ഇത് ടി വി അനുപമ, ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടി മുട്ടുമടക്കിയത് ഈ പുലിക്കുട്ടിയുടെ മുമ്പില്‍; അനുപമ അഴിമതിക്കാരുടെ പേടിസ്വപ്‌നമായതിങ്ങനെ…

 

ഭൂമികയ്യേറ്റക്കേസ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നെങ്കില്‍ അതിനു കാരണം അനുപമ എന്ന ഈ പുലിക്കുട്ടിയാണ്. ആലപ്പുഴ ജില്ലാ കളക്ടറായ അനുപമയുടെ റിപ്പോര്‍ട്ടാണ് ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടിയുടെ സിംഹാസനത്തിന്റെ അടിക്കല്ലിളക്കിയത്. മന്ത്രിയായ തോമസ് ചാണ്ടി അനുപമയോടാണ് പരാതി പറയേണ്ടതെന്നാണ് ഹൈക്കോടതി പോലും പറഞ്ഞത്.

ചുരുങ്ങിയ കാലയളവില്‍ തന്നെ അഴിമതിക്കാരുടെ പേടിസ്വപ്‌നമായ ടി.വി അനുപമയുടെ ജീവിതത്തില്‍ ഒരു നിയോഗം പോലെയാണ് ഐഎഎസ് ലഭിച്ചത്. വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നല്‍കിയില്ല. മകള്‍ സിവില്‍ സര്‍വീസ് നേടുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു.

മലപ്പുറം ജില്ലയിലെ മാറഞ്ചേരി പനമ്പാട് പറയേരിക്കല്‍ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂര്‍ ദേവസ്വം എന്‍ജിനീയര്‍ രമണിയുടെയും മകള്‍ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എല്‍സി പരീക്ഷയില്‍ 13-ാം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ല്‍ നാലാം റാങ്കുകാരിയായാണ് സിവില്‍ സര്‍വീസ് വിജയിച്ചു കയറിയത്. അതും ആദ്യശ്രമത്തില്‍.

പൊന്നാനി വിജയമാതാ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഗോവ ബിറ്റ്സ് പിലാനി കോളജില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി 2008 ജൂലൈയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് തുടങ്ങി. തിരുവനന്തപുരത്തെ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി എഎല്‍എസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങളേറെയും. ആ കടമ്പകളെല്ലാം കടന്നാണ് അനുപമ ഇന്നത്തെ നിലയിലെത്തിയത്.

കേരളത്തിലെ ഏറ്റവും അപ്രധാനമായ തസ്തികയായിരുന്നു ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. പക്ഷേ ഇവിടെ ടിവി അനുപമയെത്തിയപ്പോള്‍ സര്‍ക്കാരുകള്‍ വെള്ളം കുടിച്ചു. പണം നല്‍കിയ മാഫിയയ്ക്ക് വേണ്ടി അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ജനരോഷം ഭയന്ന അനുപമയെ തൊടാനും കഴിഞ്ഞില്ല. ഇതിനിടെയാണ് അനുപമ പ്രസവാവധിയില്‍ പോയത്. ഇതോടെ ഭക്ഷ്യസുരക്ഷയില്‍ പുതിയ ഉദ്യോഗസ്ഥരെത്തി. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ അനുപമയ്ക്ക് കാര്യമായ വകുപ്പൊന്നും നല്‍കിയതുമില്ല.

ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ മായം ചേര്‍ക്കലിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെ അനുപമ നവമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കയ്യടി വാങ്ങി. ഭരണത്തലപ്പത്തുള്ളവരുടെ കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ആലപ്പുഴയില്‍ സജീവ ചര്‍ച്ചയാകുമ്പോളാണ്, ധീരയായ ഈ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ആലപ്പുഴയുടെ സാരഥ്യമേറ്റത്. അതില്‍ പ്രതിസ്ഥാനത്ത് മന്ത്രി തോമസ് ചാണ്ടിയാണ്. കോടികളുടെ ആസ്തിയുള്ള രാഷ്ട്രീയക്കാരന്‍. ഇതോടെ ആലപ്പുഴയില്‍ കളക്ടറുടെ നടപടികളില്‍ എത്രത്തോളം കരുത്തുണ്ടാകുമെന്ന നവമാധ്യമങ്ങള്‍ ചര്‍ച്ചയും തുടങ്ങി. സമൂഹി നീതി വകുപ്പിലും മറ്റും തളയ്ക്കപ്പെട്ട അനുപമയ്ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് അര്‍ഹതപ്പെട്ട പ്രമോഷന്‍. അതുകൊണ്ട് മാത്രമാണ് അവരെ കളക്ടറാക്കേണ്ടി വന്നത്.

തോമസ് ചാണ്ടിക്കെതിരേ കൈയ്യേറ്റ ആരോപണങ്ങള്‍ സജീവമാകുമ്പോഴാണ് നിയോഗമെന്ന പോല്‍ അനുപമ ആലപ്പുഴ കളക്ടറായെത്തുന്നത്. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കിയതിനെത്തുടര്‍ന്ന് തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് നല്‍കി. ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ വിവാദമായ റോഡു നിര്‍മ്മാണം, കായല്‍ കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയാണു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന് പല തലത്തിലും പ്രഷര്‍ വന്നെങ്കിലും അനുപമ തളര്‍ന്നില്ല. തോമസ് ചാണ്ടിയുടെ കൈയ്യേറ്റങ്ങള്‍ അക്കമിട്ടു നിരത്തി.

അനുപമ അനുകൂല റിപ്പോര്‍ട്ട് കൊടുത്താല്‍ എല്ലാ പ്രശ്നവും തീരുമായിരുന്നു. ഈ റിപ്പോര്‍ട്ട് എതിരായാല്‍ മന്ത്രിക്ക് രാജിവയ്ക്കേണ്ടിയും വരുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് നല്‍കിയത്. അതു പോലെ തന്നെ സംഭവിച്ചു. മായം കലര്‍ന്ന കറിപൗഡറുകള്‍ വിറ്റ കമ്പനിയുടെയും വിഷം തെളിച്ച പച്ചക്കറി കച്ചവടക്കാരുടേയും നീക്കങ്ങളാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടി വി അനുപമയെ തെറിപ്പിച്ചത്. കേരളത്തിലെ തീന്‍മേശകളില്‍ വിഷം വിളമ്പുന്നതിനെതിരെ ശക്തമായ നിലപാടെടുത്തതോടെയാണ് അനുപമ പൊതുജനങ്ങളുടെ പ്രീതി പിടിച്ചു പറ്റുന്നത്. കളക്ടറായപ്പോഴും നിലപാട് തുടര്‍ന്ന അനുപമ കായല്‍ കയ്യേറിയ തോമസ് ചാണ്ടിയുടെ അടിവേരിളക്കിയാണ് അഴിമതിയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുന്നത്.

Related posts