ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ

സൂറിച്ച്: റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണോൾഡോയ്ക്ക് ഫിഫയുടെ ഫുട്ബോൾ ഓഫ് ദി ഇയർ പുരസ്കാരം. ഫിഫയുടെ ബെസ്റ്റ് ഫുട്ബോൾ പുരസ്കാരം രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ നേടുന്നത്. ബാഴ്സയുടെ ലീക്ക് മാർട്ടിനസിനെ മികച്ച വനിത താരമായും ഫിഫ തെരഞ്ഞെടുത്തു.

ബാഴ്സ താരം ലയണൽ മെസിയെയും പിഎസ്ജി താരം നെയ്മറിനെയും പിൻതള്ളിയാണ് രണ്ടാം വട്ടവും റൊണോൾഡോ ഫിഫയുടെ മികച്ച താരമായത്. ലാലിഗയും ചാംന്പ്യൻസ് ലീഗ് കിരീടവും റയലിന് നേടിക്കൊടുത്ത പ്രകടനമാണ് റൊണോൾഡോയെ പുരസ്കാരത്തിന് അർഹനാക്കിയത്.

യുറോ 2017ലെ മികച്ച താരമാണ് ലീക്ക് മാർട്ടിനസ്. കാർലി ലോയ്ഡ്, ഡെയ്ന കാസ്റ്റലെനോസ് എന്നീവരെ മറികടന്നാണ് ലീക്ക് മികച്ച വനിത താരമായത്.

മികച്ച പരിശീലകനുള്ള പുരസ്കാരം റയൽ മാഡ്രിഡിന്‍റെ സിനദിൻ സിദാന്. ജൂവന്‍റസിന്‍റെ മസിമിലിയാനോ അല്ലഗ്രി, ചെൽസിയുടെ അന്‍റോണിയോ കൊണ്ടേ എന്നിവരെ മറികടന്നാണ് സിദാൻ നേട്ടം കൈവരിച്ചത്.

ജൂവന്‍റസ് താരം ജിയാൻ ല്യൂജി ബുഫോണെ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുത്തു. റയൽ മാഡ്രിഡ് താരം കെയ്ലർ നവാസ്, ബയേണ്‍ മ്യൂണിക് താരം മനുവൽ ന്യൂയർ എന്നിവരായിരുന്നു ഫിഫയുടെ അന്തിമ പട്ടികയിൽ.

ഫിഫയുടെ പുഷ്കാസ് ഗോൾ ഓഫ് ദി ഇയർ പുരസ്കാരം ഫ്രഞ്ച് താരം ഓളിവിയേ ജിറൂഡ് കരസ്ഥമാക്കി.

Related posts