സര്‍ക്കാരും നോര്‍ക്കയും ഉറക്കത്തില്‍, ഗള്‍ഫിലേക്കുള്ള നഴ്‌സിംഗ് നിയമനം നിലച്ചു

norkaഗള്‍ഫ് രാജ്യങ്ങളില്‍ നഴ്‌സിംഗ് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വക ഇരുട്ടടി. സര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ അലംഭാവത്തെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് നിയമനം സ്തംഭിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്‍.) രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക ഏജന്‍സിയാണ് നോര്‍ക്ക. രാജ്യത്തെ 11 സ്വകാര്യ ഏജന്‍സികള്‍ക്ക് നഴ്‌സിംഗ് നിയമനം നടത്താന്‍ അടുത്തിടെ അനുമതി ലഭിച്ചതും കേരളത്തിന് തിരിച്ചടിയാവും. സ്വകാര്യസ്ഥാപനങ്ങള്‍ ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തുമ്പോഴാണ് കുറഞ്ഞചെലവില്‍ നിയമനം നടത്താന്‍ നിയോഗിക്കപ്പെട്ട നോര്‍ക്കയുടെ അലംഭാവം. ഇതിനെതിരേ നഴ്‌സുമാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഗള്‍ഫിലേക്ക് 600 നഴ്‌സുമാരെ നിയമിച്ചിട്ടുണ്ടെന്നാണ് നോര്‍ക്കയുടെ വാദം. എന്നാല്‍, 2016 ജൂണിനുമുമ്പ് ഇസിആര്‍ രാജ്യങ്ങളിലെ 19 തൊഴിലുടമകളില്‍നിന്ന് വാഗ്ദാനം ചെയ്യപ്പെട്ടതാണ് ഇവ. നോര്‍ക്ക തുടര്‍നടപടിയെടുക്കാത്തതിനാല്‍ കുവൈത്ത് സര്‍ക്കാര്‍ വാഗ്ദാനംചെയ്ത ആയിരം തൊഴിലവസരങ്ങളില്‍ നിയമനം നടത്താനായില്ല. അതിനാല്‍ മലയാളികള്‍ക്ക് അവസരം നഷ്ടമായി. തൊഴില്‍ തട്ടിപ്പ് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇസിആര്‍ രാജ്യങ്ങളിലേക്കുള്ള നിയമനങ്ങള്‍ ഔദ്യോഗിക ഏജന്‍സികളിലൂടെയേ നടത്താവൂവെന്ന് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയുടെ അനങ്ങാപ്പാറ നയത്തിനെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നഴ്‌സുമാര്‍.

Related posts