പഠനത്തിനുശേഷം മുറിയില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി, ആക്ഷന്‍ കൗണ്‍സിലിന്റെ മുന്നില്‍ നിന്നു, കൊല്ലത്ത് സുനില്‍ അറസ്റ്റിലായത് ഇങ്ങനെ

കൊല്ലം പിറവന്തൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പിറവന്തൂര്‍ സ്വദേശിനിയായ 16കാരിയെ കൊലപ്പെടുത്തിയ കേസില്‍ ആയിര വല്ലിക്കര ചീവോട് തടത്തില്‍ വീട്ടില്‍ സുനില്‍കുമാര്‍(40)ആണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കഴിഞ്ഞ ജൂലൈ 28ന് അര്‍ധരാത്രിയായിരുന്നു കൊലപാതകം.

ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് സിഐ ഡി എച്ച്എച്ച് ഡബ്ല്യു-1 എസ് പി വി എം മുഹമ്മദ് റഫീക്ക് എന്നിവരുടെമേല്‍നോട്ടത്തില്‍ ഡിവൈഎസ് പി കെ വി കൊച്ചുമോന്‍, ഡിറ്റക്ടീവ് ഇന്‍സ്‌പെകടര്‍ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. പതിവുപോലേ രാത്രിയില്‍ ബെഡ്‌റൂമില്‍ ഇരുന്ന് പഠിച്ചശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയ സുനില്‍കുമാര്‍ ബെഡ്‌റൂമില്‍ ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് ഒച്ചവക്കാതിരിക്കാന്‍ കൈയില്‍ കരുതിയിരുന്ന കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവര്‍ന്നെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.

മരണം കൊലപാതകമാണെന്ന പരാതിയായിരുന്നു ആദ്യം മുതല്‍ രക്ഷിതാക്കള്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടില്‍ കയറോ മറ്റ് വസ്തുക്കളോ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു പോലിസിന്റെ കണ്ടെത്തല്‍.

ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലെത്തുകയായിരുന്നു പോലിസ്. ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടോര്‍ത്ത് രക്ഷിതാക്കള്‍ തന്നെ കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു എന്ന സംശയവും ഉണ്ടായി. ഇതേ തുടര്‍ന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും പോലിസ് നിരവധി തവണ ചോദ്യം ചെയ്തു.

പോലീസ് സര്‍ജന്റെയും മനശാസ്ത്ര വിദഗ്ധന്റെയും സാനിധ്യത്തിലുള്‍പ്പടെയാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്. ഇതിനിടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരവുമായി രംഗത്തെത്തി.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പുനലൂര്‍ പോലിസ് അസ്വാഭാവിക മരണത്തിന് രജിസറ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഈ കേസ് തുടര്‍ന്ന് കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലുംപ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.

കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഏഴുമാസം കൊണ്ടാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ശേഷം പ്രതി യാതൊരു സംശയത്തിനും ഇടവരുത്താതെ ഓട്ടോറിക്ഷ ഡ്രൈവറായി സ്ഥലത്ത് കഴിഞ്ഞുവരികയായിരുന്നു.

മതിയായ അടച്ചുറപ്പില്ലാത്തതും സുരക്ഷയില്ലാത്തതുമായ വാതിലുകളുള്ള വീട് പ്രതിക്ക് കൃത്യം ചെയ്യുന്നതിന് സഹായകരമായി. എസ്‌ഐമാരായ മഹേഷ്‌കുമാര്‍, ഷൈന്‍,ഷഹാലുദീന്‍, എഎസ്‌ഐ അഷറഫ് ബൈജു, എസിപിഒമാരായ സൈജു, മുരുകേഷ്, സുരേഷ്‌കുമാര്‍, ബാബുകുട്ടന്‍, ജോ ചാക്കോ എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Related posts