അച്ഛനെ പുറത്താക്കിയ സംഘടന പിടിച്ചെടുക്കും; താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ആലോചന; രണ്ടും കല്‍പ്പിച്ച് പൃഥിരാജ്; ‘അമ്മ’ പിടിച്ചെടുക്കാന്‍ പടയൊരുക്കവുമായി വനിതാ കൂട്ടായ്മയും

pridvi600ഒരു കാലത്ത് മലയാള സിനിമയിലെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരന്‍. ഇന്നത്തെ പല സൂപ്പര്‍താരങ്ങള്‍ക്കും വഴികാട്ടിയായിരുന്ന നടന്‍. എന്നാല്‍ താരങ്ങള്‍ ചേര്‍ന്ന് അമ്മ എന്ന സിനിമാ സംഘടന രൂപീകരിച്ചപ്പോള്‍ സുകുമാരന്റെ സ്ഥാനം പടിയ്ക്കു പുറത്തായിരുന്നു. സിനിമാരംഗത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ മൂന്നുവര്‍ഷത്തിലേറെക്കാലമാണ് സുകുമാരന്‍ സിനിമയില്ലാതെ വീട്ടിലിരുന്നത്. സ്വന്തക്കാരെന്നു വിശ്വസിച്ചവര്‍ പോലും തിരഞ്ഞു നോക്കാഞ്ഞത് സുകുമാരനെ മാനസികമായി തകര്‍ത്തു.

ഈ വിലക്ക് നിലവിലിരിക്കുമ്പോഴാണ് ബൈജു കൊട്ടാരക്കര ബോക്‌സര്‍ എന്ന സിനിമയിലേക്ക്് സുകുമാരനെ ക്ഷണിക്കുന്നത്. സംഘടനയുടെ വിലക്കുള്ളതിനാല്‍ ഇത് സാഹസികമായിരിക്കുമെന്ന് സുകുമാരന്‍ ബൈജുവിനെ ഓര്‍മിപ്പിക്കുകയും ചെയ്തു. സുകുമാരനെ വച്ച് പടംപിടിച്ചാല്‍ റിലീസിന് തീയറ്റര്‍ കിട്ടില്ലെന്നു ചിലര്‍ ബൈജുവിനെ ഭീഷണിപ്പെടുത്തുകപോലുമുണ്ടായി. എന്നാല്‍ സിനിമയുമായി മുമ്പോട്ടു പോകാന്‍ തീരുമാനിച്ച ബൈജു ഷൂട്ടിംഗ് തുടങ്ങിയ അന്നു തന്നെ സംഘടനയുടെ ശക്തി എന്താണെന്നറിഞ്ഞു. ഒറ്റയൊരാള്‍ ലൊക്കേഷനില്‍ എത്തിയില്ല. മുന്നു നാലു ദിവസം കഴിഞ്ഞിട്ടും സ്ഥിതിഗതികള്‍ മാറാഞ്ഞതിനാല്‍ നിര്‍മാതാവും അങ്കലാപ്പിലായി. ഒടുവില്‍ ബൈജു തന്നെ അമ്മയുടെ പ്രസിഡന്റിനെ കണ്ട് കാര്യങ്ങള്‍ ഒരുവിധം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. തന്റെ അച്ഛന്‍ അനുഭവിച്ച വേദനകളാണ് പൃഥിരാജ് എന്ന മകനെ ഇന്ന് ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

തന്റെ അച്ഛന് സ്ഥാനമില്ലാഞ്ഞ സംഘടന താന്‍ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് താരം. ഈ വാശിയും വൈരാഗ്യവും മോഹന്‍ലാലിനും മമ്മൂട്ടിക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് പൃഥ്വിയുടെ ഉറച്ച നിലപാടിനെ ഇരുവരും അംഗീകരിച്ചത്. അമ്മയിലെ ദുഷിപ്പിനെ മാറ്റുമെന്ന് ഈ യോഗത്തിന് ശേഷം പൃഥ്വി തന്നെ പലരോടും പറഞ്ഞു കഴിഞ്ഞു. അമ്മയിലെ നടീ നടന്മാര്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടു വരും. അത് ലംഘിച്ചാല്‍ സംഘടനയില്‍ നിന്ന് പുറത്തുമാക്കും. ഇതിനര്‍ത്ഥം അവരെ സിനിമയില്‍ നിന്ന് വിലക്കുമെന്നല്ല. മറിച്ച് താരസംഘടനയുടെ പേരിലെ വിലപേശലുകള്‍ക്ക് അച്ചടക്കം ലംഘിക്കുന്നവരെ അനുവദിക്കില്ല. യുവതാരങ്ങളുടെ സിനിമകളെ കൂവി തോല്‍പ്പിക്കുന്ന ജനപ്രിയ താരങ്ങളെ ഇനി അമ്മ ഉള്‍ക്കൊള്ളേണ്ടതില്ലെന്നാണ് പൃഥ്വിയും നിലപാട്. തന്റെ അച്ഛന്റെ ഗതി തിലകനുണ്ടായി. ഇനിയത് ആര്‍ക്കും പാടില്ലെന്നും പൃഥ്വി പറയുന്നു.

