മാപ്പുസാക്ഷിയാക്കില്ല ! നാദിര്‍ഷയ്ക്കു കുരുക്കു മുറുകുന്നു; പാരഡി രാജാവിനെതിരേ തെളിവുകള്‍ നിരവധിയെന്ന് പോലീസ്; ഇന്ന് അറസ്റ്റിനു സാധ്യത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു പിന്നാലെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലേക്കെന്നു സൂചന. നാദിര്‍ഷയെ കേസിലെ മൂന്നാം പ്രതിയാക്കാനുള്ള നീക്കത്തിലാണ് പോലീസ്. നേരത്തെ നാദിര്‍ഷയെ മാപ്പു സാക്ഷിയാക്കാന്‍ നീക്കം നടന്നുവെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും കൈമാറാന്‍ നാദിര്‍ഷ തയാറായില്ല.ഇതോടെയാണ് നാദിര്‍ഷയെയും കേസില്‍ പൂട്ടാന്‍ പോലീസ് തീരുമാനിച്ചത്.

നാദിര്‍ഷയുടെ അറസ്റ്റിനു മുന്നോടിയായി സഹോദരന്‍ സമദിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. നാദിര്‍ഷയ്‌ക്കെതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പള്‍സര്‍സുനിയുമായി നാദിര്‍ഷയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിക്കാന്‍ നാദിര്‍ഷ കൂട്ടു നിന്നുവെന്നുമാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

മുന്‍പ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയെയും സമാനമായി ചോദ്യം ചെയ്തിരുന്നു. ആക്രമണത്തില്‍ നാദിര്‍ഷയ്ക്ക് പങ്കില്ലാത്തതിനാലാണ് മാപ്പ് സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്ത നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുമുണ്ട്. അതേസമയം നാദിര്‍ഷയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്. നാദിര്‍ഷയെ അറസ്റ്റു ചെയ്യുന്നത് കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

 

Related posts