ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ച ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ച് വി.ടി. ബല്‍റാം എംഎല്‍എ, നിങ്ങള്‍ എന്തൊരു ദുരന്തമാണെന്ന സോഷ്യല്‍മീഡിയ, ബല്‍റാമിന്റെ ന്യായീകരണം ഇങ്ങനെ

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ ഏറ്റവും വലിയ ശത്രു ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു, വി.ടി. ബല്‍റാം. തൃത്താല എംഎല്‍എയ്ക്കു മുന്നില്‍ സിപിഎമ്മിന്റെ സൈബര്‍ സഖാക്കള്‍ ഉള്‍പ്പെടെ പലവട്ടം തോല്‍വി സമ്മതിച്ചതാണ്. എകെജി വിഷയത്തില്‍ പോലും അവസാനജയം ബല്‍റാമിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ വി.ടിയുടെ ഒരു ഫേസ്ബുക്ക് ലൈക്കാണ് അദേഹത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ബാലപീഡനം നടത്തുന്നവരെ ന്യായീകരിച്ച് ഒരാള്‍ എഴുതിയ അശ്ലീല കുറിപ്പിന് ലൈക്കടിച്ചാണ് ബല്‍റാം ആഭിമുഖ്യം പ്രകടിപ്പിച്ചത്. നേരത്തെ സോഷ്യല്‍മീഡിയയിലെ ഇടതന്‍മാരായിരുന്നു യുവ എംഎല്‍എയുടെ ശത്രുക്കളെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അനുഭാവികള്‍ പോലും വിമര്‍ശനവുമായി രംഗത്തെത്തി.

പി.ടി ജാഫര്‍ എന്നൊരാള്‍ എഴുതിയ കുറിപ്പിനാണ് ബല്‍റാം ലൈക്ക് അടിച്ചത്. പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ ആ കുറിപ്പ് ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല. കൊച്ചു കുട്ടികളെ പോലും ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന കുറിപ്പിനെ പിന്തുണച്ച ബല്‍റാം വിമര്‍ശനം ഉയര്‍ന്നതോടെ പുതിയ ന്യായീകരണവുമായി രംഗത്തെത്തി.

ബല്‍റാം പറയുന്നതിങ്ങനെ- ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയോ കമന്റിലൂടെയോ ഞാനായിട്ട് പറയുന്ന വാക്കുകള്‍ക്ക് മാത്രമാണ് എനിക്ക് ഉത്തരവാദിത്തമുള്ളത്. മറ്റ് ആരുടെയെങ്കിലും പോസ്റ്റുകള്‍ ഞാന്‍ ഷെയര്‍ ചെയ്താലും അതിന്റെ ഉള്ളടക്കത്തോട് പൊതുവില്‍ എനിക്ക് യോജിപ്പുള്ളതായി കണക്കാക്കാവുന്നതാണ്. എന്നാല്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ക്ക് നല്‍കുന്ന ലൈക്കിന് ആ പോസ്റ്റിന്റെ ഉള്ളടക്കത്തെ ഞാന്‍ അംഗീകരിക്കുന്നു എന്ന് അര്‍ത്ഥമില്ല. ആ പോസ്റ്റ് കണ്ടു, അതിലെ ചര്‍ച്ചകള്‍ ഫോളോ ചെയ്യുന്നു, എന്നൊക്കെ മാത്രമേ ലൈക്കില്‍ നിന്ന് അനുമാനിക്കേണ്ടതുള്ളൂ. എന്റെ പിന്നാലെ നടന്ന് ചൊറിയാനും വായില്‍ വിരലിട്ട് കുത്തി തങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാനും പിന്നീടതിന്റെ പേരില്‍ കൂട്ടമായി ആക്രമിക്കാനും മാത്രം താത്പര്യമുള്ള സൈബര്‍ ക്വട്ടേഷന്‍കാര്‍ക്കും ചില പ്രത്യേക മാധ്യമങ്ങള്‍ക്കും അവരവരുടെ പണി തുടരാം. വിരോധമില്ല.

Related posts