അമ്മയുടെ ഓർമയ്ക്കായി കാരുണ്യപ്രവൃത്തി നടത്തി മൂന്നു പെണ്മക്കൾ. രണ്ട് വർഷം മുൻപ് ജീവനൊടുക്കിയ തങ്ങളുടെ അമ്മ ആൻ വാർണിയുടെ 38ാം ജ·ദിനം മക്കൾ ആഘോഷിച്ചത് ആശുപത്രിയിലെ രോഗികൾക്ക് കന്പളിപുതപ്പ് നൽകിയാണ്. യുഎസിലെ ആബിംഗ്ടണ് സ്വദേശികളായ ആൻജെല, ക്രിസ്റ്റീന, മിയ എന്നീ പെണ്‍കുട്ടികളാണ് തങ്ങളുടെ അമ്മയുടെ ഓർമയ്ക്കായി ഈ പുണ്യപ്രവൃത്തി ചെയ്തത്.
മക്കൾക്ക് സ്നേഹമുള്ള അമ്മയും, ഭർത്താവ് സ്റ്റീവന്‍ ഭാര്യയെന്നതിലുപരി ഏറ്റവും അടുത്ത സുഹൃത്തു കൂടിയായിരുന്നു ആൻ വാർണി. പക്ഷെ വർഷങ്ങളായി അനുഭവിച്ചിരുന്ന മാനസിക സംഘർഷമാണ് അവരെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. തങ്ങളുടെ അമ്മയുടെ വേർപാട് ആ കുട്ടികളിൽ ഉണ്ടാക്കിയ വിഷമം ചെറുതൊന്നുമായിരുന്നില്ല. ഈ ദുഃഖം മറികടക്കുന്നതിനു വേണ്ടി കൂടിയാണ് കാരുണ്യപ്രവൃത്തികളിൽ വ്യാപൃതരാകാൻ അവർ തീരുമാനിച്ചത്. അമ്മയുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവുമെന്ന് ഇവർ പറയുന്നു.
കഴിഞ്ഞ ഒരു വർഷമായി സമൂഹത്തിൽ വേദന അനുഭവിക്കുന്നവരെ സഹായിക്കാനായി ഇവർ രംഗത്തുണ്ട്. സമീപത്തെ ആശുപത്രികളിൽ 1,000 കന്പിളിപ്പുതപ്പുകളാണ് ഇവർ വിതരണം ചെയ്തത്. മാനസിക സംഘർഷം അനുഭവിക്കുന്നവരെ ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിക്കുന്നതിനായി ഇവർ ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. നിങ്ങളെ സ്നേഹിക്കുന്നതിനും സഹായിക്കുന്നതിനും നിങ്ങളുടെ ഒപ്പം എല്ലാവരും ഉണ്ട് എന്ന ആശയമാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.