ആലപ്പുഴയല്ല, ഉഗാണ്ട! അവിടേയ്ക്കുള്ള യാത്ര എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്; മാറ്റം വരുത്തേണ്ടത് മനോഭാവത്തില്‍; വ്യത്യസ്തമായ രണ്ടനുഭവങ്ങള്‍ പങ്കുവച്ച് റിമ കല്ലിങ്കല്‍

herherhrഓരോ നാടിനുമുണ്ട് അതിന്റേതായ വ്യത്യാസങ്ങളും പ്രത്യേകതകളും. പ്രത്യേകിച്ച് സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍. കൊച്ചിയില്‍ സമീപകാലത്ത് നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് നടി റീമാ കല്ലിങ്കല്‍ വിവിധ സ്ഥലങ്ങളില്‍ ഷൂട്ടിംഗിന് പോയപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും അന്നാടുകളിലെ ആളുകളുടെ മനോഭാവത്തെക്കുറിച്ചും താന്‍ മനസിലാക്കിയ കാര്യങ്ങള്‍ പങ്കുവച്ചത്. ഉഗാണ്ടയിലും ആലപ്പുഴയിലും ഷൂട്ടിങ്ങിനായി പോയപ്പോഴുളള അനുഭവമാണ് റിമ പങ്കുവച്ചത്.

ഉഗാണ്ടയിലേക്കുളള യാത്ര ഇപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. ദാരിദ്രവും ആഭ്യന്തര പ്രശ്നങ്ങളും അടക്കം ഒരുപാട് കുഴപ്പങ്ങളുളള നാട്. പക്ഷേ ആ നാട്ടുകാര്‍ സ്ത്രീകളോട് കാണിക്കുന്ന ആദരവും ഇടപെടലുകളും കണ്ടുപഠിക്കേണ്ടതാണ്. അവിടുത്തെ സ്ത്രീകള്‍ അവര്‍ക്ക് ഇഷ്ടമുളള തരം വസ്ത്രങ്ങള്‍ ധരിക്കുന്നു. വളരെയധികം സ്വാതന്ത്രത്തോടെ യാത്രകള്‍ ചെയ്യുന്നു. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്കുളളത്ര ടെന്‍ഷന്‍ അവിടുളളവര്‍ക്കില്ല എന്നുതോന്നിയിട്ടുണ്ട്. തുറിച്ച് നോട്ടങ്ങള്‍ പോയിട്ട്, ഒരുതരത്തിലുള്ള ശ്രദ്ധിക്കപ്പെടുന്ന നോട്ടങ്ങളും അവിടുത്തെ പുരുഷന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. ഷൂട്ടിങ്ങ് കാണാന്‍ എത്തിയ സ്ത്രീകളില്‍ പലരും അവിടെവെച്ച് തന്നെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് കണ്ടു. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും ഒരുപാട് ഉയര്‍ന്നു എന്നുവിശ്വസിക്കുന്ന നമ്മുടെ നാട്ടില്‍ യാത്രയ്ക്കിടയിലോ പൊതുനിരത്തിലോ കുഞ്ഞിന് മുലയൂട്ടാന്‍ ഒരമ്മ പെടുന്ന കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.

അതേസമയം കഴിഞ്ഞമാസം ആലപ്പുഴയില്‍ സിനിമാഷൂട്ടിങ്ങിനായി പോയദിവസം ഓര്‍ക്കുമ്പോള്‍ പേടിതോന്നും. ആദ്യദിവസം ഷൂട്ട് കഴിഞ്ഞ് രാത്രി ഹോട്ടലിലെത്തി. സുരക്ഷിതമായ സ്ഥലം. മറ്റ് കുഴപ്പങ്ങളൊന്നുമില്ല. വെളുപ്പിന് എന്തോ ശബ്ദംകേട്ടു ഞാന്‍ ഞെട്ടിയെഴുന്നേറ്റു. മുറിയില്‍ ആരോ നില്‍ക്കുന്നു. ഉറക്കെ ഒച്ചവെച്ചപ്പോള്‍ അയാള്‍ ഓടിപ്പുറത്തിറങ്ങിപ്പോയി. വാതിലിന് ഇലക്ട്രോണിക് ലോക്കാണ്. അകത്ത് കുറ്റിയില്ല. മുറിക്ക് പുറത്ത് നിന്നും തുറക്കണമെങ്കില്‍ താക്കോല്‍വേണം. അതുകൊണ്ടു തന്നെ ഹോട്ടല്‍ജീവനക്കാരനായിരിക്കുമെന്ന് ഉറപ്പാണ്. വൈകിട്ട് ഹോട്ടല്‍മുറിയിലേക്ക് ബാഗുമായി വന്നയാളെ എനിക്ക് സംശയം തോന്നിയിരുന്നു.

കൗമാരം കഴിഞ്ഞ പയ്യന്‍. ബാഗുമായി ലിഫ്റ്റില്‍ കയറിയപ്പോള്‍ തന്നെ പെരുമാറ്റം ശരിയല്ല എന്നുതോന്നി. അവന്‍ വിറയ്ക്കുകയോ അസ്വസ്ഥതപ്പെടുകയോ ഒക്കെ ചെയ്തിരുന്നു. ഒടുവില്‍ പയ്യന്‍ തന്നെയാണ് മുറിയില്‍ കയറിയതെന്ന് കണ്ടെത്തി. ഹോട്ടലിലെ മാസ്റ്റര്‍ കീ ഉപയോഗിച്ചാണ് അവന്‍ വാതില്‍ തുറന്നത്. കേസ് രജിസ്റ്റര്‍ ചെയ്തു. അവന്റെ അച്ഛനും അമ്മയും വന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ ആത്മഹത്യ ചെയ്യുകയെ വഴിയുളളൂ എന്നുംപറഞ്ഞു. പക്ഷേ ഞാന്‍ കേസില്‍ നിന്നും പിന്മാറിയാല്‍ അവന്‍ മറ്റൊരു പെണ്‍കുട്ടിക്ക് നേരെ തിരിയില്ല എന്നുറപ്പിച്ച് പറയാനാകുമോ?. അതുകൊണ്ട് തന്നെ ആ കേസില്‍ നിന്നും പിന്മാറിയില്ലെന്നും റിമ വ്യക്തമാക്കുന്നു.

Related posts