മാട്രിമോണിയല്‍ സൈറ്റു വഴി യുവാക്കളെ വശീകരിക്കും; പ്രണയത്തിലാകുമ്പോള്‍ ഇവരില്‍ നിന്ന് തട്ടുന്നത് ലക്ഷങ്ങള്‍; അഞ്ചു യുവാക്കളെ തട്ടിപ്പിനിരയാക്കിയ തമിഴ് നടി ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

കോയമ്പത്തൂര്‍: മാട്രിമോണിയല്‍ വെബ്‌സൈറ്റുവഴി പരിചയപ്പെട്ട് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ് നടി പിടിയില്‍. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്പനിയിലെ സോഫ്റ്റ്വേര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്തതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് നടിയും മാതാവും സഹോദരനും പിതാവായി അഭിനയിച്ചയാളും അറസ്റ്റിലായത്. റിലീസാകാത്ത തമിഴ്സിനിമ ‘ആടി പോണ ആവണി’ യിലെ നായികയായ 21 കാരി ശ്രുതിയ്ക്കെതിരേയാണ് കേസ്. മാട്രിമോണിയല്‍ സൈറ്റുവഴി പരിചയം സ്ഥാപിക്കുകയും പിന്നീട് പ്രണയം നടിച്ച് ലക്ഷങ്ങള്‍ തട്ടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

ജര്‍മ്മനിയിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജി ബാലമുരുഗന്‍ എന്നയാളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. സേലത്തെ കാറ്റുവളവ് സ്വദേശിയായ ബാലമുരുകന്‍ പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ 2017 മെയില്‍ പോസ്റ്റ് ചെയ്ത പ്രൊഫൈല്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ ഇയാളുമായി ബന്ധപ്പെട്ടു. പിന്നീട് വിവാഹത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയും അതിലൂടെ പ്രണയം വളര്‍ത്തി എടുക്കുകയും ആയിരുന്നു. മാതാവ് ചിത്ര അമൃതാ വെങ്കിടേഷ് എന്ന പേരിലാണ് ബന്ധപ്പെട്ടത്. അനുജന്‍ പി സുബാഷ് കെ പ്രസന്ന വെങ്കിടേഷ് എന്ന പേരാണ് പറഞ്ഞത്. നവ ഇന്ത്യ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

ഓണ്‍ലൈന്‍ വഴി കണ്ടപ്പോള്‍ താത്പര്യമായതിനെത്തുടര്‍ന്ന ഇരുവരും പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറി. ശ്രുതി തന്റെ ഫോട്ടോകള്‍ ബാലമുരുകന് അയച്ചുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ബാലമുരുകന്‍ ശ്രുതിയെ നേരില്‍ കാണാനായി വിമാനടിക്കറ്റ് അയച്ചു കൊടുത്ത് യു കെ യിലേക്ക് വരുത്തുകയും ചെയ്തു. അവിടെ ബാലമുരുകന്‍ ലക്ഷങ്ങളാണ് അവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. പിന്നീട് ബാലമുരുകന്‍ കോയമ്പത്തൂരില്‍ പോകുകയും ശ്രുതിക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്നും ഓപ്പറേഷന്‍ വേണമെന്നും മാതാവിന് ഹൃദയ ശസ്ത്രക്രിയ വേണമെന്നുമെല്ലാം പറഞ്ഞ് ശ്രുതി 2017 മെയ്ക്കും 2018 ജനുവരിക്കും ഇടയില്‍ പലപ്പോഴായി 41 ലക്ഷം രൂപ യുവാവില്‍ നിന്നും വാങ്ങി. ഒടുവില്‍ ഇരുവരുടെയും വിവാഹ നിശ്ചയചടങ്ങ് നടത്താനായി ബാലമുരുകന്‍ സമീപിച്ചപ്പോള്‍ ചടങ്ങ് നടത്തിയാല്‍ ക്യാമറാ ഫ്ളാഷ് താങ്ങാന്‍ കഴിയാത്തതിനാല്‍ ഫോട്ടോയെടുപ്പ് വേണ്ടെന്ന് പറഞ്ഞു.

പിന്നീട് താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെന്ന് പറഞ്ഞ് ശ്രുതിയുടെ ചിത്രം ബാലമുരുഗന്‍ തന്റെ കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്തു. ചിത്രം കണ്ട കൂട്ടുകാര്‍ ശരിക്കും ഞെട്ടി. പലരെയും വിവാഹ വാഗ്ദാനം നടത്തി പണം തട്ടിയ പെണ്‍കുട്ടിയാണ് ഇതെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു. ശ്രുതിയും കുടുംബവും ഈ രീതിയില്‍ അനേകരെ കബളിപ്പിച്ചിരിക്കുന്ന വിവരം കൂട്ടുകാര്‍ ബാലമുരുകനെ അറിയിച്ചതോടെ ഇയാള്‍ ക്രൈംബ്രാഞ്ച് പോലീസിനെ സമീപിക്കുകയും കേസു കൊടുക്കുകയും വ്യാഴാഴ്ച നാലു പേരെയും അറസ്റ്റ് ചെയ്ത പോലീസ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. കാറും അനേകം രേഖകളും ബാങ്ക് ഇടപാടുകള്‍ നടത്തിയതിന്റെ രേഖകളും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

സമ്പന്ന യുവാക്കളാണ് ഇവരുടെ ടാര്‍ജറ്റ് എന്ന് പോലീസ് പറയുന്നു. നേരത്തേ ശ്രുതിക്കെതിരേ നാമക്കലിലെ പരമാതിവെല്ലൂറില്‍ കെ സന്തോഷ്‌കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. സമാന രീതിയില്‍ തന്നെ 43 ലക്ഷം തട്ടിയെന്നാണ് കേസ്. അതിന് മുമ്പ് നാമക്കലിലെ ശശികുമാര്‍ എന്നയാളില്‍ നിന്നും 22 ലക്ഷമാണ് തട്ടിയത്. നാഗപട്ടണത്തെ സുന്ദറില്‍ നിന്നും 15 ലക്ഷവും കൂടല്ലൂര്‍ ചിദംബരത്തെ കുമാരാഗുരുവ രാജയില്‍ നിന്നും 21 ലക്ഷവും ചെന്നൈ നാഗപട്ടണം എന്നിവിടങ്ങളിലെ കുടുംബങ്ങളും ഇവര്‍ക്കെതിരേ കേസ് കൊടുത്തിട്ടുണ്ട്. ഇത്തരം അനേകം തട്ടിപ്പ് വ്യക്തമായതോടെ വെബ്സൈറ്റ് വഴിയുള്ള വിവാഹാലോചനകളില്‍ കരുതല്‍ എടുക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related posts