മണ്ണാർക്കാട്: നാളെ ജോലിയിൽനിന്നു വിരമിക്കാനിരിക്കേ മണ്ണാർക്കാട് താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസർ പി.കെ. പ്രസന്നകുമാരി (56) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽവച്ചായിരുന്നു അപകടം. ബസിടിച്ചുവീണ പ്രസന്നകുമാരിയുടെ ദേഹത്തുകൂടി ടയർ കയറിയിറങ്ങി. പത്തിരിപ്പാല മണ്ണൂർ വെസ്റ്റ് പനവച്ചപറന്പിൽ പരേതനായ കേശവൻ-അംബുജാക്ഷി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചെന്താമര, പ്രേമകുമാരി, രത്നകുമാരി, ലളിതകുമാരി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മണ്ണാർക്കാട് സിവിൽ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചു. വൈകുന്നേരം അഞ്ചരയോടെ വീട്ടിലേക്കു കൊണ്ടുപോയി.
Read MoreCategory: TVM
അന്‍വറിനെ യോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: പി.വി. അന്‍വറുമായി സംസാരിച്ച് യുഡിഎഫുമായി യോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായവും അന്‍വറിനെ യോജിപ്പിച്ച് കൊണ്ടുപോകണമെന്നാണ്. ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംസാരിച്ചെന്നും അന്‍വറെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreദന്പതികളുടെയും മക്കളുടെയും കൂട്ട ആത്മഹത്യ;കുടുംബത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്നു പോലീസ്
തിരുവനന്തപുരം: വക്കത്ത് നാലംഗകുടുംബം കൂട്ട ആത്മഹത്യചെയ്ത സംഭവത്തിൽ മരിച്ച അനില്‍കുമാറിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടെന്നു പോലീസ്. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപം അഷ്ടപദിയില്‍ അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്(25), ആകാശ് (22) എന്നിവരെയാണ് ഇന്നലെ രാവിലെ വീട്ടിലെ ഹാളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്സ് സഹകരണ ബാങ്കിലെ മണനാക്ക് ബ്രാഞ്ചിലെ മാനേജരായിരുന്നു അനില്‍കുമാര്‍. സിപിഎം വക്കം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.ഇന്നലെ വൈകുന്നേരത്തോടെ നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങൾ വക്കത്തെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം സംസ്കരിക്കും. സാമ്പത്തിക ബാധ്യത കാരണമാണ് കൂട്ട ആത്മഹത്യയെന്നു ചൂണ്ടിക്കാട്ടിയുള്ള അനില്‍കുമാറിന്റെ ആത്മഹത്യകുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. നാലു പേരുടെയും മൃതദേഹങ്ങള്‍ ആറ്റിങ്ങലിലെ ശ്മശാനത്തില്‍ സംസ്കരിക്കണമെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു. ജൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ചശേഷമായിരുന്നു തൂങ്ങിമരണം.
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം; പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നു പോലീസ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ റിമാൻഡില്‍ കഴിയുന്ന സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷിനെ വിശദമായി ചോദ്യം ചെയ്യാന്‍ പേട്ട പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി അടുത്തയാഴ്ച പേട്ട പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഐബി ഉദ്യോഗസ്ഥയുമായി പ്രണയത്തിലായിരുന്നപ്പോള്‍ സുകാന്ത് രാജസ്ഥാനിലെ ഉദയ്പുരിലും എറണാകുളത്തെ താമസ സ്ഥലത്തും ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വച്ചും സുകാന്ത് പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഈ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഐബി ഉദ്യോഗസ്ഥയ്ക്ക് പുറമെ സുകാന്ത് രണ്ട് യുവതികളെ കൂടി ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നു പോലീസ് കോടതിയില്‍ നല്കിയ റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുകാന്തിനോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു യുവതിയെയും ഐഎഎസ് കോച്ചിംഗിന് പഠിക്കുന്ന യുവതിയെയും ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ട് മാസം മുന്‍പാണ് ഐബി ഉദ്യോഗസ്ഥയെ ചാക്കയ്ക്ക് സമീപത്തെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read Moreനിലന്പൂരിൽ സ്ഥാനാർഥിയെ തീരുമാനിച്ചത് ഹൈക്കമാൻഡ്; അൻവർ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് അടൂർ പ്രകാശ്
തിരുവനന്തപുരം: നിലന്പൂരിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചത് ഹൈക്കമാൻഡ് ആണെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. ഹൈക്കമാൻഡ് തീരുമാനിച്ചു പ്രഖ്യാപിച്ച സ്ഥാനാർഥിയെ അൻവർ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അടൂർ പ്രകാശ്.അൻവറിനെ അസോസിയേറ്റ് അംഗമാക്കുന്ന കാര്യത്തിൽ യുഡിഎഫിൽ കൂട്ടായ ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് അനുകൂലമായ നിലപാട് അൻവർ എടുക്കുമെന്നാണു പ്രതീക്ഷയെന്നും യുഡിഎഫ് കണ്‍വീനർ വ്യക്തമാക്കി. യുഡിഎഫ് നിലന്പൂരിൽ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreറോഡിൽ കിടന്ന കേബിൾ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു
അങ്കമാലി: റോഡിൽ കിടന്ന കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ മറിഞ്ഞ് യുവാവിനും അമ്മയ്ക്കും പരിക്കേറ്റു. അങ്കമാലി കവരപ്പറമ്പ് വൈപ്പിൽ വീട്ടിൽ അർജുനും (24) അമ്മയ്ക്കുമാണ് പരിക്കേറ്റത്. ഇന്നു പുലർച്ചെ 5.30 ഓടെ അങ്കമാലി-നായത്തോട്-എയർപോർട്ട് റോഡിൽ എംപി ഓഫീസിനു സമീപത്താണ് അപകടം. ജോലി സ്ഥലത്തേക്ക് അമ്മയെ കൊണ്ടുചെന്നാക്കാൻ പോകുമ്പോഴായിരുന്നു അപകടം. റോഡരികിൽ ഉയർന്നു കിടന്ന കേബിൾ അർജുന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ചാണ് നിന്നത്. സ്കൂട്ടറിലിരുന്ന അമ്മയ്ക്ക് നിസാര പരിക്കേറ്റു. തുടയെല്ലിനും കഴുത്തിനും ഗുരുതര പരിക്കേറ്റ അർജുനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ വിമാനത്താവള റോഡിൽ വരിവരിയായി ട്രെയിലർ ലോറികൾ പാർക്ക് ചെയ്യുന്നതിനെതിരേ നാട്ടുകാർ പരാതി ഉയർത്തിയിട്ടുള്ളതാണ്.
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിഅഫാന്റെ ആരോഗ്യനില ഗുരുതരം; തൂങ്ങി മരിക്കാൻ ശ്രമിച്ചത് ജയിലിലെ ശുചിമുറിയിൽ
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച അഫാനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാള്‍ വെന്റിലേറ്ററിലാണ്. 48 മണിക്കൂര്‍ സമയം കഴിഞ്ഞാല്‍ മാത്രമേ ആരോഗ്യ സ്ഥിതിയെക്കുറിച്ചു വ്യക്തമായി പറയാന്‍ സാധിക്കുവെന്നാണ് ആശുപത്രി അധികൃതര്‍ ജയില്‍ അധികൃതരേ അറിയിച്ചിരിക്കുന്നത്. പ്രതിയുടെ തലച്ചോറിലും ഹൃദയത്തിലും കഴുത്തിലെ ഞരമ്പുകളിലും ഗുരുതര പരിക്കുണ്ട്. ഇന്നലെ രാവിലെയാണ് ഇയാള്‍ ജയിലിലെ ശുചിമുറിയില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഫാന് ഇത് രണ്ടാംതവണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരുകൊല കേസില്‍ ഇയാള്‍ക്കെതിരെ പോലീസ് കുറ്റപത്രം കോടതിയില്‍ കൊടുത്തിരുന്നു. മറ്റു കൊലക്കേസുകളിലെ കുറ്റപത്രം വൈകാതെ നല്കാന് പോലീസ് നടപടി തുടരുകയാണ്.
Read Moreപരിപൂർണ ഉത്തരവാദിത്വം ദേശീയപാത അഥോറിറ്റിക്ക്, പ്രശ്നങ്ങൾ അവർ തീർക്കണം: ദേശീയപാത തകർന്ന സംഭവം; കൈകഴുകി മന്ത്രി റിയാസ്
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ദേശീയപാത അഥോറിറ്റിക്കാണെന്നും നിലവിലെ പ്രശ്നങ്ങൾ ദേശീയപാത അഥോറിറ്റി കണ്ടെത്തി പരിഹരിക്കണമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തകർച്ചയുടെ പേരിൽ ദേശീയപാതയുടെ നിർമാണം തടയാനുള്ള ഒരു ശ്രമവും സർക്കാർ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ പരിഹരിച്ചത് സംസ്ഥാന സർക്കാരാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുടുതൽ പണം ഇതിനായി ചെലവഴിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് ദേശീയപാത വികസനം പൂർത്തിയാക്കാൻ കാരണമായത്. അതേസമയം, ദേശീയപാതയിലെ തകർച്ച കോണ്‍ഗ്രസ് ആഹ്ലാദമാക്കുകയാണ്. കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഇനിയും അവർ പ്രതിപക്ഷത്തിരിക്കേണ്ടിവരും. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് റീൽസ് ചെയ്യുന്നത്. അത് ഇനിയും തുടരുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം, കേരളത്തിൽ പലയിടങ്ങളിലും ദേശീയപാത തകർന്ന സംഭവം അതീവ ഗൗരവത്തിലാണു…
Read Moreഅടുത്ത അഞ്ച് ദിവസം വ്യാപക മഴ; മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത
തിരുവനന്തപുരം: മധ്യ- കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക- ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി വടക്കോട്ട് നീങ്ങി തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം കൂടി കേരളത്തിൽ വ്യാപകമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് കണ്ണൂരിലും കാസർഗോഡും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. 40 കിലോമീറ്റർ വേഗതയിൽകാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. കേരളത്തിൽ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
Read Moreഅയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു; മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന
തിരുവനന്തപുരം: അയൽവാസിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. മംഗലപുരം മേൽതോന്നയ്ക്കൽ പാട്ടത്തിൻകര എൽപിഎസിന് സമീപം ടി.എൻ. കോട്ടേജിൽ താഹ (67) ആണ് മരിച്ചത്. പ്രദേശവാസിയായ റാഷിദ് എന്ന യുവാവാണ് താഹയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.45 നായിരുന്നു സംഭവം. വയറ്റിൽ ഗുരുതരമായി കുത്തേറ്റ താഹയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കത്തിയുമായി വീട്ടിനകത്ത് കയറിയ പ്രതി താഹയെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ച താഹയുടെ ഭാര്യയെ തള്ളിവീഴ്ത്തിയെന്നും പോലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മംഗലപുരം പോലീസ് മേൽനടപടി സ്വീകരിച്ചു. താഹയുടെ മൃതദേഹം മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
Read More