പ്രസവിച്ച് മിനിറ്റുകള്‍ക്കകം കുഞ്ഞിനെ ജീവനോടെ മാലിന്യകൂമ്പാരത്തില്‍ എറിഞ്ഞു! അക്രമം, വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഭയന്ന്; അവിവാഹിതയായ യുവതിയുടെ മനക്കട്ടി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കോടതി

ലോകത്താര് ആരെയൊക്കെ ഉപേക്ഷിച്ചാലും ഒരമ്മ സ്വന്തം കുഞ്ഞിനെ ഒരു കാരണവശാലും ഉപേക്ഷിക്കുകയില്ലെന്നാണ് പറയപ്പെടുന്നത്. കാരണവും ലളിതമാണ്. പത്ത് മാസത്തോളം സ്വന്തം ശരീരത്തിന്റെ ഭാഗമായിരുന്ന, അല്ലെങ്കില്‍ സ്വന്തം ശരീരത്തിലെ ഒരവയവം പോലെയായിരുന്ന കുഞ്ഞിനെ ശക്തമായി ഒന്ന് തൊട്ടുകൊണ്ടുപോലും നോവിക്കാന്‍ അമ്മമാര്‍ക്ക് സാധിക്കില്ല. എന്നാല്‍ നൊന്തു പ്രസവിച്ച കുഞ്ഞിനെ മിനിട്ടുകള്‍ക്കകം കുപ്പയിലെറിഞ്ഞ ഒരമ്മയുടെ മനക്കട്ടിയാണ് ഇപ്പോള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ അവിവാഹിതയായിരുന്നു എന്നതാണ് മറ്റൊരു ഞെട്ടിയ്ക്കുന്ന വസ്തുത. 30 വയസുള്ള നൗഷിന്‍ റഹ്മാന്‍ എന്ന യുവതിയാണ് തന്റെ കുഞ്ഞിനെ പ്രസവിച്ച് മിനിറ്റുകള്‍ക്കകം, മാലിന്യശേഖരത്തിലേയ്ക്ക് എറിഞ്ഞുകളഞ്ഞത്. താനിക്കാര്യം ചെയ്‌തെന്ന് അവര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്റ് ഐലന്റിലാണ് സംഭവം. പ്രസവശേഷം മിനിട്ടുകള്‍ക്കകം കുഞ്ഞിനെ മാലിന്യത്തിലേക്ക് എറിഞ്ഞു കളയുകയായിരുന്നുവെന്ന് മുപ്പതുകാരിയായ യുവതി സെപ്റ്റംബര്‍ 12നാണ് കോടതിയില്‍ സമ്മതിച്ചത്.

2016 മാര്‍ച്ചിലാണ് അവിവാഹിതയായ നൗഷിന്‍ റഹ്മാന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത് കുഞ്ഞിനെ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുപ്പയില്‍ എറിയുകയായിരുന്നു. എറിയുമ്പോള്‍ കുഞ്ഞിന് ജീവന്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കുഞ്ഞിന് അനക്കമോ ശ്വാസമോ ഇല്ലെന്നു കരുതിയാണ് എറിഞ്ഞതെന്നും ജീവനുണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുകയില്ലായിരുന്നെന്നും ഇവര്‍ കോടതി മുന്‍പാകെ ഏറ്റു പറഞ്ഞു. കുഞ്ഞിന്റെ പിതാവിനെതിരെ കേസൊന്നും എടുത്തിട്ടില്ല. 12 വര്‍ഷത്തെ ശിക്ഷയായിരിക്കും കേസ് ഒക്ടോബര്‍ 12ന് വിധി പറയുമ്പോള്‍ യുവതിയ്ക്ക് ലഭിക്കുക എന്ന് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. സെപ്റ്റംബര്‍ 12ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സുപ്രീംകോടതി ജഡ്ജ് മാറിയോ മാറ്റിയുടെ മുന്‍പാകെ ഹാജരാക്കിയ പ്രതിയോടു കുറ്റസമ്മതം നടത്തുന്നുവോ എന്നു കോടതി ആരാഞ്ഞു. കുറ്റസമ്മതം നടത്തുകയാണെന്ന് പ്രതി അറിയിക്കുകയും ചെയ്തു.

 

Related posts