ആശ്രിത വിസയിൽ മാറ്റം വരുത്തി കുവൈറ്റ് താമസകാര്യ വകുപ്പ്

nri_2017june22visa

കുവൈറ്റ്: കുടുംബ വിസയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി കുവൈറ്റ് താമസകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ സ്പോണ്‍സർഷിപ്പിൽ താമസാനുമതി നൽകില്ല. ഇത്തരം വിസയിൽ കഴിയുന്നവർ തൊഴിൽ വിസയിലേക്ക് മാറുകയോ രാജ്യംവിടുകയോ ചെയ്യണം. ഇതിനായി നാലു മാസത്തെ സമയ പരിധി അനുവദിക്കുമെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ആശ്രിത വിസയിലുള്ള മാതാപിതാക്കളുടെ പ്രായം 65 ൽ കുറവാണെങ്കിൽ പ്രതിവർഷം ഒരാൾക്ക് 300 ദിനാറും 75നു മുകളിലാണെങ്കിൽ 600 ദിനാറും വീതം ഈടാക്കാനാണ് നീക്കം. മാതാപിതാക്കൾ അംഗപരിമിതരോ ബുദ്ധിമാന്ദ്യമുള്ളവരോ ആണെങ്കിൽ ഇൻഷുറൻസ് ഈടാക്കില്ല. ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ളവരെ കുടുംബവിസയിൽ കൊണ്ടുവരുന്നത് വിലക്കിയുള്ള തീരുമാനം ഉടൻ പിൻവലിക്കുന്നത് കടുത്ത നിബന്ധനകൾക്ക് വിധേയമായാണ്.

ഭാര്യക്കും കുട്ടികൾക്കും പുറമെ രക്ഷിതാക്കളെയും സഹോദരങ്ങളെയും ആശ്രിത വിസയിൽ കൊണ്ടുവരണമെങ്കിൽ പ്രതിവർഷം ഒരാളിൽനിന്ന് 300 ദീനാർ ആരോഗ്യ ഇൻഷുറൻസ് ഈടാക്കണമെന്നതാണ് പ്രധാന നിബന്ധന. ഒരു വർഷത്തേക്ക് ഇഖാമ അടിക്കുന്നതിന് കൊടുക്കേണ്ട 200 ദീനാറിന് പുറമെയാണിത്. ഫലത്തിൽ ആശ്രിത വിസയിൽ രക്ഷിതാക്കളെ നിലനിർത്തുന്നതും പുതുതായി കൊണ്ടുവരുന്നതും ഭാരിച്ച ചെലവുള്ളതായി മാറും. ഭാര്യയും കുട്ടികളുമല്ലാത്തവരെ സ്പോണ്‍സർ ചെയ്യാൻ വിദേശികൾക്ക് 1000 ദിനാർ മിനിമം വേതനം ഉണ്ടായിരിക്കണമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ

Related posts