നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ! പല സത്യങ്ങളും പുറത്തുവരുമെന്ന് പോലീസിന് ഭയം; തന്നെ ജയിലില്‍ തളച്ചിടുന്നതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി പള്‍സര്‍ സുനി

pulserഒരിക്കല്‍ സത്യങ്ങളെല്ലാം പുറത്തുവരുമെന്ന് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍സുനി. ആലുവ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പോലീസ് വാഹനത്തില്‍ ഇരുന്ന് മാധ്യമങ്ങളോടു സുനി വിളിച്ചു പറഞ്ഞതാണിത്. പല സത്യങ്ങളും പുറത്ത് വരുമെന്ന് പേടിച്ചിട്ടാണ് പൊലീസ് തന്നെ ജയിലില്‍ തളച്ചിടുന്നതെന്നും ജയിലില്‍ നിന്നിറങ്ങിയാല്‍ കേസിനെ പിന്നിലെ സത്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്ത് വരുമെന്നും തന്നെ വേട്ടയാടുന്ന മാധ്യമങ്ങള്‍ക്ക് അന്ന് ഈ സത്യങ്ങളൊക്കെ എഴുതേണ്ടി വരുമെന്നും സുനി പറഞ്ഞു.

ജുഡീഷല്‍ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് സുനിയെ കോടതിയില്‍ ഹാജരാക്കിയത്. തന്നെയും സുഹൃത്തുക്കളേയും അഭിഭാഷകരേയും പോലീസ് പീഡിപ്പിക്കുകയാണെന്ന് പ്രതി മജിസ്‌ട്രേറ്റിനോട് പറഞ്ഞു. പരാതിയുണ്ടെങ്കില്‍ എഴുതിത്തരാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദമായി എഴുതിക്കൊടുത്തു. പരാതി പരിശോധിച്ച ശേഷം നടപടി എടുക്കാമെന്ന് മജിസ്‌ട്രേറ്റ് പ്രതികരിച്ചു. അടുത്ത മാസം ആറ് വരെ റിമാന്റ് നീട്ടുകയും ചെയ്തു. ഇതിനുശേഷം ജയിലിലേക്ക് കൊണ്ടു പോകാനായി പോലീസ് വാഹനത്തില്‍കയറ്റിപ്പോഴാണ് സുനി ഇക്കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല കീഴടങ്ങുന്ന ദിവസം കൊച്ചിയിലെ അഭിഭാഷകനെ ഫോണ്‍ ഏല്‍പ്പിച്ചുവെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് അഭിഭാഷകനെ നിരവധി തവണ പെലീസ് ചോദ്യം ചെയ്‌തെങ്കിലും ഇക്കാര്യം അഭിഭാഷകന്‍ നിഷേധിച്ചു. ഫോണ്‍ തേടി അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ് നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിലാണ് സുനിയുടെ പുതിയ വെളിപ്പെടുത്തല്‍.

Related posts