മകനെ സ്ത്രീകള്‍ മര്‍ദിക്കുന്ന വാര്‍ത്ത കണ്ട അമ്മ ബോധരഹിതയായി, നാട്ടുകാരുടെ മുന്നില്‍ നാണംകെട്ട് മകന്‍ സ്‌കൂളില്‍ പോകാന്‍ മടിക്കുന്നു, ഇനി ഒരിക്കലും മുണ്ടുടുക്കില്ല, ആ നശിച്ച ദിവസത്തെപ്പറ്റി ഷെഫീഖ്

കൊച്ചി വൈറ്റിലയില്‍ യുവതികളുടെ ആക്രമണത്തിനിരയായ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിന്റെ ജീവിതാവസ്ഥ പരിതാപകരം. കുടുംബം പോറ്റാന്‍വേണ്ടി വളയം പിടിക്കാനിറങ്ങിയ ഷെഫീഖ് ആക്രമണമേറ്റ് കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു. അതേസമയം, ആ നശിച്ച നിമിഷങ്ങള്‍ക്കുശേഷം താനൊരു തീരുമാനമെടുത്തെന്നും ഷെഫീഖ് പറയുന്നു.

മറ്റൊന്നുമല്ല, ഇനി ജോലിക്കു പോകുമ്പോള്‍ മുണ്ടുടുക്കില്ല. ആക്രമിച്ച സ്ത്രീകള്‍ തന്റെ മുണ്ട് വലിച്ചു പറിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ബുക്ക് ചെയ്ത കാറില്‍ പുരുഷ യാത്രക്കാരനുമായി വന്ന കുമ്പളം താനത്തില്‍ ഹൗസില്‍ ഷെഫീക്കിനെ (37) ഈ മാസം 20നായിരുന്നു സ്ത്രീകള്‍ റോഡിലിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഷെഫീക്ക് തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തനായിട്ടില്ല.

സാധാരണ ജോലിക്ക് പോകുമ്പോള്‍ ഞാന്‍ ജീന്‍സാണ് ധരിക്കാറുള്ളത്. അന്ന് ആ നശിച്ച ദിവസം എന്റെ ഗ്രഹപ്പിഴയ്ക്ക് മുണ്ട് ധരിക്കാന്‍ തോന്നി. ഇന്നിപ്പോള്‍ ആ നിമിഷത്തെ ഞാന്‍ ശപിക്കുകയാണ്. ഇനി ഒരിക്കലും ജോലി സമയത്ത് ഞാന്‍ മുണ്ട് ധരിക്കില്ലെന്ന് ഷെഫീഖ് ഉറപ്പിച്ച് പറയുന്നു. തന്നെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ടിവിയില്‍ കണ്ട അമ്മ ബോധരഹിതയായി. ഭാര്യയേയും ഈ സംഭവം വല്ലാത്ത മനോവിഷമത്തിലാക്കി. പത്തു വയസുള്ള മകന്‍ നിറുത്താതെ കരയുകയായിരുന്നു. പിന്നീട്, ഉപ്പ റോഡില്‍ നഗ്നനായി നിന്നുവെന്ന് തമാശയായി അവന്‍ പറഞ്ഞു. യഥാര്‍ത്ഥ വസ്തുത മനസിലായപ്പോള്‍ അങ്ങനെ പറയുന്നത് അവന്‍ നിര്‍ത്തി. സംഭവത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ലെന്ന് ഷെഫീഖ് മനോവിഷമത്തോടെ പറഞ്ഞു. സംഭവത്തിന് ശേഷം മാതാപിതാക്കളുടെ മുഖത്ത് നോക്കാന്‍ പോലും വിഷമമായിരുന്നു. ഇനി ആര്‍ക്കും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവരുതേയെന്നാണ് തന്റെ പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുക്കപ്പെട്ട ഷെഫീഖിന് സമയം മോശമാണെങ്കില്‍ രണ്ടു വര്‍ഷം തടവുശിക്ഷയും അനുഭവിക്കേണ്ടി വന്നേക്കും.

Related posts