അവന്റെ കൈയ്യില്‍ അഞ്ചിന്റെ പൈസയില്ല; പക്ഷെ അവന്‍ പറയുന്നത് സഹായിക്കാന്‍ ആളുണ്ടെന്നാണ്; ആരുടെയോ ക്വട്ടേഷന്‍ ഏറ്റെടുത്തുവെന്നല്ലാതെ ഇമ്മാതിരി ക്രൂരകൃത്യം ചെയ്യാന്‍ അവനാവില്ല; പള്‍സര്‍ സുനിയെ ന്യായീകരിച്ച് ബന്ധുക്കള്‍

pulserകൊച്ചി: ” അവന്റെ കൈയ്യില്‍ അഞ്ചിന്റെ നയാപ്പൈസയില്ല. കേസിന്റെ കാര്യത്തിനായി ഞങ്ങളാരും ഒരു രൂപ പോലും കൊടുത്തിട്ടുമില്ല. എന്നിരുന്നാലും സഹായിക്കാനാളുണ്ടെന്നാണ് അവന്‍ പറയുന്നത്. അവന്‍ വെറുതെ പറയുന്നതാവില്ല, പിന്നില്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാണ്” സുനിയുടെ അടുത്ത ബന്ധുക്കളാണ് ഇതു പറയുന്നത്. ആരുടെയോ ക്വട്ടേഷന്‍ ഏറ്റെടുത്താണ് അവന്‍ ഈ കൃത്യം നിര്‍വഹിച്ചതെന്നും നടിയോട് ഇത്തരത്തില്‍ പെരുമാറാന്‍ മാത്രമുള്ള വൈരാഗ്യം സുനിയ്ക്കില്ലെന്നും ബന്ധുക്കള്‍ പറയുന്നു. തങ്ങളറിയുന്ന സുനി ഇത്ര ക്രൂരനല്ലെന്നാണ് അവരുടെ പക്ഷം. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് അനുദിനം പുറത്തുവരുന്ന മാധ്യമ വെളിപ്പെടുത്തലുകളെ പരാമര്‍ശിച്ചാണ് സുനിയുടെ അടുത്ത ബന്ധുക്കള്‍ ഇങ്ങനെ പറയുന്നത്.

ആക്രമണത്തില്‍ ദിലീപിന് പങ്കില്ലെന്നും കത്തെഴുതിയതും ഫോണ്‍വിളിച്ചതും ശരിയാണെന്നും എന്നാല്‍ ജയിലിനുള്ളില്‍ ഫോണ്‍ കൊണ്ടുവന്നില്ലന്നും ജയിലിലെ കൂടിക്കാഴ്ചയില്‍ സുനില്‍കുമാര്‍ അറിയിച്ചതായും ഇവര്‍ വ്യക്തമാക്കി.ആദ്യമൊക്കെ ചോദിക്കുമ്പോള്‍ ഇതൊക്കെ ചെയ്തത് അവന്‍ തന്നെയാണെന്നാണ് പറയാറ്. ഇപ്പോള്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ എല്ലാം ഉടന്‍ ശരിയാവുമെന്നാണ് അവന്‍ പറയുന്നത്. ഗോവയിലായിരുന്നപ്പോള്‍ അവനു വലിയ സന്തോഷമായിരുന്നു. അവിടെ നിന്നും വിളിക്കുമ്പോള്‍ ലൊക്കേഷനിലുള്ളവരുമായുള്ള സൗഹൃദത്തെക്കുറിച്ച് അവന്‍ പലതും പറഞ്ഞിട്ടുണ്ട്. അവര്‍ക്കെല്ലാം അവന്‍ നല്ല സുഹൃത്തായിരുന്നെന്ന് ഇതില്‍ നിന്നും എനിക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബന്ധുവായ യുവതി പറയുന്നു.

മറ്റൊരാളുടെ പ്രേരണയില്ലാതെ അവന്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. വലിയ സമ്മര്‍ദ്ദമുള്ളതിനാലായിരിക്കാം കൃത്യം ഏല്‍പ്പിച്ചവരെക്കുറിച്ച് അവന്‍ വെളിപ്പെടുത്താത്തത്. രണ്ടാമത് അന്വേഷണം തുടങ്ങിയത് മുതല്‍ പൊലീസ് എല്ലാത്തരത്തിലും ഉപദ്രവിക്കുന്നുണ്ടെന്നും അവന്‍ പറഞ്ഞതായി യുവതി വ്യക്തമാക്കി. അവന്‍ തെറ്റ് ചെയ്തത് സമ്മതിച്ചു കഴിഞ്ഞു പിന്നെയും അവനെ ഇങ്ങനെ ഉപദ്രവിക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. അവര്‍ പറയുന്നു.

നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ പോലീസ് അന്വേഷണം അവസാനമെത്തി നില്‍ക്കുന്നത് ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലാണ്. ഇക്കാര്യത്തില്‍ പോലീസ് തെളിവെടുപ്പും നടത്തി. കേസില്‍ ദിലീപിനെ ബന്ധിപ്പിക്കുന്ന സുപ്രധാന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. ജയിലില്‍ നിന്നും സുനി ഫോണ്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ഇത് എന്തിനുവേണ്ടിയായിരുന്നെന്ന് തെളിയിക്കുകയാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ദൗത്യം.

കാവ്യമാധവന്റെ ‘ലക്ഷ്യ’ യില്‍ താന്‍ എത്തിയെന്നും രണ്ടുലക്ഷം രൂപ കൈപ്പറ്റിയെന്നും സുനി സമ്മതിച്ചതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവിടെ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും ഇതേക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നുമില്ല.

Related posts