ഈ ജീവജാലങ്ങള്‍ വംശനാശഭീഷണിയില്‍; സ്രാവുകളും തിരണ്ടികളും കാണാമറയത്തേക്ക്

SRAVUവിവിധ തരം സ്രാവുകളുടെ ലോകമായിരുന്നു മെഡിറ്ററേനിയന്‍ കടല്‍. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലപ്പോഴും ഇവിടത്തെ സ്രാവുകള്‍ക്ക് ഇരകളായിട്ടുമുണ്ട്. എന്നാല്‍, അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ (ഐയുസിഎന്‍) കണക്കുകളനുസരിച്ച് മെഡിറ്ററേനിയന്‍ കടലിലെ സ്രാവുകളുടെയും തിരണ്ടി മത്സ്യങ്ങളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അമിതമായ മത്സ്യബന്ധനമാണ് ഇതിന്റെ പ്രധാന കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.  നിലവില്‍ രണ്ടു വിഭാഗത്തിലും പെട്ട 72 ഇനം മത്സ്യങ്ങളാണ് കടലിലുള്ളത്. എന്നാല്‍, ഇവയില്‍ 39 ഇനവും വംശനാശം നേരിടുന്നു. അതില്‍തന്നെ 12 സ്രാവിനത്തിന്റെയും എട്ട് തിരണ്ടി ഇനത്തിന്റെയും നില അതീവ ഗുരുതരമാണ്. ബ്ലൂ ഷാര്‍ക്, ജയന്റ് വൈറ്റ് ഷാര്‍ക്, സ്മൂത്ത് ഹാമര്‍ഹെഡ് ഷാര്‍ക് തുടങ്ങിയവ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും. 2007ലെ പഠനവും 2016 പഠനവും താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി വീണ്ടും വഷളായതായി കാണുന്നുവെന്ന് ഐയുസിഎന്‍ പറയുന്നു.

ജിറാഫുകളും പഴങ്കഥയായേക്കാം

കരയിലെ ഉയരം കൂടിയ ജീവികളെന്നു പറഞ്ഞു പഠിച്ച ജിറാഫുകള്‍ വംശനാശത്തിലേക്ക്. മുപ്പതു വര്‍ഷത്തിനിടെ 40 ശതമാനം കുറവാണ് ജിറാഫുകളുടെ എണ്ണത്തില്‍ സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ജീവശാസ്ത്രജ്ഞര്‍ ജിറാഫുകളെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ (ഐയുസിഎന്‍) കണക്കുകള്‍ പ്രകാരം 1985ല്‍ 1,51,000നും 1,63,000നും ഇടയിലായിരുന്ന എണ്ണം 2015 ആയപ്പോഴേക്കും 97,562 ആയി കുറഞ്ഞു. 35 ജീവജാലങ്ങളുടെ പേരുകൂടി വംശനാശം നേരിടുന്നവയുടെ കൂടെ ‘റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഏഴിനങ്ങളുടെ കണക്കില്‍ മാത്രമാണ് നേരിയ വര്‍ധന കണ്ടത്.

പട്ടികയിലെ ഏകസസ്തനിയാണ് ജിറാഫ്. സ്വാഭാവിക വാസസ്ഥലത്തിനുണ്ടാകുന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ പറയുന്നത്. എല്ലാവരും ആനകളുടെ വംശനാശത്തെക്കുറിച്ച് ആകുലപ്പെടുമ്പോള്‍ ആരുമറിയാതെ ഭൂമിയില്‍നിന്ന് മായുകയാണ് ജിറാഫുകള്‍. ‘’മൃഗശാലകളില്‍ എപ്പോഴും കാണുന്നു എന്നതുകൊണ്ടു മാത്രം ജിറാഫുകള്‍ എല്ലായിടത്തും ഉണെ്ടന്ന ധാരണ തെറ്റാണെന്ന്’’ ജൂലിയന്‍ ഫെനെസി എന്ന ജന്തു ശാസ്ത്രജ്ഞ പറഞ്ഞു.

ആഫ്രിക്കയില്‍ ജിറാഫുകള്‍ കൂടുതലായുള്ള പല മേഖലകളിലേക്കും മനുഷ്യര്‍ ധാരാളമായി കുടിയേറിയതും ഇവയുടെ എണ്ണത്തെ ബാധിച്ചിട്ടുണെ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ഐയുസിഎന്‍ കണക്കനുസരിച്ച് 860 ജന്തുജാലങ്ങള്‍ക്ക് വംശനാശം സംഭവിച്ചു. 13,000 എണ്ണം വംശനാശത്തിന്റെ വക്കിലുമാണ്.

Related posts