ആക്രമണം പ്ലാന്‍ ചെയ്തത് ദിലീപും മാഡവും ചേര്‍ന്ന്; സാമ്പത്തിക ഇടപാടുകളുമായുള്ള അന്വേഷണം ചെന്ന് നില്‍ക്കുന്നത് നടിയും ഗായികയുമായ ‘മാഡത്തില്‍’ ; ഓപ്പറേഷന്‍ ബിഗ് ഡാഡിയില്‍ നിന്നും രക്ഷപ്പെട്ട സിനിമാക്കാരിയും സംശയമുനയില്‍

MADAMകൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സുനി പറയുന്ന വമ്പന്‍സ്രാവിനെ പൊക്കാനുറച്ച് പോലീസ്. ഇതിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുകയും ചെയ്തു.ഇതോടെ കൊച്ചിയിലെ മാഫിയാ തലവനിലേക്കും പോലീസ് ചെന്നെത്തുകയാണ്. കേസില്‍ പരാമര്‍ശിക്കപ്പെടുന്ന ‘ മാഡ’ത്തെ തേടിയുള്ള അന്വേഷണം പ്രമുഖ ഗായികയിലേക്കാണ് എത്തുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ പഴയ സുഹൃത്താണ് ഗായിക. ഇവര്‍ തമ്മില്‍ പിന്നീട് പിണങ്ങുകയും ചെയ്തു. ദിലീപ്കാവ്യാ വിവാഹവുമായി ബന്ധപ്പെട്ടും ഈ വിവാദങ്ങള്‍ ചര്‍ച്ചയായിരുന്നു. ദിലീപിന്റെ ഹവാലാ സ്വത്തിന്റെ അന്വേഷണത്തിനിടെയാണ് ഈ പേര് പൊലീസിന്റെ സംശയ പട്ടികയില്‍ എത്തിയത്.

ദിലീപും മാഡവുമാണ് ഗൂഢാലോചന പ്ലാന്‍ ചെയ്‌തെന്ന്് പോലീസ് കരുതുന്നു. ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും അറിഞ്ഞിരുന്നത് മാഡവും ദിലീപും മാത്രമാണ്. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മാനേജര്‍ അപ്പുണ്ണി പ്രവര്‍ത്തിക്കുകയായിരുന്നു. അപ്പുണ്ണി പടിയിലായാല്‍ ഈ മാഡത്തിനെതിരെ തെളിവുവരും. അതുവരെ പൊലീസിന് കാത്തിരുന്നേ മതിയാകൂ. ദിലീപിന് ജാമ്യം കിട്ടാന്‍ പോലും അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ അപ്പുണ്ണി കീഴടങ്ങുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതിന് ശേഷം മാഡത്തെ പൊക്കും. കാവ്യാ മാധവനും അമ്മയും പൊലീസിന്റെ സംശയ നിഴിലുണ്ട്. ഇതിനൊപ്പമാണ് നടിയായ ഗായികയുടെ കടന്നു വരവ്. ന്യൂജെന്‍ സിനിമയിലൂടെ നിര്‍മ്മാതാവായെത്തി മലയാള സിനിമയിലെ മാഫിയാ രാജാവായി മാറി കൊച്ചിക്കാരനും പൊലീസ് നിരീക്ഷണത്തിലാണ്.

ഗൂഢാലോചനക്കേസില്‍ നിന്ന് ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയെ ഒഴിവാക്കിയിരുന്നു. എന്നാല്‍ അപ്പുണ്ണി ഒളിവില്‍ പോയതോടെ പോലീസിന്റെ പദ്ധതികള്‍ പാളി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഗായികയെ പൊലീസ് നിരീക്ഷിക്കുന്നത്. സാമ്പത്തിക ഇടപാടുകളിലെ ഇവരുടെ പങ്ക് ഗൂഢാലോചനയിലേക്ക് വളര്‍ന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് കണ്ടെത്താനും അപ്പുണ്ണിയുടെ അറസ്റ്റ് നിര്‍ണ്ണായകമാണ്. നേരത്തെ ഓപ്പറേഷന്‍ ബിഗ് ഡാഡിയിലും ഈ ഗായികയെ പൊലീസ് സംശയിച്ചിരുന്നു. ചില തെളിവുകളും കിട്ടി. എന്നാല്‍ ഉന്നത ഇടപെടല്‍ മൂലം അറസ്റ്റ് നടന്നില്ല. ദിലീപിനെ അനുകൂലിച്ച് സംസാരിച്ച പി.സി ജോര്‍ജ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുകയാണ്. ഇതിനു ശേഷമാണ് ഗായികയെ ചോദ്യം ചെയ്യുക.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്ന് എംഎല്‍എമാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെത്തു കഴിഞ്ഞു.ഇതിനു പിന്നാലെയാണ് പിസിയുടെ മൊഴിയെടുക്കാനൊരുങ്ങുന്നത്. ദിലീപിനെ കുടുക്കിയത് കാക്കനാട് ജയില്‍ സൂപ്രണ്ടാണെന്നു പി.സി. ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. ജയിലില്‍നിന്നു പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നതു സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും പി.സി. ജോര്‍ജ് ആരോപിച്ചിരുന്നു.

നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ സുഹൃത്തും നടിയും ഗായികയുമായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വന്‍തുക എത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പണത്തിന്റെ ഉറവിടം കണ്ടെത്തുകയും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഇതിനു ബന്ധമുണ്ടോയെന്നും കണ്ടെത്തുകയാണ് ലക്ഷ്യം. ദിലീപുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഇവര്‍ ദിലീപിന്റെ സംഘത്തോടൊപ്പം വിദേശ പര്യടനവും നടത്തിയിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകനെ കേസ് ഏല്‍പ്പിച്ചതോടെ ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ദിലീപ്. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയത് ദിലീപിനെ തളര്‍ത്തി.ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചാലും കേസന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അനുകൂലവിധി ശ്രമകരമാണെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് നടിയേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ നീക്കം. ദൃശ്യം പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതും മാനേജര്‍ അപ്പുണ്ണി ഒളിവില്‍ കഴിയുന്നതുമാണു ദിലീപിന് ജാമ്യം ലഭിക്കാന്‍ പ്രധാന തടസമാകുന്നത്.

Related posts