ജെസ്‌ന ചെന്നൈയില്‍ എത്തിയിരുന്നു ? മാര്‍ച്ച് 26ന് അയനാപുരത്തെ കടയില്‍ നിന്ന് ഫോണ്‍ ചെയ്തത് കണ്ടതായി മലയാളിയായ കടയുടമ; പോലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ല…

ചെന്നൈ: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌ന ചെന്നൈയില്‍ എത്തിയിരുന്നതായി വിവരം. കാണാതായതിന്റെ മൂന്നാം ദിവസം അയനാപുരത്തെ ഒരു കടയില്‍ ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ് മലയാളികളായ ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

അന്ന് പെണ്‍കുട്ടിയെ കണ്ട വിവരം പോലീസിനെ അറിയിച്ചെങ്കിലും അവര്‍ അന്വേഷിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍നിന്നും ജെസ്‌ന ഫോണ്‍ ചെയ്‌തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തുന്നത്.

മാര്‍ച്ച് 26ന് കടയിലെത്തി വഴി ചോദിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു പെണ്‍കുട്ടിയെന്നാണു സമീപവാസിയായ മലയാളി അലക്‌സി പറയുന്നത്. ‘വൈകുന്നേരം 7.45നും എട്ടിനുമിടയിലാണ് പെണ്‍കുട്ടിയെ കണ്ടത്.

ഞാനിവിടെ എത്തുമ്പോള്‍ ഫോണ്‍ ചെയ്ത് റിസീവര്‍ താഴെ വെക്കുകയായിരുന്നു. ശേഷം സാധനങ്ങള്‍ വാങ്ങി ഞാന്‍ തിരിച്ചുപോയി. കമ്മല്‍ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാല്‍ പെണ്‍കുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേന്ന് രാവിലെ വാര്‍ത്ത നോക്കുമ്പോഴാണ് ജെസ്‌നയുടെ സംഭവം ശ്രദ്ധയില്‍ പെടുന്നത്.

മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ ഒരു പെണ്‍കുട്ടി വീടു വിട്ടു പോയ വാര്‍ത്ത കേട്ട് അതിശയിച്ചെന്നും. അതോര്‍ത്തപ്പോഴാണ് തലേ ദിവസം കണ്ട കുട്ടിയ ഓര്‍മ വന്നതെന്നും അലക്‌സി പറയുന്നു. തിരിച്ച് കടയിലെത്തി കടക്കാരനു ജെസ്‌നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോള്‍ തിരിച്ചറിയുകയും ചെയ്തു.’ അലക്‌സി പറയുന്നു.

മാര്‍ച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്കു തന്നെ എരുമേലി പോലീസില്‍ വിവരം നല്‍കി. കടക്കാരനും പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞെന്ന് അറിയിച്ചു. പെരിയാര്‍ നഗര്‍ അഞ്ചാമത്തെ സ്ട്രീറ്റിലേക്ക് എങ്ങനെ പോകണം എന്നാണ് ചോദിച്ചതെന്നു കടയുടമ പറയുന്നു.

പിന്നീട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ആ ഭാഗത്തൊക്കെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും അലക്‌സി വ്യക്തമാക്കി. ജെസ്‌നയെ കാണാതായിട്ട് മൂന്നു മാസം പിന്നിട്ടപ്പോഴാണ് ഈ നിര്‍ണായക വിവരം പുറത്തു വരുന്നത്.

Related posts