ശരീരത്തിന്റെ ബാലന്‍സ് തെറ്റി ദിലീപ് ജയിലില്‍ കിടന്നത് മൂന്നു ദിവസം; ഹൃദയാഘാതം ഉണ്ടാവാനും സാധ്യതയെന്ന് ഡോക്ടര്‍മാര്‍; തട്ടിപ്പെന്ന് സഹതടവുകാര്‍

കൊച്ചി: ദിലീപിന്റെ ശാരീരിക സ്ഥിതി അതീവ ഗുരുതരമെന്ന്് റിപ്പോര്‍ട്ട്. ഒന്നര ആഴ്ച മുന്‍പാണ് നടന്‍ ദിലീപ് പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ പോലും എണീക്കാനാവാതെ കിടന്നത്. തലചുറ്റലും ഇടക്കിടെയുള്ള ചര്‍ദ്ദിയുമായിരുന്നു ലക്ഷണം. വാര്‍ഡന്മാര്‍ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നല്‍കിയെങ്കിലും അസുഖം ഭേദമായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു ദിലീപ്. അന്ന് വൈകിട്ട് മിന്നല്‍ പരിശോധനയ്ക്ക് ആലുവ ജയിലില്‍ എത്തിയ ജയില്‍ മേധാവി ആര്‍ ശ്രീലേഖയാണ് ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാന്‍ സുപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയത്.

ജയില്‍ മേധാവി മടങ്ങിയതിനു ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആര്‍ എം ഒ യും രണ്ടു നേഴ്‌സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിച്ചു. ഇവിടെ നിന്നുള്ള ഡോക്ടറാണ് ദിലീപിന് മിനിയേഴ്‌സ് ഡിസീസ് ആണെന്ന് സ്ഥിരീകരിച്ചത്. അമിത ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ചെവിയിലേക്കുള്ള വെയ്‌നുകളില്‍ പ്രഷര്‍ ഉണ്ടാകുകയും ഫ്‌ളൂയിഡ് ഉയര്‍ന്ന് ശരീരത്തിന്റെ ബാലന്‍സ് തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത്തരം രോഗികളില്‍ സിവിയര്‍ അറ്റാക്കിന് സാധ്യതയുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റുന്നത് ഉചിതമാവുമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും സുരക്ഷ കാര്യങ്ങള്‍ പരിഗണിച്ച് അത് പ്രായോഗികമല്ലന്ന് സുപ്രണ്ട് വ്യക്തമാക്കി.

ഇതേത്തുടര്‍ന്ന്് ജയില്‍ ഡിഐജി സാം തങ്കയ്യന്‍ ഡോക്ടറോടു സംസാരിച്ചത്. ഡിഐജി യുടെ ആവശ്യ പ്രകാരം മൂന്ന് ദിവസം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ജയിലിലെത്തി ദിലീപിനെ ചികിത്സിച്ചു. ഈ സമയം പരസഹായത്തോടെ തന്നെയാണ് ദിലീപ് പ്രാഥമിക കൃത്യം പോലും നിര്‍വ്വഹിച്ചത്. വഞ്ചനാ കേസില്‍ റിമാന്റില്‍ ഉള്ള തമിഴ്‌നാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിനെ ശുശ്രൂഷിക്കാന്‍ ജയില്‍ അധികൃതര്‍ നിയോഗിക്കുകയും ചെയ്തു. തറയിലെ ഉറക്കം മൂലം തണുപ്പടിച്ചതും ദിലീപിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമായതായി ഡോക്ടര്‍ ജയില്‍ അധികൃതരോടു പറഞ്ഞു.തനിക്ക് നേരത്തെയും ഇതു പോലെ തല കറക്കം ഉണ്ടായിട്ടുള്ളതായി ദിലീപ് ഡോക്ടറോടു പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ദിലീപിന്റെ ആരോഗ്യനിലയില്‍ വലിയ കുഴപ്പമില്ല.

