സിനിമയെ വെല്ലുന്ന ട്വിസ്റ്റുമായി നടിയെ ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ മാനേജരെ വിളിച്ചത് വിഷ്ണുവല്ല, പള്‍സര്‍സുനി തന്നെയെന്ന് പോലീസ്; അപ്പുണ്ണിയെ വിളിച്ചത് സഹതടവുകാരന്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഫോണില്‍ നിന്ന്

imageകൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ വഴിത്തിരിവ്, സിനിമാക്കാഥയെയും വെല്ലുന്ന വിധത്തില്‍ മുന്നേറുന്നു. ഓരോ ദിവസവും കേസിലെ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്. ജയിലില്‍ നിന്നും ദിലീപിന്റെ മാനേജരെ വിളിച്ചത് വിഷ്ണു അല്ലെന്നും മറിച്ച് പള്‍സര്‍ സുനി തന്നെയാണെന്നുമാണ് പുറത്തുവരുന്ന വിവരം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചത് കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി തന്നെയാണെന്ന് പോലീസാണ് വ്യക്തമാക്കിയത്. സുനിയുടെ സുഹൃത്ത് വിഷ്ണുവാണ് അപ്പുണ്ണിയെ വിളിച്ചത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ദിലീപും നാദിര്‍ഷായും പറഞ്ഞതും വിഷ്ണുവെന്ന ആളാണ് വിളിച്ചതെന്നായിരുന്നു. എന്നാല്‍, വിഷ്ണുവല്ല, മറിച്ച് സുനി തന്നെ നേരിട്ട് വിളിച്ചു എന്ന് വ്യക്തമായതോടെ കേസ് കൂടുതല്‍ ദുരൂഹതകളിലേക്ക് നീങ്ങുകയാണ്. ഇവര്‍ തമ്മിലുള്ള ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണവും പുറത്തായി.

കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്നു വിഷ്ണു. മറ്റൊരു തടവുകാരന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഉപയോഗിച്ചാണ് ദിലീപിന്റെ മാനേജരെ വിളിച്ചത്. ഈ ഫോണ്‍ എങ്ങനെ ജയിലില്‍ എത്തി എന്നകാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. താന്‍ കൊടുത്തയച്ച കത്ത് വായിക്കണമെന്നും ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്നും കത്തില്‍ പറഞ്ഞ പ്രകാരം മൂന്ന് മാസം കൊണ്ട് മൂന്ന് കോടി രൂപ നല്‍കണമെന്നും ഈ സംഭാഷണം റെക്കോഡ് ചെയ്താല്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും പള്‍സര്‍ അപ്പുണ്ണിയോട് പറയുന്നുണ്ട്. സുനിക്ക് ജയിലില്‍ യഥേഷ്ടം ഫോണ്‍ ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തോട് രൂക്ഷമായാണ് അപ്പുണ്ണി പ്രതികരിക്കുന്നത്. ഞങ്ങള്‍ ഈ സംഭവവുമായി ബന്ധമില്ലാതിരുന്നിട്ടും എന്തിനാണ് വിളിക്കുന്നതെന്ന് അപ്പുണ്ണി ചോദിക്കുന്നു. ഇനി വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ എന്നും അപ്പുണ്ണി പറയുന്നുണ്ട്.

പള്‍സര്‍ എഴുതിയതെന്ന് പറയുന്ന കത്ത് വായിക്കാന്‍ സുനി അയാളെ നിര്‍ബന്ധിക്കുന്നുണ്ട്. കത്ത് വായിക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ പോലീസില്‍ പോയി പരാതി പറയാനും അപ്പുണ്ണി പറയുന്നു. ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാരോപിച്ച് ദിലീപ് നല്‍കിയ കേസില്‍ വിഷ്ണുവും പോലീസ് കസ്റ്റഡിയിലാണ്. പള്‍സര്‍ സുനി എഴുതിയതാണെന്ന് പറഞ്ഞ് കത്ത് ദിലീപിന്റെ അടുത്തെത്തിച്ചത് വിഷ്ണുവാണ്. അയാള്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും വിളിച്ചിരുന്നു. നടിയെ ആക്രമിക്കാന്‍ പണം നല്‍കിയത് ദിലീപാണെന്ന് പറഞ്ഞാല്‍ വന്‍ തുക ലഭിക്കുമെന്നും ദിലീപിന്റെ പേര് ഈ കേസില്‍ വലിച്ചിഴക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്നാണ് ദിലീപ് കോള്‍ റെക്കോഡുകളും കത്തുമടക്കം പോലീസില്‍ പരാതി നല്‍കിയത്. ഈ കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് പോലീസ് ദിലീപിനോടും നാദിര്‍ഷയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts