നയന്‍താര രാഷ്ട്രീയത്തിലേക്ക് ? തെന്നിന്ത്യന്‍ സിനിമയില്‍ സ്വാധീനമുള്ള നടിയെ രാഷ്ട്രീയത്തിലിറക്കാന്‍ കരുക്കള്‍ നീക്കുന്നത് അമിത്ഷാ

nayan600മലയാളിയും ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയുമായ നയന്‍താരയെ രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി. നയന്‍സിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ അതുവഴി യുവാക്കളുടെ വോട്ട് കീശയിലാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണേന്ത്യയെ തങ്ങളുടെ അധീനതയിലാക്കാന്‍ ഇതു സഹായിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

നിലവില്‍ കര്‍ണ്ണാടകത്തില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളത്. അവിടെയാകട്ടെ പ്രതിപക്ഷത്തും. ഇതിന് വേണ്ടി പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം. ഈ പട്ടികയിലെ ആദ്യം സ്ഥാനം നയന്‍താരയ്ക്കാണെന്നും പറയുന്നു.  എന്നാല്‍ ഇക്കാര്യം നടി സ്ഥിരീകരിച്ചിട്ടില്ല.

കേരളത്തില്‍ നിന്നുള്ള പ്രമുഖരെ റാഞ്ചാന്‍ അമിത്ഷായുടെ കേരളസന്ദര്‍ശനത്തില്‍ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായില്ല. ആകെ ചേര്‍ന്നത് വെഞ്ഞാറമൂട് ശശി മാത്രം. യഥാര്‍ത്ഥത്തില്‍ നയന്‍താരയെ അടുപ്പിക്കാനായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ അവസാന നിമിഷം നടി പിന്മാറിയതോടെ പരിപാടിയുടെ നിറം കെട്ടു. അമിത് ഷാ മടങ്ങിയ ശേഷവും നയന്‍താരയെ ബിജെപി പക്ഷത്ത് എത്തിക്കാന്‍ ചരടുവലികള്‍ തുടര്‍ന്നു.നിലവില്‍ നയന്‍താരയ്ക്ക് മാത്രമാണ് ദക്ഷിണേന്ത്യയില്‍ മുഴുവന്‍ സ്വാധീനം ചെലുത്താന്‍ കഴിയുകയെന്നാണ് വിലയിരുത്തല്‍.

തമിഴ്‌നാട്ടില്‍ സൂപ്പര്‍സ്റ്റാര്‍ രജനിയിലാണ് ബിജെപിയുടെ കണ്ണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി രജനി എന്‍ഡിഎയ്‌ക്കൊപ്പം നിലയുറപ്പിക്കാനാണ് സാധ്യത. നയന്‍സിന്റെ യഥാര്‍ഥ പേര് ഡയാനാ മറിയം കുര്യന്‍ എന്നാണ്. നയന്‍സിനെ പാര്‍ട്ടിയിലേക്കടുപ്പിച്ചാല്‍ കേരളത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിക്കാമെന്നും അമിത് ഷാ കണക്കുകൂട്ടുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര ജനിച്ചത്. തിരുവല്ല ബാലികാമഠം ഹൈ സ്കൂളിലും മാര്‍ത്തോമ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ഇവര്‍ ബിരുദം നേടിയത്. കൈരളി ടി.വിയില്‍ ഫോണ്‍ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്ത് തുടക്കമിട്ടത്. നയന്‍താരയുടെ ആദ്യ ചലച്ചിത്രമായ മനസ്സിനക്കരെ സൂപ്പര്‍ ഹിറ്റായതിനെത്തുടര്‍ന്ന് തമിഴില്‍ അവസരം ലഭിച്ചു. പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍താരമായത് ചരിത്രം.

രജനികാന്തിന്റെ നായികയായി അഭിനയിച്ച ചന്ദ്രമുഖി, ശരത്കുമാറിന്റെ നായികയായി അഭിയിച്ച അയ്യാ, അജിത്തിന്റെ നായികയായി അഭിനയിച്ച ബില്ല തുടങ്ങിയവ നയന്‍താരയെ തമിഴിലെ മുന്‍നിരനായികയാക്കി. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ആന്ധ്രാസര്‍ക്കാരിന്റെ നന്തി പുരസ്കാരം നയന്‍താരയ്ക്കു ലഭിച്ചിട്ടുണ്ട്. അങ്ങനെ എല്ലാ തെന്നിന്ത്യന്‍ ഭാഷയിലും നയന്‍ താര താരമാണ്. ബിജെപിയുമായി അടുപ്പമുള്ള സനിമാക്കാരാണ് നയന്‍താരയേയും രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ ശ്രമിക്കുന്നത്. അതിനിടെ രജനി രാഷ്ട്രീയത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ പ്രധാന നടന്മാരും നടിമാരും അദ്ദേഹത്തോടൊപ്പം ചേരുമെന്നും സൂചനയുണ്ട്.

വിജയശാന്തിയ്ക്കു ശേഷം ഇത്രയധികം സൂപ്പര്‍ നായിക എന്ന പദവിയിലെത്തുന്ന ആദ്യ താരമാണ് നയന്‍താര. വിജയശാന്തിയെ അന്ന് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെട്ടിരുന്നു. ഇപ്പോള്‍ ആ പദവി നയന്‍താരയ്ക്ക് നല്‍കിയിരിക്കുകയാണ് സിനിമാപ്രേമികള്‍. നയന്‍താര അഭിനയിച്ചാല്‍ പടം ഓടുമെന്ന് ഉറപ്പാണ്. അടുത്തിടെ ഇറങ്ങിയ ഡോറാ,അറം,കൊലൈയുതിര്‍ക്കാലം,ഇമൈക്കാ നൊടികള്‍ എന്നിവ ഇതിന്് ദൃഷ്ടാന്തമാണ്. അമിത്ഷായുടെ കിനാവുകള്‍ യാഥാര്‍ഥ്യമാകുമോയെന്ന് കണ്ടറിയണം.

Related posts