ഭയക്കേണ്ടതില്ല, മഴ മാറി നിന്നാല്‍ വെള്ളമിറങ്ങാന്‍ മണിക്കൂറുകള്‍ മതി, കേരളത്തിന്റെ ഭൂപ്രകൃതി രക്ഷാപ്രവര്‍ത്തനത്തിന് അനുയോജ്യം, മഴ മാറുമ്പോള്‍ ചെയ്യാനേറെയുണ്ട്, മുരളി തുമ്മാരുകുടി പറയുന്നു

ഒരു ദുരന്തം നേരിടാനുള്ള ധാരാളം സംവിധാനങ്ങള്‍ നമുക്കുണ്ട്. വെള്ളപ്പൊക്കം എന്നാല്‍ സുനാമി പോലെയോ ഭൂമികുലുക്കം പോലെയോ ആയിരങ്ങളെ കൊന്നൊടുക്കുന്ന ദുരന്തമല്ല. കേരളം വളരെ വീതികുറഞ്ഞ ഒരു പ്രദേശമായതിനാല്‍ (മലയില്‍ നിന്നും കടല്‍ വരെ മുപ്പത് തൊട്ടു നൂറ്റി ഇരുപത് കിലോമീറ്റര്‍ ദൂരമേ ഉള്ളൂ). മഴ നിന്നാല്‍ വെള്ളമിറങ്ങാന്‍ മണിക്കൂറുകള്‍ മതി. വടക്കേ ഇന്ത്യയിലും തമിഴ്നാട്ടില്‍ പോലും അങ്ങനെ അല്ല. ഉത്തര്‍പ്രദേശില്‍ യമുനയില്‍ വെള്ളം പൊങ്ങിയാല്‍ കടലിലെത്താന്‍ ആയിരം കിലോമീറ്റര്‍ പോകണം, അപ്പോള്‍ വെള്ളം ഇറങ്ങാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുക്കും.

ഇനിയിപ്പോള്‍ മഴ നിലനില്‍ക്കുകയോ കൂടുകയോ ചെയ്താലും ആളുകള്‍ പേടിക്കേണ്ട കാര്യമില്ല. കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരെ മാറ്റിതാമസിപ്പിക്കേണ്ടത് മിക്കവാറും ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിലാണ്, പരമാവധി ഇരുപത് കിലോമീറ്ററില്‍. വടക്കേ ഇന്ത്യയില്‍ ഗംഗാ സമതല പ്രദേശത്ത് അഞ്ഞൂറ് കിലോമീറ്റര്‍ പോയാലും വെള്ളം കയറാത്ത സ്ഥലങ്ങള്‍ ഉണ്ടാകില്ല എന്നോര്‍ക്കണം. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദശ ലക്ഷങ്ങളെ സുരക്ഷിതരാക്കിയ സൈന്യം ഒക്കെ നമുക്ക് വിളിപ്പുറത്ത് ഉണ്ട്. തീര്‍ച്ചയായും ആവശ്യമെങ്കില്‍ വീട് വിട്ടുമാറി നില്‍ക്കാന്‍ തയ്യാറാകണം. അസൗകര്യങ്ങള്‍ പലതും ഉണ്ടാകും, അതിനപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സ്വയം അനാവശ്യമായി ഓരോന്ന് ചെയ്ത് മരണം വിളിച്ചു വരുത്താതിരുന്നാല്‍ മതി.

ഞാന്‍ കൂടുതല്‍ പേടിക്കുന്നത് ഉരുള്‍ പൊട്ടലിനെ ആണ്. ഓരോ ദിവസവും മഴ പെയ്യുന്തോറും മലയുടെ ഉള്‍ഭാഗം കുതിര്‍ന്നു നിറയുകയാണ്. വെള്ളം പൊങ്ങിവരുന്നത് നമുക്ക് കാണാമെങ്കിലും ഉരുള്‍ പൊട്ടാന്‍ തുടങ്ങുന്നത് അറിയാന്‍ കേരളത്തില്‍ ഒരു മാര്‍ഗ്ഗവും ഇല്ല. ഇനി ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കാനും സാധ്യമല്ല. അപ്പോള്‍ കുന്നിന്റെ ചെരിവുകളില്‍ താമസിക്കുന്നവര്‍, പ്രത്യേകിച്ചും ക്വാറികള്‍ ഉള്ള മലകളില്‍, മലയുടെ ചെരിവ് വെട്ടി നിരപ്പാക്കി വീടുകളും റിസോര്‍ട്ടും ഉണ്ടാക്കിയ സ്ഥലങ്ങളില്‍, മണ്ണെടുക്കാനോ റോഡുണ്ടാക്കാനോ വേണ്ടി മലഞ്ചെരുവുകള്‍ വെട്ടിയ സ്ഥലങ്ങളില്‍ ഒക്കെ ഉരുള്‍ പൊട്ടല്‍ സാധ്യതയുണ്ട്.

എപ്പോഴാണ് എവിടെയാണ് മരണം ഉരുള്‍പൊട്ടി ഇറങ്ങുന്നത് എന്ന് പറയാന്‍ പറ്റില്ല. ഞാന്‍ ഈ പറഞ്ഞ റിസ്‌ക് ഫാക്ടേഴ്സ് ഉള്ള സ്ഥലങ്ങളിലെ സുഹൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക, സംശയം ഉണ്ടെങ്കില്‍ മഴ കുറയുന്നത് വരെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറുക, കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അധികാരികളോട് പറഞ്ഞു ക്യാംപുകള്‍ ഉണ്ടാക്കുക.

