വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചിട്ടും…! അഞ്ചംഗസംഘം ആക്രമിക്കുകയും മാനഭംഗത്തിനു ശ്രമിച്ചെന്നും യുവതി; കേസെടുക്കാന്‍ സൗകര്യമില്ലെന്നു പോലീസ്

RAPE

പീരുമേട്: അഞ്ചംഗസംഘം വീടുകയറി ആക്രമിക്കുകയും മാനഭംഗത്തിനു ശ്രമിക്കുകയും ചെയ്തതായുള്ള യുവതിയുടെ പരാതിയില്‍ ഏഴുദിവസം കഴിഞ്ഞിട്ടും പോലീസ് കേസ് രജിസ്റ്റര്‍ചെയ്തില്ലെന്നു പരാതി. പരാതി നല്കി ഏഴുദിവസം കഴിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് അന്വേഷിക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയെ കേസില്‍ കുടുക്കുമെന്ന് പീരുമേട് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും യുവതി ഡിജിപിക്കുനല്‍കിയ പരാതിയില്‍ പറയുന്നു. കരടിക്കുഴി 56–ാം മൈല്‍ തുമ്പരത്തില്‍ ടി. വിപിതയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഈമാസം 14–നാണ് അയല്‍വാസിയായ അഞ്ചു യുവാക്കള്‍ വീട്ടില്‍കയറി യുവതിയെയും സഹോദരനെയും അസഭ്യംപറയുകയും ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നത്. പകല്‍ ഇവരെ അസഭ്യം പറഞ്ഞതിനെതുടര്‍ന്ന് യുവതിയുടെ പിതാവ് പങ്കജാക്ഷന്‍ യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കി. ഇതേതുടര്‍ന്നാണ് അഞ്ചംഗ സംഘം വീട്ടിലെത്തിയത്. യുവതി പീരുമേട് സിഐ ക്ക് പരാതി നല്കി.

പരാതി നല്കിയതറിഞ്ഞ ഇവര്‍ വീണ്ടും വീട്ടിലെത്തി യുവതിയെയും സഹോദരനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യവും പോലീസില്‍ കാട്ടിയതാണ്. ഇരുവരും പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോലീസ് മൊഴി എടുത്തതിനു ശേഷവും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെകുറിച്ച് അന്വേഷിക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പോലീസ് കേസെടുക്കാന്‍ സൗകര്യമില്ലെന്നു പറയുകയും യുവതിയെ ഭീഷണിപ്പടുത്തുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

പോലീസിന്റെ നിസഹരണത്തെതുടര്‍ന്നാണ് ജീവനും മാനത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പട്ട് യുവതി ഡിജിപിക്ക് പരാതി നല്കിയത്. എന്നാല്‍ സംഭവത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്ന് പീരുമേട് സിഐ വി. ഷിബുകുമാര്‍ അറിയിച്ചു.

Related posts