ഓഫ് ഇല്ല, ഡബിള്‍ഡ്യൂട്ടി എടുത്തതിന്റെ വേതനവുമില്ല; കൊച്ചിമെട്രോയില്‍ ലഭിച്ച ജോലി ഉപേക്ഷിക്കാന്‍ കാരണമെന്തെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി…

കൊച്ചി: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴില്‍ കൊടുത്തത് വിപ്ലവകരമായ ഒരു സാമൂഹിക മാറ്റമായാണ് തുടക്കത്തില്‍ വിലയിരുത്തപ്പെട്ടത്. അന്തര്‍ദേശീയ തലത്തില്‍ വരെ സംഭവം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഈ ജോലി നല്‍കല്‍ വെറും ജനശ്രദ്ധയാകര്‍ഷിക്കാനുള്ള പരിപാടി മാത്രമായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഇടതു സര്‍ക്കാരിനെതിരേ ഉയരുന്നത്.ഈ ചോദ്യം ഉയര്‍ത്തുന്നത് മെട്രോയില്‍ ജോലി ലഭിച്ച ഒരു ട്രാന്‍സ്ജെന്റര്‍ തന്നെയാണ്. തങ്ങള്‍ ചതിക്കപ്പെട്ടു എന്ന വികാരമാണ് ഇവര്‍ പൊതുവേ പങ്കുവെക്കുന്നത്.

ഇന്ത്യയ്ക്ക് തന്നെ അഭിമാനമാകുന്ന തീരുമാനം കൈക്കൊണ്ടെങ്കിലും തങ്ങളോടെ വിവേചനപരമായാണ് അധികൃതര്‍ പെരുമാറുന്നതെന്നാണ് ഇവര്‍ പറയുന്നത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു വ്യക്തമാക്കിക്കൊണ്ട് കൊച്ചി മെട്രോയില്‍ ജീവനക്കാരിയായ തീര്‍ത്ഥ സര്‍വികയെന്ന ട്രാന്‍സ്ജെന്‍ഡര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്.

ആഴ്ചയില്‍ ഒരു ദിവസം ലഭിക്കുന്ന അവധി ലഭിക്കാത്തതാണ് ഇവരെ വേദനിപ്പിച്ചത്. ശമ്പളം ലഭിച്ചപ്പോഴാണ് ഓഫ് ഇല്ലെന്ന് അറിയുന്നതെന്നു ഇവര്‍ പറയുന്നു. 26 ദിവസം ജോലി ചെയ്താല്‍ നാല് ഓഫ് വേണ്ടതാണ്. ഇക്കാര്യം എം.ഡിയെ കണ്ട് ആവശ്യപ്പെടുകയും അനുകൂല മറുപടി ലഭിച്ചതുമാണ്. എന്നാല്‍ പിന്നീടും അവധി ലഭിച്ചില്ല. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു ജോലി തന്നെന്നു പറഞ്ഞ് സര്‍ക്കാരും കൊച്ചി മെട്രോയും പബ്ലിസിറ്റി നേടിയെന്നും തീര്‍ത്ഥ പരാതിപ്പെടുന്നു. വേദനയോടെ ഈ യൂണിഫോം ഇവിടെ ഉപേക്ഷിക്കുന്നെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു.

തീര്‍ത്ഥ സര്‍വികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

പ്രിയ സുഹൃത്തുക്കളെ ഞാന്‍ കൊച്ചി മെട്രോ ജീവനക്കാരിയാണ്.. വളരെയധികം ചര്‍ച്ചാ വിഷയമായ കാര്യമാണ് കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്റര്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കുന്നത് ! മെട്രോ ജോലിയേ സംബന്ധിച്ചുള്ള സംശയങ്ങളും ഞങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങളിലുള്ള ക്രമക്കേടുകളും കമ്മ്യൂണിറ്റി സുഹൃത്തുക്കള്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. മെട്രോയിലേ വേതനം ഒരു ട്രാന്‍സിനേ സംബന്ധിച്ചിടത്തോളം ജീവിക്കാന്‍ ഉതകുന്നതല്ലായിരുന്നിട്ട് കൂടിയും ജോലിയില്‍ തുടരുകയായിരുന്നു,,,ഈ മാസത്തെ സാലറി വന്നപ്പോള്‍ Paid off Salary ഇല്ല., പോരാത്തതിന് ഡബിള്‍ ഡ്യൂട്ടി എടുത്തത്തിന്റെ വേതനവും ഇല്ല,,, ഓഫ് ദിവസങ്ങള്‍ പരസ്പരം മാറ്റി എടുത്തോട്ടെ എന്ന് ടീം ലീഡറോട് ചോദിച്ചപ്പോള്‍ അത് വേണ്ട പകരം ഡ്യൂട്ടി കട്ട് ചെയ്യു എന്നായിരുന്നു മറുപടി,,, അതും കൂടാതെ ഇനി മുതല്‍ പ്രവര്‍ത്തന ദിവസങ്ങള്‍ 18 ദിവസമായി കുറച്ച് 3 Paid off Salary യും ഉണ്ടാകൊള്ളു എന്ന് പുതിയ അറിയിപ്പ്.

അവകാശങ്ങളും ആവശ്യങ്ങളും ചോദിച്ചാല്‍ സസ്പെന്‍ഷനാണ് ഫലം.,,, രാത്രി സമയങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടുന്നതുകൊണ്ട് ഒരു പെണ്‍കുട്ടി യാത്രാ സൗകര്യം ആവശ്യപ്പെട്ടമ്പോള്‍ ആ കുട്ടിയെ സസ്പന്റ് ചെയ്തു.വേതന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചാല്‍ FMC മേലധികാരി ദില്‍ രാജിന്റ മറുപടി എന്റെ വീട്ടീലേ വേലക്കാരിക്കു ഇതിലും ശബളംമുണ്ടന്നാണ് പിന്നെ നിങ്ങള്‍ ബിസിനസ്സ് ചെയ്യു ഇതിലും കൂടുതല്‍ പണം കിട്ടും എന്ന പരിഹാസവും…മെട്രോയില്‍ ഉദ്യോഗകയറ്റത്തിനായുള്ള മൂന്നോളം AFC ട്രെയിനിങ്ങുകള്‍ പൂര്‍ത്തിയായി എന്നാല്‍ ഒരു ട്രാന്‍സിനേ പോലും ഇതുവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല..പ്രതിമാസം 3000 രൂപയോളം ESI ,PF ഫണ്ടിലേക്കെന്നു പറഞ്ഞു വരുമാനത്തില്‍ നിന്ന് പിടിക്കുന്നുണ്ട് എന്നാല്‍ അക്കൗണ്ടില്‍ ഈ തുക എത്തിയിട്ടില്ല യാതൊരു അനുബന്ധരേഖകളുമില്ല..ഞങ്ങള്‍ക്ക് ഈ ജോലി തന്നത് ഒരു ചീപ്പ് പബ്ലിളിസിറ്റിക്കു വേണ്ടിയാണെങ്കില്‍ ദയവ് ചെയ്തു ഞങ്ങളെപോലെയുള്ളവരെ നിങ്ങളുടെ രാഷ്ട്രിയതന്ത്രങ്ങളിലേക്കു വലിച്ചിഴയ്ക്കരുത് ജീവിച്ച് പൊക്കോട്ടെ

Related posts