ഒന്ന് കൂടി ഞാന്‍ പറയാം. ‘എന്റെ വീട്ടില്‍ മഴക്കാലത്ത് ഒന്നോ രണ്ടോ കുടുംബങ്ങള്‍ക്ക് സ്ഥലം തരാം’ എന്നൊക്കെ കുറച്ചു പോസ്റ്റുകള്‍ നിങ്ങള്‍ കണ്ടുകാണും. അത് മലയാളികളുടെ പൊതു വികാരം ആണ്. കുറച്ചു പേര്‍ പോസ്റ്റിടുന്നു എന്ന് മാത്രമേ ഉള്ളൂ. പോസ്റ്റ് ഉള്ളതും ഇല്ലാത്തതും ഒന്നും നിങ്ങള്‍ നോക്കേണ്ട കാര്യമില്ല. കേരളത്തില്‍ വെള്ളത്തില്‍ മുങ്ങാത്ത ഏതു വീടും, ഉരുള്‍ പൊട്ടലില്‍ നിന്നും സുരക്ഷിതമായ ഏതു വീടും വീട്ടില്‍ സ്വന്തം വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നവരെ സ്വീകരിക്കാന്‍ തയ്യാറായിരിക്കും എന്നതില്‍ എനിക്ക് ഒരു സംശയവും ഇല്ല.

മഴയില്ലാത്ത കാലത്ത് ജാതിയും, മതവും, രാഷ്ട്രീയവും, മമ്മൂട്ടിയും, മോഹന്‍ലാലും, അര്‍ജന്റീനയും, ബ്രസീലും ഒക്കെ പറഞ്ഞു നാം തമ്മില്‍ കലഹിക്കുമെങ്കിലും ദുരന്തകാലത്ത് നാം ഒന്നാണ്. അതുകൊണ്ടു തന്നെ ഒരു കുടുംബവും ഈ വെള്ളപ്പൊക്കക്കാലത്ത് ഒറ്റക്കാണെന്ന് ചിന്തിക്കേണ്ട കാര്യമില്ല. അടുത്ത വീട്ടില്‍ ഭക്ഷണം ഉണ്ടെങ്കില്‍ നിങ്ങള്‍ പട്ടിണി കിടക്കുന്നതിനെ പറ്റി ആലോചിക്കുക പോലും വേണ്ട. നിങ്ങളുടെ വിഷമങ്ങള്‍ മറ്റുള്ളവരെ അറിയിക്കണം എന്ന് മാത്രം. നമ്മള്‍ ഒന്നാണ്, നാളെ എന്റെ വീട്ടിന് മുകളില്‍ മരം വീണാല്‍ ഞാന്‍ ഓടി വരാന്‍ പോകുന്നത് നിങ്ങളുടെ വീട്ടിലേക്കാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടെങ്കില്‍ അറിയുന്നതോ അറിയാത്തതോ ആയ മറ്റൊരാളുടെ വീട്ടില്‍ പോകാന്‍ ഒട്ടും മടിക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ വേറെയും ഉണ്ടല്ലോ.

മഴ മാറിയാലും വെള്ളമിറങ്ങിയാലും ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ട്. തൊണ്ണൂറ്റി ഒന്‍പതിലേ വെള്ളപ്പൊക്കക്കാലത്ത് കൂടുതല്‍ ആളുകള്‍ മരിച്ചത് വെള്ളത്തില്‍ പെട്ടല്ല, അതിനു ശേഷം ഉണ്ടായ പനിയിലും പട്ടിണിയിലും ആണ്. അന്നത്തെ കേരളം അല്ല ഇന്നത്തെ കേരളം. അടച്ചുറപ്പുള്ള വീടുകള്‍ ഉണ്ട്, ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ട്, നാട്ടിലും മറുനാട്ടിലും കേരളത്തിന്റെ ദുരിതമകറ്റാന്‍ വേണ്ടി പണം ചിലവാക്കാന്‍ കഴിവുള്ള മലയാളികള്‍ ഉണ്ട്. ഇതിനൊക്കെ ഉപരി നമ്മള്‍ തിരഞ്ഞെടുത്ത ജനാധിപത്യ സര്‍ക്കാര്‍ ഉണ്ട്. അതിനെ കൃത്യമായി നിരീക്ഷിക്കുകയും വേണ്ടപ്പോള്‍ വിമര്‍ശിച്ചു നേരെയാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഉണ്ട്. സഹായം നല്‍കാന്‍ കഴിവുള്ള കേന്ദ്ര സര്‍ക്കാരും ഒപ്പമുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം എന്നെ പേടിപ്പിക്കുന്നില്ല.

ജാഗ്രത വേണ്ട എന്നല്ല. ഇന്നലെ പറഞ്ഞതു പോലെ ഓരോ റെസിഡന്റ്‌റ് അസോസിയേഷനും ദുരന്ത നിവാരണ സംവിധാനങ്ങള്‍ തുടങ്ങണം. ഒന്നുകില്‍ ദുരന്തം നേരിടാനും ദുരന്തം ഉണ്ടായവരെ സഹായിക്കാനും. സര്‍ക്കാര്‍ അവരുടെ മുഴുവന്‍ കഴിവും സംവിധാങ്ങളും ഉപയോഗിച്ചാണ് പ്രശ്‌നത്തെ നേരിടുന്നത്. നമുക്ക് ആവുന്ന വിധത്തില്‍ അതിനെ സഹായിക്കണം.

എന്താണ് കേരളം എന്ന് ലോകത്തെ മനസ്സിലാക്കി കൊടുക്കാനുള്ള അവസരമാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ സമൂഹം എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് കേരളത്തെ നോക്കി പഠിക്കൂ എന്ന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളും ലോകവും പറയാന്‍ ഇടവരണം. ഇത് നമ്മുടെ സമയമാണ്.

Related posts