ജയലളിതയുടെ മരണവിവരം പുറത്തുവിട്ടത് മരിച്ച് ഒരു ദിവസം കഴിഞ്ഞ്! അപ്പോളോ ആശുപത്രിയില്‍ അവരെ ഒരു ഉപകരണത്തില്‍ സൂക്ഷിക്കുകയായിരുന്നു; പുതിയ വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍ വി ദിവാകരന്‍ രംഗത്ത്

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍ വി.ദിവാകരന്‍ രംഗത്ത്. ജയലളിത മരിച്ച് ഒരു ദിവസം കഴിഞ്ഞാണ് മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടതെന്നായിരുന്നു ദിവാകരന്റെ പ്രസ്താവന. 2016 ഡിസംബര്‍ നാലിന് ജയലളിത മരിച്ചിരുന്നതായും സുരക്ഷാ കാരണങ്ങളാല്‍ മരണവാര്‍ത്ത മറച്ചുവെക്കുകയും ഡിസംബര്‍ അഞ്ചിന് രാത്രി പതിനൊന്നിന് അന്ത്യം സംഭവിച്ചുവെന്ന് ഔദ്യോഗികമായി സര്‍ക്കാര്‍ അറിയിപ്പ് നല്‍കുകയായിരുന്നുവെന്നും ദിവാകരന്‍ ആരോപിക്കുകയുണ്ടായി. മന്നാര്‍ഗുഡിയില്‍ നടന്ന എം.ജി.ആര്‍. ജന്മശതാബ്ദി ആഘോഷത്തിനിടെയായിരുന്നു ദിവാകരന്റെ വെളിപ്പെടുത്തല്‍.

ഡിസംബര്‍ 4 ന് രാത്രി അമ്മ മരിച്ച ഉടന്‍ താന്‍ മന്നാര്‍ഗുഡിയില്‍ നിന്നും പോയി. അപ്പോളോ ആശുപത്രിയില്‍ അവരെ ഒരു ഉപകരണത്തില്‍ സൂക്ഷിക്കുകയായിരുന്നു. ഇതിനെ താന്‍ ചോദ്യം ചെയ്യുകയും ആശുപത്രി അധികൃതരോട് ചൂടാവുകയും ചെയ്തു. തമിഴ്നാട്ടിലെ തങ്ങളുടെ മറ്റു ബ്രാഞ്ചുകളുടെ സുരക്ഷ ആദ്യം ഉറപ്പുവരുത്തണം. അതിന് ശേഷം തങ്ങള്‍ വിവരം പുറത്തുവിട്ടോളാമെന്നായിരുന്നു അപ്പോളോയിലെ റെഡ്ഡി തന്നോട് പറഞ്ഞതെന്നും’ ദിവാകരന്‍ പറയുന്നു. അതേസമയം ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായശേഷം താന്‍ ഡോക്ടര്‍മാരുമായി സംസാരിച്ചുവെന്നും അതി ഗുരുതരാവസ്ഥയിലാണെന്നാണ് അവരില്‍നിന്ന് ലഭിച്ച വിവരമെന്നും നാലിനു തന്നെ ജയ മരിച്ചുവെന്ന വിവരം എവിടെനിന്ന് ലഭിച്ചുവെന്ന് തനിക്കറിയില്ലെന്നും ടി.ടി.വി ദിനകരന്‍ പ്രതികരിക്കുകയുണ്ടായി.

 

Related posts