ഡോക്ടര്‍ നിര്‍ദ്ദേശിച്ച ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്. അതേ സമയം ദിലീപിന്റേത് നാടകമാണന്നാണ് മറ്റു തടവുകാര്‍ക്കിടയിലെയും ചില വാര്‍ഡന്മാര്‍ക്കിടയിലെയും സംസാരം. ആരോഗ്യസ്ഥിതി മോശമാണന്ന ഡോക്ടറുടെ റിപ്പോര്‍ട്ടോടെ കോടതിയെ സമീപിക്കാനും അത് വഴി സഹതാപം ഉറപ്പിച്ച് ജാമ്യം നേടാനുമുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. ദിലീപിന്റെ നാടകത്തിന് ജയില്‍ അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് തടവുകാര്‍ക്കിടയിലെ മുറുമുറുപ്പ്, എന്നാല്‍ കാവ്യയെ അറസ്റ്റു ചെയ്യുമെന്ന ഭയവും അസ്വസ്ഥമാക്കുന്ന രീതിയില്‍ അന്വേഷണ സംഘം ആലുവയിലെ വീട്ടില്‍ കയറി ഇറങ്ങുന്നതും ദിലീപിനെ അസ്വസ്ഥനാക്കുന്നെന്നും സഹതടവുകാര്‍ പറയുന്നു.

ആരോടും ചോദിക്കാതെ ദിലീപിന്റെ വീട്ടിലെ സിസിടിവി ക്യാമറ ഘടിപ്പിച്ച സിസ്റ്റവും ഇന്റേണല്‍ മെമ്മറി കാര്‍ഡും അന്വേഷണ സംഘം കൊണ്ടു പോയതും വീട്ടുകാര്‍ ദിലീപിനെ അറിയിച്ചിരുന്നു. ഇതും ടെന്‍ഷന്‍ കൂടാന്‍ കാരണമായി. കാവ്യയെ ചോദ്യം ചെയ്ത വാര്‍ത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ് ജയിലില്‍ കഴിച്ചു കൂട്ടിയത്. ലക്ഷ്യയില്‍ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടിയിരുന്നു. താന്‍ അഴിക്കുള്ളിലായപ്പോള്‍ സ്വന്ത മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന മാനസികാവസ്ഥയിലാണ് ദിലീപ്. കാരാഗ്രഹത്തിലെ ഇരുട്ടില്‍ പുറംലോകം കാണാതെ ദിവസങ്ങളായി കഴിച്ചു കൂട്ടുന്നതും താരത്തിന്റെ മാനസികാവസ്ഥയെയും ബാധിച്ചുവെന്നാണ് അറിയുന്നത്. ഒരു വശത്ത് തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വാര്‍ത്തകളും മറ്റ് കിംവദന്തികളുമെല്ലാം ജയിലില്‍ നിന്നും അദ്ദേഹം അറിയുന്നത്.

ഇടയ്ക്ക് കാവ്യയെയും മകള്‍ മീനാക്ഷിയെയും വിളിക്കാന്‍ കഴിയുന്നതാണ് ദിലീപിന് ഏക ആശ്വാസം. ദിലീപിനെത്തേടിയെത്തുന്ന കത്തുകളുടെ എണ്ണവും കുറവല്ല. മാനസീകാസാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന കൗണ്‍സിലിംഗിനു വിധേയമാക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവര്‍ത്തകരും ബിസിനസ് പ്രമുഖരും ഒക്കെ ദിലീപിനെ കാണാന്‍ എത്തുന്നുണ്ട്.ഇതില്‍ ദിലീപ് കാണാന്‍ താല്‍പര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും.അപ്പുണ്ണിയില്‍ നിന്നും അന്വഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ അഭിഭാഷകന്‍ മാറിയെങ്കില്‍ കൂടി ദിലീപിന്റെ ജാമ്യം ആവശ്യം നീണ്ടു പോകാനാണ് സാധ്യത.

 

Related posts