വെറും അരമണിക്കൂര്‍മാത്രമുള്ള ഒരു ഷോര്‍ട്ട് ഫിലിമായിരുന്നു ആട്! ഷാജി പാപ്പനാകേണ്ടിയിരുന്നത് ജയസൂര്യയുമല്ലായിരുന്നു; ആടിന്റെയും ഷാജി പാപ്പന്റെയും പിറവിയ്ക്ക് പിന്നിലെ കഥ വെളിപ്പെടുത്തി വിജയ് ബാബു

നടന്‍ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട, അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയ വേഷമാണ് ആടിലെ ഷാജി പാപ്പന്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡെ ഫിലിംസ് തിയറ്ററിലെത്തിച്ച ആടിലെ നായക കഥാപാത്രമായ ഷാജി പാപ്പന്‍ കേരളക്കരയിലുണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. എന്നാല്‍ ആ കഥാപാത്രവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പ്രേക്ഷകര്‍ ഏറ്റെടുത്ത ഹിറ്റ് കഥാപാത്രം ഷാജി പാപ്പന്റെ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് ജയസൂര്യയെ അല്ലായിരുന്നുവെന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത്. ഒരു ചാനല്‍ പരിപാടിയ്ക്കിടെ ആണ് വിജയ് ബാബു ഇത് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”വെറും അരമണിക്കൂര്‍ ഉള്ള ഒരു ഷോര്‍ട്ട് ഫിലിം ആയിട്ടാണ് സത്യത്തില്‍ ആട് എന്ന കഥയെ ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. വടംവലി ടീമും ഇന്‍സ്പെക്ടറും ഉള്ള രണ്ട് കഥാപാത്രം വച്ചിട്ട് പ്ലാന്‍ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം. അതുകൊണ്ട് തന്നെ ഷാജി പാപ്പന്‍ ആകാന്‍ ഞാന്‍ തന്നെ തയ്യാറെടുത്തു.

അതിനുവേണ്ടിയുള്ള ഫോട്ടോ ഷൂട്ടും നടത്തി വച്ചു. അതിനുശേഷം മിഥുനോട് ഞാന്‍ കുറച്ചു കൂടി വൃത്തിയായി കഥ എഴുതാന്‍ ആവശ്യപ്പെട്ടു. ഓരോ ആഴ്ചയും മിഥുന്‍ അതിലേക്ക് ഓരോ കഥാപാത്രങ്ങളെ ചേര്‍ത്തുകൊണ്ടുവന്നു. അവസാനം അത് രണ്ടരമണിക്കൂര്‍ എത്തി നില്‍ക്കുന്ന ഒരു കഥ ആയി മാറി. അങ്ങിനെ അത് കണ്ടപ്പോള്‍ എനിക്ക് മനസിലായി ഷാജി പാപ്പന്‍ ആകാന്‍ എനിക്ക് പറ്റില്ല എന്ന്.

അതിനുശേഷം ഒരിക്കല്‍ ജയസൂര്യയെ ആടിന്റെ കഥ കാണിച്ചു. വായിച്ചു തീര്‍ന്ന ശേഷം ജയസൂര്യ ചോദിച്ചത് ഇന്‍സ്പെക്ടര്‍ വേഷം ആര് ചെയ്യും എന്നായിരുന്നു. മറിച്ചൊന്നും ആലോചിക്കാതെ പോലീസ് വേഷം ഞാനുമെടുത്തു, ഷാജി പാപ്പന്‍ വേഷം ജയസൂര്യയ്ക്കും കൊടുത്തു..”

 

Related posts