അമേരിക്കന്‍ സഖ്യകക്ഷികള്‍ വ്യോമാക്രമണം നടത്തിയത് റഷ്യയെ അറിയിച്ച്, ജനവാസ മേഖലകളെ ഒഴിവാക്കി അയച്ചത് 110 മിസൈലുകള്‍, അമേരിക്കന്‍ ആക്രമണം പെട്ടെന്ന് തീര്‍ന്നതിന് കാരണം ഇതൊക്കെ

പരിമിതലക്ഷ്യത്തോടെയുള്ള ആക്രമണം. അതാണ് അമേരിക്ക സിറിയയില്‍ നടത്തിയത്. ഒരു വലിയ യുദ്ധത്തിനു തുടക്കമിടാനുള്ള ഉദ്ദേശ്യമൊന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ റഷ്യയുടെയും ഇറാന്റെയും ആള്‍ക്കാരോ സ്ഥാപനങ്ങളോ ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കിയായിരുന്നു മിസൈല്‍ അയച്ചത്. റഷ്യക്കു മുന്നറിയിപ്പും നല്കിയിരുന്നു. എവിടെ ആക്രമിക്കും എന്നു പറയാതെ മിസൈല്‍ കടന്നുപോകുന്ന വ്യോമ ഇടനാഴിയെപ്പറ്റിയും വിവരം മുന്‍പേ നല്‍കി.

വേഗം തീര്‍ക്കണം

ജോര്‍ജ് ബുഷിനെപ്പോലെ കരയുദ്ധമോ നീണ്ട യുദ്ധമോ ട്രംപിന്റെ അജന്‍ഡയിലില്ല. ഏറ്റവും വേഗം യുഎസ് സേനാദൗത്യം തീര്‍ത്തു മടങ്ങണമെന്നാണ് ആഗ്രഹം. അതിനാല്‍ നിശ്ചിത ലക്ഷ്യം വച്ചുള്ള ആക്രമണമായിരുന്നു ഇന്നലത്തേത്. രാസായുധപ്രയോഗത്തില്‍ നിന്ന് അസദ് പിന്മാറുക എന്നതുതന്നെ മുഖ്യലക്ഷ്യം. തുടര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. അസദ് വീണ്ടും രാസായുധം പ്രയോഗിച്ചാല്‍ ഈ നിലപാടു മാറും.

അന്നത്തേതിലും വലുത്

കഴിഞ്ഞ വര്‍ഷം ഷൈരാത് വ്യോമതാവളത്തില്‍ യുഎസ് നടത്തിയതിനേക്കാള്‍ വളരെ വലുതായിരുന്നു ആക്രമണം. അന്ന് 59 ടോമഹോക് മിസൈലുകളാണു യുഎസ് പ്രയോഗിച്ചത്. സിറിയന്‍ വ്യോമസേനയുടെ 20 വിമാനങ്ങള്‍ തകര്‍ത്തു. അവര്‍ക്കുള്ളതിന്റെ അഞ്ചില്‍ ഒരു ഭാഗം വരും ഇത്. ഇത്തവണ 110 ലേറെ മിസൈല്‍ അയച്ചു. വിമാനങ്ങളും പ്രയോഗിച്ചു. റഷ്യ നല്‍കിയ വ്യോമപ്രതിരോധ സംവിധാനം ഉണ്ടായിട്ടും സിറിയന്‍ സേനയ്ക്ക് ഒരു വിമാനത്തെയും ഉപദ്രവിക്കാനായില്ല. സിറിയ തൊടുത്ത മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല.

 

ജനവാസമേഖല ഒഴിവാക്കി

ജനവാസ മേഖലകളില്‍നിന്ന് അകലെയുള്ള സൈനിക ഗവേഷണ സ്ഥാപനങ്ങളും വ്യോമതാവളങ്ങളുമാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടത്. ബോംബിംഗില്‍നിന്നു രക്ഷപ്പെടാനുള്ള കൂറ്റന്‍ ബങ്കറില്‍ ബോംബിട്ട് 400ലേറെ സാധാരണക്കാരെ കൊന്ന 1991-ലെ അല്‍ അമീറിയ (ഇറാക്ക്) അബദ്ധം ആവര്‍ത്തിക്കരുതെന്നു സഖ്യസേനകള്‍ ഉറപ്പിക്കുന്നു.

ബഷാറിനെ ലക്ഷ്യമിട്ടില്ല

ഇന്നലത്തെ ആക്രമണം സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ ലക്ഷ്യമിട്ടായിരുന്നില്ല. അദ്ദേഹത്തെ നീക്കുക എന്ന ലക്ഷ്യം യുഎസ് പ്രായേണ ഉപേക്ഷിച്ച മട്ടാണ്. ഡമാസ്‌കസ് നഗരത്തിലെ ഒരു കുന്നിന്‍മുകളില്‍ ആണു ബാഷറിന്റെ കൊട്ടാരം. അതിനടുത്തേക്കു പോലും മിസൈലുകള്‍ ലക്ഷ്യം വച്ചില്ല.

തിരിച്ചടി പേടിക്കാനില്ല

തിരിച്ചടിക്കും എന്ന റഷ്യന്‍ ഭീഷണി യുഎസ് ഇപ്പോള്‍ കാര്യമാക്കുന്നില്ല. പഴയ സോവ്യറ്റ് യൂണിയനല്ല ഇന്നത്തെ റഷ്യ. സോവ്യറ്റ് യൂണിയന്‍ അമേരിക്കയ്‌ക്കൊപ്പം പണം പ്രതിരോധത്തിനു മുടക്കിയിരുന്നു. പക്ഷേ, റഷ്യക്ക് അതിന്റെ നാലിലൊന്നുപോലും സാധിക്കുന്നില്ല. അമേരിക്കന്‍ പ്രതിരോധ ബജറ്റ് 55,000 കോടി ഡോളര്‍ ഉള്ളപ്പോള്‍ റഷ്യയുടേത് 7,000 കോടി ഡോളര്‍ മാത്രം. അമേരിക്കയ്ക്ക് 20 വിമാനവാഹിനിക്കപ്പലുകള്‍ ഉള്ളപ്പോള്‍ റഷ്യക്ക് ഒന്നുമാത്രം. വലിയ അണ്വായുധശേഖരം ഉണ്ടെന്നതു മാത്രമാണു റഷ്യക്ക് എടുത്തുപറയാനുള്ളത്. തിരിച്ചടിക്കാന്‍ സൈനികവഴിയേക്കാള്‍ സൈബര്‍ വഴികളേ റഷ്യക്കു മുന്നിലുള്ളൂ.

 

Related posts