ഇല്ലായ്മകളില്‍ നട്ടം തിരിഞ്ഞ കുടുംബം കരകയറിയത് രഹനയെ ഗള്‍ഫിലേക്കയച്ച ശേഷം; ഭാര്യയ്ക്കു പിന്നാലെ ഗള്‍ഫിലെത്തിയ ചാക്കോ വസ്ത്ര വ്യാപാരത്തിലൂടെ കൊയ്തത് കോടികള്‍… നീനുവിന്റെ കുടുംബത്തിന്റെ കഥ ഇങ്ങനെ…

മകളെ പ്രേമിച്ച പാവപ്പെട്ടവനായ യുവാവിനെ കൊല്ലാന്‍ തന്ത്രങ്ങളൊരുക്കിയ നീനുവിന്റെ ചാക്കോയുടെ ഭൂതകാലം ദാരിദ്ര്യം നിറഞ്ഞത്. എന്നിട്ടും മകന്‍ സാനുവിനൊപ്പം ചേര്‍ന്ന് ഇയാള്‍ കെവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

അയല്‍വാസിയായ മുസ്ലിം സമുദായാഗം രഹനയെ വിവാഹം കഴിച്ചതോടെയാണ് ചാക്കോയുടെ ജീവിതം മാറുന്നത്.

ബന്ധുക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് നടന്ന വിവാഹത്തിനു ശേഷം ജീവിതത്തില്‍ ആകെയുണ്ടായിരുന്നത് ദാരിദ്ര്യം മാത്രം. ഇങ്ങനെയാണ് ഭാര്യയെ ഗള്‍ഫിലേക്കയ്ക്കാന്‍ ചാക്കോ തീരുമാനിക്കുന്നത്.

ഇവര്‍ക്ക് പിന്നാലെ ചാക്കോയും ഗള്‍ഫിലെത്തി. കോടികളുടെ സമ്പാദ്യവുമായി ഗള്‍ഫില്‍ നിന്നു മടങ്ങിയ ചാക്കോയും ഭാര്യയും നാട്ടിലെത്തി വസ്ത്രവ്യാപാര ശാലയും മറ്റും തുടങ്ങുകയായിരുന്നു. ഇതിനിടയ്ക്ക് മകന്‍ സാനുവിനെ ഗള്‍ഫിലേക്കയയ്ക്കുകയും ചെയ്തു.

കോട്ടയത്ത് ഡിഗ്രി പഠനത്തിനിടെയാണ് നീനു കെവിനുമായി അടുപ്പത്തിലായത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രണയിച്ചു വിവാഹം കഴിച്ച ചാക്കോയ്ക്കും ഭാര്യയ്ക്കും ആയില്ല. ദരിദ്രനും പരമോപരി ദളിതനുമായ കെവിനൊപ്പം മകളെ അയയ്ക്കാന്‍ ദുരഭിമാനക്കാരായ മാതാപിതാക്കള്‍ മടിച്ചു.

ഇവരുടെ ബന്ധം തകര്‍ക്കാന്‍ ആവുന്നതെല്ലാം ശ്രമിച്ചു. ഇതാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കെവിനെ തട്ടിക്കൊണ്ടു പോകുന്നതിലേക്ക് നയിച്ചതും കൊലപാതകത്തില്‍ കലാശിച്ചതും.

ചാക്കോയുടെ മകന്‍ സാനു തിരുവനന്തപുരത്താണ് ഭാര്യയോടൊപ്പം താമസിക്കുന്നത്. ഇയാളും ചാക്കോയ്‌ക്കൊപ്പം ഒളിവിലാണ്. പ്രതികളിലൊരാളായ നിയാസിനെ നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയാണെന്ന് നിയാസിന്റെ അമ്മ പറഞ്ഞു.

മുമ്പ് നീനുവുമായി അടുപ്പം കാണിച്ച സുഹൃത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാനും ചാക്കോ ക്വട്ടേഷന്‍ നല്‍കിയിരുന്നു എന്ന വിവരവും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.കെവിന്റെ കൊലപാതകികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

Related posts