ഇത് തെറ്റുതിരുത്താനുള്ള സമയമാണ്. സിനിമയിലെ മാഫിയാവല്‍ക്കരണം തുറന്നു കാട്ടപ്പെട്ടിരിക്കുന്ന ഈ സമയത്ത് ഉറച്ച നിലപാടുകളാകും താനെടുക്കുകയെന്ന പ്രഖ്യാപനവും പ്ൃഥി നടത്തിക്കഴിഞ്ഞു. അമ്മയുടെ തലപ്പത്ത് സമ്പൂര്‍ണ്ണ അഴിച്ചു പണി വേണമെന്നാണ് പൃഥ്വിയുടെ ആവശ്യം. അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കുന്ന മാതൃകയെ അവസാനിപ്പിക്കണം. യുവതാരങ്ങളുടെ സിനിമകളെ തിയേറ്റര്‍ ഹോള്‍ ഓവര്‍ ആക്കുന്നതും ചില നടന്മാരുടെ രീതിയാണ്. എത്ര പരാതി ആരൊക്കെ അമ്മയ്ക്ക് നല്‍കി. അതിലൊന്നും തീരുമാനമുണ്ടായില്ല. ഇനിയത് അംഗീകരിക്കില്ല. പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കണം. കുറ്റക്കാരെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടണം. എല്ലാ നല്ല സിനിമയും വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പൃഥ്വി പറയുന്നു. ഇതിനെ യുവതാരങ്ങളും സ്ത്രീകളുടെ കൂട്ടായ്മയും കൈയടിച്ചു പിന്തുണയ്ക്കുന്നു.താര സംഘടന പിടിച്ചെടുക്കാന്‍ തന്നെയാണ് തീരുമാനം.

ദിലീപിനെ മാക്ടയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വിനയന്‍ വിലക്കിയപ്പോള്‍ ഫെഫ്ക സൃഷ്ടിച്ചു കൊണ്ടായിരുന്നു വിനയനുള്ള ദിലീപിന്റെ മറുപടി. വിനയന്‍ പുറത്തുമായി.ഇതോടെ വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആളില്ലാതായി. എന്നാല്‍ പൃഥ്വിരാജ് വാക്ക് നല്‍കിയത് പോലെ വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചു. ഞാന്‍ സുകുമാരന്റെ മകനാണ്. വാക്ക് പാലിക്കും ആരേയും ഭയക്കുന്നില്ല’ എന്നാണ് പൃഥ്വിരാജ് അന്ന് പറഞ്ഞത്. എന്നാല്‍ ദിലീപിനെ പരസ്യമായി എതിര്‍ക്കാന്‍ പൃഥ്വിക്ക് കഴിഞ്ഞില്ല. തന്റെ സിനിമകളെ ചില ഫാന്‍സുകാര്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഈ വൈരാഗ്യത്തിന്റെ തുടര്‍ച്ചയായിരുന്നുവെന്ന് പൃഥ്വിക്കും അറിയാമായിരുന്നു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ഉറച്ച നിലപാടുമായി ഇപ്പോള്‍ പൃഥ്വി കളം നിറയുന്നത്.

ദിലീപ് അറസ്റ്റിലായതിന്റെ പിറ്റേ ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ താരമായതും പൃഥിയായിരുന്നു. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ താര സംഘടന പിളരുമെന്ന സൂചനയാണ് നടന്‍ നല്‍കിയത്. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥിയ്‌ക്കൊപ്പം ഉറച്ചു നിന്നു. ഭരണഘടനാ പ്രകാരം ദിലീപിനെ അത്രപെട്ടെന്ന് പുറത്താക്കാന്‍ കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ മാധ്യമങ്ങളുടെ മുമ്പില്‍ പറയാമെന്ന് പൃഥ്വിരാജ് തുറന്നടിക്കുകയായിരുന്നു.

ചര്‍ച്ച തുടങ്ങിയപ്പോള്‍ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്. സംഘടനയുടെ ബൈലോ ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഇതോടെ തര്‍ക്കത്തില്‍ ഇടപ്പെട്ട മോഹന്‍ലാല്‍, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വേഗത്തില്‍ തന്നെ പ്രസ്താവന ഇറക്കുകയായിരുന്നു. ഉടന്‍ തന്നെ അമ്മയുടെ ജനറല്‍ ബോഡി വിളിക്കുമെന്നും അതിനുശേഷം നിലവിലെ ഭാരവാഹികളെല്ലാം ഒഴിയുമെന്നാണ് സൂചന.

ഇതിനു ശേഷം സംഘടന പിടിച്ചെടുക്കാനാണ് പൃഥിയുടെ നീക്കം. എന്നാല്‍ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ പൃഥ്വിയ്ക്കു താത്പര്യമില്ല. സുതാര്യമായ നേതൃത്വമാണ് താരം ലക്ഷ്യമിടുന്നത്. എന്ത് പരാതി കിട്ടിയാലും അത് വസ്തുതാപരമായി പരിശോധിച്ച് തീരുമാനമെടുക്കുന്ന സംവിധാനം. ഇത് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളും മനസ്സിലാക്കുന്നു. അതേസമയം, അമ്മയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ തള്ളി ആസിഫ് അലി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്നും ആസിഫ് അലി പറയുന്നുണ്ട്്. പൃഥിയ്‌ക്കെതിരായി ഒരുകൂട്ടം ആളുകള്‍ നീങ്ങുന്നുണ്ടെന്ന പരോക്ഷ സൂചനയായാണ് ആസിഫിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

Related posts