കുരുട്ടുബുദ്ധിയില്‍ മലയാളിയെ കടത്തിവെട്ടി പാകിസ്ഥാനികള്‍ ; മലയാളിയുടെ കട താവളമാക്കി 57000 ദിര്‍ഹം വരുന്ന മൊബൈല്‍ ഫോണുകള്‍ അടിച്ചുമാറ്റി പാകിസ്ഥാനികള്‍ സ്ഥലംവിട്ടു

ദുബായ്: വലിയ ബുദ്ധിമാന്‍മാരെന്ന് സ്വയം നടിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. എന്നാല്‍ ആ അവകാശവാദത്തില്‍ വലിയ കഴമ്പൊന്നുമില്ലെന്നു തെളിയിച്ചിരിക്കുകയാണ് പാകിസ്ഥാനികള്‍. ദുബായിലുള്ള മലയാളിയുടെ കടയിലെ മൊബൈല്‍ ഫോണ്‍ വിഭാഗം നടത്താന്‍ താത്പര്യപ്പെട്ട് എത്തിയ രണ്ട് പാക്കിസ്ഥാനികള്‍ ഹൈദരാബാദ് സ്വദേശിയെ പറ്റിച്ച് 57,000 ദിര്‍ഹം വിലമതിക്കുന്ന മൊബൈല്‍ ഫോണുകളുമായി മുങ്ങിയത് മലയാളികള്‍ക്ക് ആകെ നാണക്കേടായി. ഹൈദരാബാദ് സ്വദേശി ഇതുസംബന്ധമായി നായിഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ണൂര്‍ സ്വദേശിയുടെ ദെയ്‌റ നായിഫിലെ മൊബൈല്‍ ഫോണ്‍- ലാപ് ടോപ് മെയിന്റനന്‍സ് കടയിലെ മൊബൈല്‍ ഫോണ്‍ വിഭാഗം നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞായിരുന്നു ചെറുപ്പക്കാരായ രണ്ട് പാക്കിസ്ഥാനികള്‍ എത്തിയത്. മറ്റാരോ പറഞ്ഞതനുസരിച്ചാണ് തങ്ങളെത്തിയതെന്ന് പറഞ്ഞ് വന്ന ഇരുവരും നല്ല പെരുമാറ്റം കൊണ്ട് എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റി. കട തങ്ങള്‍ക്ക് ഇഷ്ടമായെന്നും രണ്ട് ദിവസം കടയിലിരുന്ന് കച്ചവടം എങ്ങനെയുണ്ടെന്ന് നോക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കടയിലിരുന്ന് കൊണ്ട് തന്നെ ഇരുവരും ഹൈദരാബാദ് സ്വദേശിയെ കടയിലേയ്ക്ക് വിളിച്ച് 40,000 ദിര്‍ഹമിന്റെ പുത്തന്‍ മൊബൈല്‍ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി.

ഹൈദരാബാദ് സ്വദേശി കടയിലേക്ക് ഫോണുകള്‍ എത്തിച്ചപ്പോള്‍ അപ്പോള്‍ തന്നെ പണം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം വീണ്ടും 57,000 ദിര്‍ഹമിന്റെ ഫോണുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഇതുമായി ഹൈദരാബാദ് സ്വദേശി എത്തിയപ്പോള്‍, ഫോണുകള്‍ ഒറിജിനലാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാനികളിലൊരാള്‍ അതുമായി അവിടെ നിന്നു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ സിഗരറ്റ് വാങ്ങിയിട്ട് ഉടനെത്താമെന്നു പറഞ്ഞ് രണ്ടാമനും മുങ്ങി. മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഇവര്‍ വരാഞ്ഞതോടെയാണ് ഹൈദരാബാദ് സ്വദേശിക്ക് താന്‍ താന്‍ പറ്റിക്കപ്പെട്ടു എന്ന കാര്യം വ്യക്തമായത്.

 

Related posts