ഭാര്യ കൂലിപ്പണിക്കു പോകുന്ന പൈസ കൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്, പത്താംക്ലാസില്‍ തുടങ്ങിയതാണ് മോഷണം, അവനെ പുറത്തിറക്കാന്‍ ഞങ്ങളില്ല, വേദനയോടെ സുനിയുടെ അച്ഛന്‍

houseമകന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നു പള്‍സര്‍ സുനിയുടെ അച്ഛന്‍ ഇളമ്പകപ്പിള്ളി നെടുവേലിക്കുടി സുരേന്ദ്രന്‍. നടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ സുനി ഇന്നലെ എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആ പിതാവിന്റെ ആദ്യപ്രതികരണം ഇതായിരുന്നു. മകനെക്കുറിച്ചു നാട്ടിലെങ്ങും പരക്കുന്ന വാര്‍ത്തകളും ചര്‍ച്ചകളും ദിവസങ്ങളായി ആ പിതാവിന്റെ മനസിനെ വല്ലാതെ ഉലച്ചിരുന്നു.

വീട്ടിലേക്ക് അങ്ങനെയൊന്നും അവന്‍ വരാറില്ല. ആറുമാസം മുമ്പാണ് അവസാനം വന്നു പോയത്. വന്നാല്‍ പിറ്റേന്നുതന്നെ പോകും. എന്നോട് മിണ്ടാറുപോലുമില്ല. എനിക്ക് അസുഖമായതിനാല്‍ ഭാര്യ കൂലിപ്പണിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണു വീട്ടിലെ ചെലവ് കഴിയുന്നത്. ചെലവിനായി സുനി ഇതുവരെ ഒന്നും തന്നിട്ടില്ല. അവന്‍ മോഷണം ചെറുപ്പത്തിലേ തുടങ്ങിയതാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ബൈക്ക് മോഷണം. ഭാര്യയും സഹോദരനും ഇടപെട്ടു ബൈക്ക് തിരിച്ചുകൊടുത്ത് പ്രശ്‌നം തീര്‍ത്തു. അതിനുശേഷം അവന്റെ ഒരു കാര്യത്തിലും ഇടപെടാറില്ല സുരേന്ദ്രന്‍ പറഞ്ഞു.

സഹോദരിയുടെ വിവാഹത്തിന് സുനി എത്തിയില്ലെന്ന് വേദനയോടെ ആ പിതാവ് പറഞ്ഞു. സുനിയുടെ ജാമ്യം ഉള്‍പ്പെടെ കേസിന്റെ ഒരു കാര്യത്തിലും തങ്ങള്‍ ഇടപെടുകയില്ല. നടിയെ തട്ടികൊണ്ടു പോയ സംഭവത്തെ തുടര്‍ന്നു തനിക്കും കുടുംബത്തിനും പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. ചോദിക്കുന്നവരോട് മറുപടി പറയാന്‍ കഴിയാത്ത അവസ്ഥ. മകന്‍ പിടിയിലായത് ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts