ചരിത്ര നേട്ടവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി; റിഫാത്ത് ഷാരൂഖ് നിര്‍മിച്ച കുഞ്ഞന്‍ ഉപഗ്രഹം ബഹിരിയാകാശത്തെത്തി; കലാംസാറ്റ് ശൂന്യാകാശത്ത് എത്തിച്ചത് നാസ

rifat5-00വാഷിംഗ്ടണ്‍: സ്വന്തമായി നിര്‍മിച്ച കുഞ്ഞന്‍ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് ചരിത്രം കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥി. തമിഴ്‌നാട് സ്വദേശിയായ റിഫാത്ത് ഷാരൂഖ് എന്ന പതിനെട്ടുകാരന്‍ കണ്ടെത്തിയ 64 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ഉപഗ്രഹം ‘കലാംസാറ്റ്’ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് വിക്ഷേപിച്ചത്. വ്യാഴാഴ്ചയായിരുന്നു വിക്ഷേപണം. ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്.

നാസയും ഐ ഡൂഡിള്‍ ലേണിംഗും ചേര്‍ന്നു നടത്തിയ ക്യൂബ്‌സ് ഇന്‍ സ്‌പേസ് എന്ന മത്സരത്തില്‍നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്റിമീറ്റര്‍ വലുപ്പമുള്ള ക്യൂബിനുള്ളില്‍ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് റിഫാത്ത് വികസിപ്പിച്ചെടുത്തത്. വിദേശത്തും സ്വദേശത്തുമുള്ള വസ്തുക്കള്‍ ഇതിന്റ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റ ഓര്‍മ്മയ്ക്കായാണ് കലാംസാറ്റ് എന്ന് ഉപഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. 3ഡി പ്രിന്റഡ് കാര്‍ബണ്‍ ഫൈബറിന്റെ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം. തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമമായ പല്ലപ്പട്ടിയിലാണ് റിഫാത്ത് ഷാരൂഖിന്റെ വീട്. പല പ്രമുഖ ശാസ്ത്രജ്ഞരും റിഫാത്തിനെ അഭിനന്ദിച്ചു.

Related posts