ടാക്‌സിയില്‍ കയറി തല നന്നായി ഷാളിട്ടു മൂടി! രണ്ടും കല്പിച്ച് അശോക് നഗര്‍ എന്നു പറഞ്ഞു; ഉര്‍വ്വശിയ്ക്ക് ‘വഴിതെറ്റിയ’ ആ കഥയിങ്ങനെ

dbdfbdbമലയാള സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് നടി ഉര്‍വ്വശി. വളരെ ചെറുപ്പത്തിലേ തന്നെ സിനിമയില്‍ എത്തിപ്പെട്ടതിനാല്‍ എപ്പോഴും, എവിടെപ്പോയാലും കാവലായി ആളുകളും ഉണ്ടായിരുന്നു. സിനിമയില്‍ എത്തിയ കാലത്ത് പ്രത്യേകിച്ച്. അതുകൊണ്ടുതന്നെ ലോകപരിചയം ഉര്‍വ്വശിയ്ക്ക് തീര്‍ത്തും കുറവായിരുന്നു. ഇക്കാരണത്താല്‍ യാത്ര ചെയ്യുന്ന വഴികളും സ്ഥലങ്ങളും ഉര്‍വ്വശിയ്ക്ക് എക്കാലത്തും അപരിചിതമായിരുന്നു. അത് സ്വന്തം വീട്ടിലേയ്ക്കുള്ളതാണെങ്കില്‍പ്പോലും. എന്നാല്‍ അതൊക്കെ മനസിലായത് കാലം കുറെക്കഴിഞ്ഞ് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ട ഒരവസരം വന്നപ്പോഴാണെന്ന് മാത്രം. അന്ന് മനസിലായി, സ്വന്തം വീട്ടിലേയ്ക്കുള്ള വഴി പോലും തനിക്ക് അപരിചിതമാണെന്ന്. വീട്ടിലേയ്ക്കുള്ള വഴി പഠിച്ചതിനെക്കുറിച്ച്് ഉര്‍വശി പറയുന്നതിങ്ങനെയാണ്…

ഭര്‍ത്താവും മകന്‍ ഇഷാന്‍ പ്രജാപതിക്കും ഒപ്പം ചെന്നൈയിലെ അശോക് നഗറിലാണ് താമസം. ഒരിക്കല്‍ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും അശോക് നഗറിലെ വീട്ടിലേക്ക് പോവാന്‍ ഇറങ്ങി. കൊണ്ടു പോകാന്‍ ആരും എത്തിയില്ല. അപ്പോഴാണ് ഞാന്‍ ആ സത്യം അറിയുന്നത്. സ്വന്തം വീട്ടിലേക്ക് പോവാനുള്ള വഴി അറിയില്ല. എയര്‍പോര്‍ട്ടിലെ ജീവനക്കാരന്‍ ടാക്‌സി വിളിച്ചു തന്നു. നല്ല പ്രായമുള്ള ഒരപ്പൂപ്പനാണ് ഡ്രൈവര്‍. അന്നു ഞാന്‍ താമസിച്ചിരുന്നത് അശോക് നഗറിലാണ്. വണ്ടിയില്‍ കയറിക്കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞു കൊടുക്കാന്‍ എനിക്കറിയില്ല. ആദ്യമായാണ് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പെട്ടു എന്നു മനസ്സിലായി. തല വഴി ഷാളിട്ടു മൂടിയിരുന്നതു കൊണ്ടും ഇരുട്ടായതു കൊണ്ടും പിന്‍സീറ്റിലിരിക്കുന്നത് നടി ഉര്‍വശിയാണെന്ന് ആ പാവത്തിനു മനസ്സിലായില്ല.

‘അമ്മാ എങ്കെ പോണം?” ഡ്രൈവര്‍ ചോദിച്ചു. രണ്ടും കല്‍പ്പിച്ച് ‘അശോക് നഗര്‍’ എന്നു പറഞ്ഞു. അവിടെ വലിയ അശോക ചക്രമുണ്ട്. വീട്ടിലേക്കു പോകുന്ന വഴിയില്‍ അതു കണ്ടിട്ടുണ്ട്. അശോകചക്രത്തിനടുത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ ചോദിച്ചു. ‘അമ്മാ ഇനി റൈറ്റാ ലെഫ്റ്റാ?’ അയ്യോ, അതെങ്ങനെ അറിയും. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്. ഷാളു കൊണ്ട് ഒന്നു കൂടി മുഖംമറച്ചു ഞാന്‍ പറഞ്ഞു, ‘നടി ഉര്‍വസിയുടെ വീട്ട് പക്കത്ത്ക്ക് പോണം. അന്ത ഓട്ടോറിക്ഷാക്കാരോടു വഴി ചോദിച്ചാല്‍ മതി’. ‘ഇതാദ്യമേ പറഞ്ഞാല്‍ പോരെ, എനിക്ക് ആ വീടറിയാം. ഇതല്ല വഴി. ഇതിനു മുന്‍പേയുള്ള വഴി തിരിയണമായിരുന്നു, പത്തുമിനിറ്റ് മുമ്പേ എത്താമായിരുന്നു..’ അയാള്‍ ദേഷ്യപ്പെട്ടു പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ വീടു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി. പണം കൊടുത്ത് ടാക്‌സിയില്‍ നിന്നു ചാടിയിറങ്ങി വീടിനു നേരേ നടന്നു. അന്നേരം അയാള്‍ പിന്നാലെ വന്ന് ഉറക്കെ പറഞ്ഞു, ‘അമ്മാ അത് ഉര്‍വസി വീട്. നീങ്കെ ഉങ്ക വീട്ടിക്ക് പോ’. അയാളുടെ ബഹളം കേട്ട് മറ്റുള്ളവരെത്തിയാല്‍ വലിയ നാണക്കേടാവുമെന്ന് മനസിലാക്കി ഞാന്‍ വെളിച്ചത്തേക്ക് നീങ്ങി നിന്നു മുഖത്തെ ഷാള്‍ മാറ്റി പറഞ്ഞു. ‘ആ ഉര്‍വശി ഞാന്‍ തന്നെയാണ്’. അപ്പോള്‍ ആ പാവത്തിന്റെ മുഖത്തു വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. ‘എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി…’ മുഴുവനായി കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. ഓടി അകത്തു കയറി.

Related posts