അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യും? ഇന്ത്യക്കാരില്‍ 79 ശതമാനവും ചിന്തിച്ചത് മോദിക്ക് അനുകൂലമായി, രാഹുലിനെ തുണച്ചത് 20 ശതമാനം പേര്‍, ടൈംസ് ഓഫ് ഇന്ത്യ സര്‍വേയിലെ ഫലങ്ങള്‍ ഇങ്ങനെ

ഗുജറാത്തിലെയും ഹിമാചലിലെയും നിര്‍ണായക നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച്ച പുറത്തുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കടുത്ത വെല്ലുവിളിയാണ് ഇരു സംസ്ഥാനങ്ങളിലും നേരിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി ചുമതലയേറ്റതോടെ പ്രത്യേകിച്ചും. എന്നാല്‍ ബിജെപിക്കും മോദിക്കും ആശ്വാസം പകരുന്നൊരു സര്‍വേഫലം ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. മാധ്യമ ഭീമന്മാരായ ടൈംസ് ഗ്രൂപ്പ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയെത്തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.

മൂന്നു ഘട്ടമായി നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ ഡിസംബര്‍ 12 മുതല്‍ 15 വരെയുള്ള 72 മണിക്കൂര്‍കൊണ്ട് അഞ്ചു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. മോദിയുമായി നേരിട്ട് മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞത് 20 ശതമാനം പേരാണ്. സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ തൃപ്തരല്ലെന്നും സര്‍വേ പറയുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷനായാലും ബിജെപിക്ക് പകരം നില്‍ക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി 73 ശതമാനം പേരും കോണ്‍ഗ്രസിനെ കാണുന്നില്ല.

ഗാന്ധി കുടുംബത്തില്‍ പെടാത്ത ഒരാള്‍ നേതാവായി വന്നാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ലെന്ന് 38 ശതമാനം പേര്‍ പറയുമ്പോള്‍ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നൊരാള്‍ നേതാവായാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് 37 ശതമാനം പേരും പറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു. നരേന്ദ്ര മോദിയല്ല പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവര്‍ 31 ശതമാനമാണ്. എന്നാല്‍ മോദിയില്ലെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവര്‍ 48 ശതമാനമുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഒന്‍പത് ഭാഷകളിലെ മാധ്യമ വിഭാഗങ്ങള്‍ നടത്തിയ സര്‍വേയിലാണ് ഈ ഫലങ്ങള്‍.

Related posts