കിം കി ഡുക്കും ലൈംഗിക പീഡനക്കുരുക്കില്‍; മലയാളികളുടെ ഇഷ്ട സംവിധായകനെതിരേ ആരോപണവുമായി രണ്ട് നടിമാര്‍ രംഗത്ത്

മലയാളികളുടെ ഇഷ്ട വിദേശ സംവിധായകന്‍ കിം കി ഡുക്കും ലൈംഗികാരോപണക്കുരുക്കില്‍. ദക്ഷിണ കൊറിയന്‍ സംവിധായകനായ കിമ്മിനെതിരേ അന്വേഷണാത്മക ചാനല്‍ ഷോ ആയ ‘പിഡി നോട്ട്ബുക്ക്’ പരിപാടിയിലൂടെയാണ് രണ്ടു നടിമാര്‍ ആരോപണം ഉന്നയിച്ചത്. സിനിമാ ചിത്രീകരണത്തിനിടെ പലതവണ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും മുറിയില്‍വച്ചു പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് ആരോപണം.

സംവിധായകനെ കൂടാതെ, നടനായ ചോ ജയ്ഹ്യൂന് എതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനാല്‍ അദ്ദേഹത്തിന്റെ സിനിമയിലെ പ്രധാനകഥാപാത്രത്തില്‍നിന്നു തഴയപ്പെട്ടിട്ടുണ്ടെന്നാണ് മറ്റൊരു നടിയുടെ ആരോപണം.2013ല്‍ ‘മോബിയസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കിം കി ഡുക് മര്‍ദ്ദിച്ചെന്നും സ്‌ക്രിപ്റ്റില്‍ ആദ്യം ഇല്ലാതിരുന്ന ഒരു ‘സെക്സ്’ സീനില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഈ നടി കഴിഞ്ഞ വര്‍ഷം കിം കി ഡുക്കിനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

മര്‍ദിച്ചെന്ന കുറ്റത്തിന് കോടതി കിം കി ഡുക്കിന് 5000 യുഎസ് ഡോളര്‍ പിഴ ചുമത്തി. ലൈംഗിക ചൂഷണ കുറ്റത്തിന് നടപടിയെടുക്കാതിരുന്നതിനാല്‍ ഈ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഒരുങ്ങുകയാണ് അവരെന്നും ചാനലിലൂടെ വ്യക്തമാക്കി. കിമ്മിനെതിരായ ആരോപണം വന്നതിന്റെ ഞെട്ടലിലാണ് അദ്ദേഹത്തിന്റെ മലയാളി ആരാധകര്‍

Related posts