12-ാം വയസില്‍ ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായി; പ്രതി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരന്‍; ഗര്‍ഭം അലസിപ്പിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ കൊച്ചിയിലെ പെണ്‍കുട്ടി അമ്മയാകാനൊരുങ്ങുന്നു

600കൊച്ചി: ചെറു പ്രായത്തില്‍ തന്നെ ബലാല്‍സംഗത്തിനിരയായി അമ്മയാകുന്ന പെണ്‍കുട്ടികളുടെ എണ്ണം കേരളത്തില്‍ കൂടിവരുകയാണ്. ബാല്യം വിട്ടുമാറും മുമ്പേ സ്വന്തം സഹോദരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് ഗര്‍ഭിണിയായ 12കാരി അമ്മയാകാനൊരുങ്ങുകയാണ്. ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ജുവനൈല്‍ കേസില്‍ അറസ്റ്റിലായ ശേഷം ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി. ജീവന്‍ പോലും അതീവ അപകടകരമായ അവസ്ഥയില്‍ പ്രസവത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി നഗരത്തിലെ നിരാലംബയായ  ഈ പന്ത്രണ്ടുകാരി പെണ്‍കുട്ടി. ഇരയാക്കപ്പെട്ടവളെങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും പേറിയുള്ള ഭാവി ജീവിതത്തെ കുറിച്ച് അവള്‍ക്ക് വ്യക്തമായ ധാരണകളൊന്നുമില്ല.

കൊച്ചി നഗരത്തിലെ ഒരു ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് ഈ അവസ്ഥയുണ്ടായത്. വില്ലനായതാവട്ടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും. ബലാത്സംഗ കുറ്റത്തിന് സഹോദരനെ പൊലീസ് അറസ്റ്റു ചെയ്യുകയും പോക്‌സോ കേസ് ചുമത്തുകയും ചെയതു. കുറച്ചു ദിവസം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ ശേഷം ഇരുവരുടെയും അമ്മ തന്നെ അവനെ ജാമ്യത്തിലെടുത്ത് പുറത്തിറക്കി. ഇരയും പ്രതിയും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ അധികൃതരും ആശയക്കുഴപ്പത്തിലായി. പോരാത്തനിന് രക്തബന്ധമുള്ളവരും.

പെണ്‍കുട്ടി 22 ആഴ്ച്ച ഗര്‍ഭിണിയാണിപ്പോള്‍. നഗരത്തില്‍ തന്നെയുള്ള ഒരിടത്ത്  പ്രത്യേക പരിചരണത്തില്‍ കഴിയുകയാണ് ഇവര്‍. എറണാകുളം ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗും പ്രസവത്തില്‍ അപകടം ഉണ്ടാകാതിരിക്കാനുള്ള വിധത്തില്‍ ചികിത്സയും എത്തിക്കുന്നുണ്ട്. ഇതിനിടെ കോടതിയുടെ അനുമതിയോടെ ബലാത്സംഗത്തിന് ഇരയായവള്‍ എന്ന പരിഗണനയില്‍ ഗര്‍ഭം അലസിപ്പിക്കാനുള്ള സാധ്യത ആരാഞ്ഞെങ്കിലും അതുണ്ടായില്ല

പെണ്‍കുട്ടിയുടെ ചെറുപ്രായവും ശാരീരിക നിലയും മറ്റു കാരണങ്ങളാലും ഇത് നടക്കാതെ പോയെന്നാണ് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും പറയുന്നത്. അമ്മ മാത്രമാണ് പെണ്‍കുട്ടിക്ക് രക്ഷിതാവായിട്ടുള്ളത്. പെണ്‍കുട്ടി പ്രസവിച്ച ശേഷം മറ്റു കാര്യങ്ങള്‍ നോക്കാമെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നത്. കുട്ടിയെ മറ്റാര്‍ക്കെങ്കിലും ദത്തുനല്‍കാനുള്ള സാധ്യതകളും ഇവര്‍ തേടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പ്രസവിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ കൂടി വരുകയാണ്.കളമശ്ശേരി സ്വദേശിയായ പതിനാറു വയസുകാരി കാക്കനാട്ടെ സണ്‍റൈസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ 12 വയസുകാരനായിരുന്നു പിതാവായത്. മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും വേണ്ടത്ര ലഭിക്കാത്ത കുട്ടികളാണ് പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇരയാകുന്നത്.

Related posts