തൃഷ എയ്ഡ്‌സ് ബാധിച്ച് മരിച്ചെന്ന് തമിഴ്‌നാട്ടില്‍ വ്യാപക പ്രചരണം, ധനുഷിനെതിരെയും പ്രതിഷേധം വ്യാപകം, തമിഴ് സിനിമയില്‍ പ്രതിഷേധം ഇരമ്പുന്നു

trishaതമിഴ്‌നാട്ടില്‍ ഒരുപറ്റം സിനിമക്കാരെ കൂട്ടമായി ആക്രമിക്കുന്നു. ജെല്ലിക്കെട്ട് നിരോധനത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞ സിനിമതാരങ്ങളായ തൃഷ, ധനുഷ് എന്നിവരാണ് ജെല്ലിക്കെട്ട് ആരാധകരുടെ കടുത്ത ആക്രമണത്തിന് ഇരയാകുന്നത്. ജെല്ലിക്കെട്ടിന്റെ പേരില്‍ തമിഴ് സിനിമാ താരങ്ങള്‍ക്കിടയില്‍ ഭിന്നതയും വ്യക്തമാണ്.

കമല്‍ഹാസന്‍, ചിമ്പു തുടങ്ങിയ താരങ്ങള്‍ ജെല്ലിക്കെട്ടിനെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നപ്പോള്‍ തൃഷ അടക്കം മൃഗസ്‌നേഹികളായ താരങ്ങള്‍ ജെല്ലിക്കെട്ടിന് എതിരാണ്. മൃഗസ്‌നേഹികളുടെ ആഗോള സംഘടനയായ പീപ്പീള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പേട്ട) എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരങ്ങളാണ് തൃഷയും ധനുഷും അടക്കമുള്ളവര്‍. ഇവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്.

ജെല്ലിക്കെതിനെ എതിര്‍ക്കുന്ന തൃഷയുടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു കൊണ്ടാണ് ജെല്ലിക്കെട്ട് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചുവെന്നാണ് വ്യാജ വാര്‍ത്തയിലെ ഉള്ളടക്കം. തൃഷയുടെ മാതാപിതാക്കള്‍ക്കെതിരെയും മോശം പരാമര്‍ശമുണ്ട്. തൃഷയും ബോളിവുഡ് താരം സണ്ണി ലിയോണും പേട്ടയുടെ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമുള്ള വിദ്വേഷ പ്രചരണവും നടക്കുന്നുണ്ട്.

അതേസമയം, പ്രതിഷേധം ശക്തമായതോടെ പുതിയ ചിത്രമായ ഗര്‍ജാനിയുടെ ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തു. തൃഷയ്ക്ക് എത്താന്‍ സാധിക്കാതിരുന്നതോടെയാണ് ഇത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് വന്‍ പ്രതിഷേധമാര്‍ച്ചാണ് നടന്നത്. തൃഷ ഉണ്ടെങ്കില്‍ ഷൂട്ടിംഗ് അനുവദിക്കില്ലെന്നാണ് ജെല്ലിക്കെട്ടിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. നാം തമിഴര്‍ കട്ചി എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇതോടെ നേമാതന്‍പട്ടിയിലെ മാം ബംഗ്ലാവിലായിരുന്നു തൃഷയ്ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ പോലീസ് സഹായത്തോടെ ഇവര്‍ മധുരയ്ക്ക് തിരിച്ചു.

Related posts