ബിപിഎല്‍ ലിസ്റ്റില്‍ ഇടം പിടിക്കണോ? എങ്കില്‍ ഗുസ്തി പഠിക്കണം..!

PKD-RATIONമുക്കം: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. താഴ്ന്ന വരുമാനമുള്ളവര്‍, വിധവകള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കോളനിവാസികള്‍ തുടങ്ങിയവ നിരവധി പേര്‍ക്ക് കരടുലിസ്റ്റില്‍ പ്രാമുഖ്യം ലഭിച്ചിട്ടില്ല. ലിസ്റ്റില്‍ 100 കണക്കിന് അനര്‍ഹര്‍ കടന്ന് കൂടിയതായും പരാതിയുണ്ട്.

പ്രയോറിറ്റി ,നോണ്‍ പ്രയോറിറ്റി എന്നിങ്ങനെ കാര്‍ഡുടമകളെ തരംതിരിക്കുന്നതാണ് പുതിയ റേഷന്‍ കാര്‍ഡ്. നേരത്തെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന നിരവധി കുടുംബങ്ങള്‍ കരടുപട്ടികയില്‍ നോണ്‍ പ്രയോറിറ്റി ലിസ്റ്റിലാണ്. അതിനിടെ തെറ്റുതിരുത്തുന്നതിനും പരാതി നല്‍കുന്നതിനുമായി ഈ മാസം 30 വരെയാണ് സമയം അനുവദിച്ചത്. ഇതോടെ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയില്‍ മുക്കം നഗരസഭ, കാരശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് സംവിധാനമേര്‍പ്പെടുത്തിയത് കാരശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ്.

50 പേര്‍ക്ക് പോലും നിന്നുതിരിയാന്‍ സൗകര്യമില്ലാത്ത ഇവിടെ 500 ലധികം ആളുകള്‍ എത്തിയതോടെ ജനങ്ങള്‍ ആകെ ദുരിതത്തിലായി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സൗകര്യപ്രദമായ സ്ഥലത്ത് സംവിധാനമൊരുക്കണമെന്ന് മുക്കം നഗരസഭ കൗണ്‍സിലര്‍ ഉഷകുമാരി പറഞ്ഞു. രാവിലെ ഒമ്പതു മുതല്‍ ക്യൂ നില്‍ക്കുന്ന വൃദ്ധരും രോഗികളുമടക്കമുള്ളവര്‍ വെളളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലായി. പലരും തളര്‍ന്ന് വീഴുന്ന അവസ്ഥ വരെയുണ്ടായി. കരട് പട്ടികയിലെ അപാകതകള്‍ക്കെതിരെ പരാതി പ്രളയമാണ്. 30 നകം പരാതി സ്വീകരിച്ച് നവംബര്‍ 15 നകം പരാതി വിദഗ്ധ സമിതി പരിശോധിക്കും.

തുടര്‍ന്ന് ഡിസംബര്‍ ര|ു വരെ അപ്പീല്‍ പരിഗണിക്കും. ഡിസംബര്‍ 15ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് ആലോചന. 2017 ഫെബ്രുവരി ഒന്നു മുതല്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് തീരുമാനം. അതേ സമയം ഇത്തരം കാര്യങ്ങളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനങ്ങളെ യഥാസമയം അറിയിച്ചില്ലന്നും പരാതിയുണ്ട്. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലിസ്റ്റ് പരിശോധിക്കാനും പരാതി നല്‍കാനും നടപടി സ്വീകരിക്കണമെന്ന് എം.ടി. അഷ്‌റഫ്, പി.പി. ശിഹാബ് എന്നിവര്‍ പറഞ്ഞു.

Related posts