മൂന്നാം മുറ! ചൊക്ലി പോലീസ് സ്റ്റേഷനിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് ക്രൂരമർദനം; എസ്ഐക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

pinarayi

പാനൂർ: ചൊക്ലി പോലീസ് സ്റ്റേഷനിൽ മൂന്നാം മുറയെന്ന്  പരാതി. ക്രൂരമായ മർദനമേറ്റ രണ്ട് സിപിഎം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയാട് കിടഞ്ഞിയിലെ മീത്തലെ കോമത്ത് പ്രമോദ് (38), രതീഷ് ബാബു (42) എന്നിവരെയാണ് ചൊക്ലി മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ എസ്ഐക്കെതിരേ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി.

പരസ്യ മദ്യപാനത്തിനെതിരേ സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റിയെന്ന പരാതിയെ തുടർന്ന്  ഇന്നലെ രാത്രി 9.30 ഓടെ കിടഞ്ഞി റേഷൻ പീടികയ്ക്ക് സമീപത്തുനിന്നും ഇരുവരെയും ചൊക്ലി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ഇവരെ എസ്ഐ ഫായിസലി ക്രൂരമായി മർദിച്ചെന്നാണ് പരാതി.  പ്രമോദിനാണ് ഗുരുതരമായി പരിക്കേറ്റത്.

നാഭിക്ക് ചവിട്ടിയതായും പുറത്ത് കൈമുട്ട് കൊണ്ട് കുത്തിയതായും മുഖത്തടിച്ചതായും പറയുന്നു. പ്രമോദിനെ മർദിക്കുന്നത് തടഞ്ഞ രതീഷ് ബാബുവും എസ്ഐയുടെ മർദനത്തിനിരയായി. മർ‌ദനത്തെ തുടർന്ന് പ്രമോദിന്  മൂത്രതടസം നേരിട്ടതായും ദേഹമാസകലം വേദന അനുഭവപ്പെടുന്നതായും പരാതിയിൽ പറയുന്നു. രാത്രി ഒരു മണിയോടെ ഇരുവരുടെയും ബന്ധുക്കൾ  സ്റ്റേഷനിലെത്തി ജാമ്യത്തിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related posts