റെയില്‍വേ ഗേറ്റുകളില്‍ ജോലി ചെയ്യുന്നവരില്‍ ഏറിയ പങ്കും ബിടെക് മുതല്‍ എംഎഎസ്‌സി വരെ വിദ്യാഭ്യാസമുള്ളവര്‍! ചെയ്യുന്നത്, ട്രാക്ക് മെയിന്റനറുടെ കടുകട്ടി ജോലി; പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നതിതൊക്കെ

റെയില്‍വേ ഗേറ്റുകളില്‍ ജോലിചെയ്യുന്ന സ്ത്രീകളില്‍ ഏറിയ പങ്കും ഉന്നതബിരുദധാരികളാണെന്ന് റിപ്പോര്‍ട്ട്. എസ്എസ്എല്‍സിയാണ് ഈ ജോലിയുടെ അടിസ്ഥാന യോഗ്യതയെങ്കിലും പലരും ബിടെക്, എംഎസ്സി, ബിഎഡ് ഡിഗ്രികള്‍ ഉള്ളവരാണ്. അതേസമയം, ജോലിയിലുള്ള ബുദ്ധിമുട്ടുകാരണം, ട്രാക്ക് മെയിന്റനര്‍ എന്ന ജോലി പലരും ഉപേക്ഷിക്കുകയുമുണ്ടായി. 150ലേറെ പെണ്‍കുട്ടികളെ ഓഫീസ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളില്‍ പുരുഷമ്‌നാരെ മാത്രമേ നിയമിക്കാറുള്ളു.

2013 വരെ പെണ്‍കുട്ടികളെ ഗേറ്റില്‍ നിയോഗിച്ചിരുന്നില്ല. ട്രാക്ക് വുമണ്‍ തസ്തികയുണ്ടെങ്കിലും അവര്‍ക്ക് ഓഫീസുകളിലോ, റെയില്‍പാത സംരക്ഷണ പ്രവര്‍ത്തനങ്ങളിലോ ആണ് ചുമതല കൊടുത്തിരുന്നത്. എ, ബി, സി ക്ലാസ് ക്രമത്തില്‍ ഗേറ്റുകള്‍ തരം തിരിച്ചിട്ടുണ്ട്. എട്ട് മണിക്കൂറാക്കി ജോലി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ കോടതിയില്‍ ചിലര്‍ കൊടുത്ത ഹര്‍ജിയില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. രാത്രി ഗേറ്റുകളില്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ദുരിതങ്ങള്‍ പലരും തുറന്നുപറയാറില്ല. ജോലിക്ക് വിടാതിരിക്കുമോ എന്നുള്ള പേടിയും മേല്‍ ഉദ്യോഗസഥരുടെ സഹകരണക്കുറവുമാണിതിന് പിന്നില്‍. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് ഒരു ഗേറ്റിലെ പെണ്‍കുട്ടിക്കുനേരേ രാത്രിയില്‍ ആക്രമണമുണ്ടായത് കേസായി.

റെയില്‍വേ ഇടപെട്ടു. തുടര്‍ന്ന് രാത്രി പരിശോധനയ്ക്ക് ആര്‍.പി. എഫിനെ നിയോഗിച്ചെങ്കിലും അധികം വൈകാതെ നിലച്ചു. ഗേറ്റുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചതും നടന്നില്ല. മറ്റൊരു ഗേറ്റില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഒരാളെ പോലീസ് പിടിച്ചു. വിവാഹം മുടങ്ങുമെന്ന പേടിയില്‍ കേസാക്കാതെ വിട്ടു. നിരന്തരം പ്രശ്നമുണ്ടായ രണ്ട് ഗേറ്റുകളില്‍ ക്യാമറ സ്ഥാപിച്ചതായി റെയില്‍വേ അറിയിക്കുന്നുണ്ട്. ആര്‍.പി.എഫിന്റെ കുറവുകാരണം എല്ലായിടത്തും റോന്തുചുറ്റലിന് നിയോഗിക്കാന്‍ ആളില്ല. അതതിടത്തെ പോലീസ് സ്റ്റേഷനിലുള്ള രാത്രികാല റോന്തുചുറ്റല്‍ റെയില്‍വേ ഗേറ്റുകളില്‍ കൂടി വ്യാപിപ്പിക്കാനുള്ള സാധ്യതകളെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

 

Related posts