മലപ്പുറം: തളിപ്പറന്പിനടുത്ത് വച്ച് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ എൻ. ഷംസീർ പുതിയ വെളിപ്പെടുത്തൽ നടത്തിയ പശ്ചാത്തലത്തിൽ ഷംസീറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊലപാതകം നടത്തിയ യഥാർഥ പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഷംസീറിനു അറിയാമെന്നതാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.
സിപിഎം ഇത്രയും കാലമായി പറഞ്ഞിരുന്നതു സിപിഎമ്മിനു സംഭവത്തിൽ പങ്കില്ലെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഉന്നയിക്കപ്പെടുന്നതെന്നുമാണ്. സിപിഎം നടത്തിയതാണ് കൊലപാതകം എന്നു ഷംസീർ കുറ്റസമ്മതം നടത്തിയ സാഹചര്യത്തിൽ പി. ജയരാജൻ, ടി.വി രാജേഷ് എംഎൽഎ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പങ്ക് ഷംസീറിനെ ചോദ്യം ചെയ്താൽ പുറത്തുവരും.
കൊല നടത്തുക മാത്രമല്ല, അതു ഏറ്റെടുക്കുക എന്ന ഭീകര സംഘടനകളുടെ ശൈലി സിപിഎം അനുകരിക്കാൻ തുടങ്ങിയതിന്റെ സൂചന കൂടിയാണ് ഷംസീറിന്റെ വെളിപ്പെടുത്തലിൽ വ്യക്തമാകുന്നത്. പാർട്ടി നടത്തുന്ന കൊലപാതക കേസുകളിൽ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് സിപിഎം സ്പെഷൽ ഫണ്ട് സ്വരൂപിക്കുന്നതെന്നും ഇത്തരത്തിൽ സ്വരൂപിച്ച ഫണ്ട് കണ്ടു കെട്ടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.