അരുതാത്ത കാഴ്ചയ്ക്കു സാക്ഷിയായതിനു പിന്നാലെ മരണം; നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് സഹോദരി; അന്വേഷണം തിരിച്ചുവിടാനുള്ള ശ്രമമെന്ന് കോളജ് അധികൃതര്‍

Sreelakshmiകോഴിക്കോട്: അരയിടത്തുപാലത്തിനു സമീപം സ്വകാര്യ ആശുപത്രിയുടെ നഴ്‌സിംഗ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമാണെന്ന് സഹോദരി. ഇക്കഴിഞ്ഞ 15നാണ് അത്തോളി സ്വദേശിനി ശ്രീലക്ഷ്മി (19)യെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ ഒരു അധ്യാപികയെയും വിദ്യാര്‍ഥിനിയെയും സംശയാസ്പദമായ സാഹചര്യത്തില്‍കണ്ട സംഭവത്തില്‍ ശ്രീലക്ഷ്മി സാക്ഷി പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് കുട്ടിയുടെ മരണമെന്ന്  പി.കെ. ഐശ്വര്യ ആരോപിച്ചു. എന്നാല്‍, അപകീര്‍ത്തി ഭയന്ന് യാഥാര്‍ഥ്യം പുറംലോകത്തില്‍ നിന്ന് മറച്ചു പിടിക്കാനാണ് കോളജ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു.

മരിച്ച ദിവസം രാവിലെ ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശ്രീലക്ഷ്മി ഉച്ചകഴിഞ്ഞിട്ടും ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് അധികൃതര്‍ അമ്മയെ വിവരമറിയിച്ചിരുന്നു. കുട്ടി ഹോസ്റ്റലില്‍ ഉണ്ടോ എന്ന് അന്വേഷിക്കാന്‍ അമ്മ പറഞ്ഞിട്ടും ഇവര്‍ തയ്യാറായില്ല. മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കാനാണ് കോളജ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. കുട്ടി മരണപെട്ടിട്ടും യാതൊരു പരാതിയും അധികൃതരുടെഭാഗത്ത് നിന്ന് നല്‍കിയിട്ടില്ല.  ഈ നിലപാടില്‍ സംശയമുണ്ട്. ഹോസ്റ്റലിലെ മറ്റൊരു മുറിയില്‍ തൂങ്ങിമരിച്ചെന്ന് വിവരം ലഭിച്ച് പോലീസും വീട്ടുകാരും എത്തുമ്പോള്‍ കുട്ടിയെ തറയില്‍ കിടത്തിയ നിലയിലായിരുന്നു. മറ്റൊരു റൂമില്‍ കയറാന്‍ ശ്രീലക്ഷ്മിയ്ക്ക് താക്കോല്‍ എവിടുന്ന് കിട്ടി എന്നറിയേണ്ടതുണ്ട്. കുട്ടി മരണപ്പെട്ടതിന് ശേഷം അടുത്ത് സുഹൃത്തുകള്‍ കാണാന്‍ വരുകയോ ഫോണ്‍ വഴി ബന്ധപ്പെടുകയോ ഉണ്ടായിട്ടില്ല.

കുട്ടികള്‍ ആരെയോ ഭയപെടുന്നുണ്ട്. ശ്രീലക്ഷ്മിയുടെ മരണത്തെകുറിച്ചുള്ള അന്വേഷണത്തില്‍ ഈ കാര്യങ്ങള്‍ കൂടി ഉള്‍പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമുലം പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന പ്രണയമാണ് മരണകാരണം എന്നാണ് പോലീസും മാനേജ്‌മെന്റും പറയുന്നത്. പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ക്രൈംബ്രാഞ്ചിനു പരാതി നല്‍കണോ എന്നാലോചിക്കുമെന്നും ഐശ്വര്യ പറഞ്ഞു.

അന്വേഷണം തിരിച്ചുവിടാനുള്ള ശ്രമമെന്ന് കോളജ് അധികൃതര്‍

കോഴിക്കോട്: നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ വഴി തിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്ന് നഴ്‌സിംഗ് ഹോസ്റ്റല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാവിലെ ക്ലാസിലുണ്ടായിരുന്ന ശ്രീലക്ഷ്മി ഉച്ചയ്ക്ക് രണ്ടിന് ക്ലിനിക്കല്‍ ട്രെയിനിംഗിനു ഹാജരാകാതിരുന്നപ്പോള്‍ അധ്യാപിക ഉടനെ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് സ്കൂളിലും, ഹോസ്പിറ്റലിലും, ഹോസ്റ്റലിലും സാധ്യമായ എല്ലാ സ്ഥലങ്ങളിലും തെരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താതെ വന്നപ്പോള്‍ അമ്മയെ അറിയിക്കുകയാണുണ്ടായതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. തുടന്ന് കോളജിലെ ജീവനക്കാരുടെ സഹായത്തോടെ അമ്മ മെഡിക്കല്‍കോളജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കുകയാണ് ചെയ്തത്. പരാതി നല്കാന്‍ സ്ഥാപനത്തിന്റെ കാറില്‍ വനിതാ വാര്‍ഡനും സൂപ്പര്‍വൈസറും ഒപ്പം പോയിരുന്നു. അമ്മയാണ് ഇവരുടെ സന്നിധ്യത്തില്‍ പരാതി നല്കിയത്.

അമ്മ പരാതി നല്കിയതിനാല്‍ മറ്റൊരു പരാതിയുടെ ആവശ്യമില്ലാത്തതിനാലാണ് സ്ഥാപനത്തില്‍ നിന്ന് പ്രത്യേക പരാതി വീണ്ടും നല്കാതിരുന്ന്. തങ്ങളുടെ ഒരു വിദ്യാര്‍ഥി മരിച്ച ദുഃഖകരമായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരണമെന്ന് നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ സ്റ്റഡീസ് അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ ഡോ.റോയ് കെ.ജോര്‍ജ് ആവശ്യപ്പെട്ടു.

Related posts