തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മുൻ ഡിജിപി ടി.പി.സെൻകുമാർ പരാമർശം നടത്തിയെന്ന വെളിപ്പെടുത്തലിൽ സിനിമാ മേഖലയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മ വനിതാ കമ്മിഷനെ സമീപിക്കുന്നു. ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിത്തിനിടെ സെൻകുമാർ ഫോണിൽ നടത്തിയ ചില പരാമർശങ്ങങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
സെൻകുമാറിന്റെ പരാമർശങ്ങൾ ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്നും പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഒൗദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ എഴുതിയ കുറിപ്പിൽ വുമൻ ഇൻ സിനിമ കളക്ടീവ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
ഞങ്ങളുടെ സഹപ്രവർത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്.
പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്.
മലയാള ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസും അവകാശങ്ങളും ഉയർത്തി പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വവും ദിശാബോധവും നൽകുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽ മുൻ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസില്ലാത്ത ഈ പരാമർശത്തെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു.
മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങൾ കരുതുന്നു.
അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് മാധ്യമങ്ങളോടും wcc അഭ്യർഥിക്കുന്നു. മുൻ പോലീസ് മേധാവിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് wcc വനിതാ കമ്മിഷനെ സമീപിക്കും.