ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി അത്യന്തം ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിലും പുതിയ രോഗികളുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു.
2,17,353 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1,185 മരണങ്ങളും സ്ഥിരീകരിച്ചു. 11 കോടി 72 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും രൂക്ഷമായ സ്ഥിതി തലസ്ഥാനത്താണ്. ആശുപത്രികൾ തിങ്ങിനിറഞ്ഞതോടെ പലയിടത്തും രോഗികളുമായി ബന്ധുക്കൾ നെട്ടോട്ടത്തിൽ.
രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിൽ രണ്ടു രോഗികൾക്ക് ഒരു കിടക്ക എന്ന അവസ്ഥയായി. ഓക്സിജൻ മാസ്ക് ധരിച്ച രണ്ടുപേർ ഒരേ കിടക്കയിൽ കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റാതെ വാർഡിനു പുറത്തിട്ടിരിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. രോഗികൾ ആശുപത്രിയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസംമാത്രം 61,695 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഏഴുലക്ഷത്തോളം സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. അവശ്യ സർവീസുകൾ മാത്രമാണ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. നാലുപേരിലധികം കൂട്ടംകൂടാൻ അനുവാദമില്ല.
ഡൽഹിയിലും മുംബൈയിലും വാരാന്ത്യ കർഫ്യൂ തുടരുകയാണ്. ഇതിനിടെ സംസ്ഥാനങ്ങളിലെ മെഡിക്കൽ ഓക്സിജൻ ക്ഷാമം തീർക്കാനുള്ള കഠിന യത്നത്തിലാണ് കേന്ദ്രം.
12 സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കൂടുതൽ ഓക്സിജൻ നൽകും. രോഗവ്യാപനം കൂടുന്നതിനാൽ ഈ മാസം കൂടുതൽ ഓക്സിജൻ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
വരുംകാല ആവശ്യം മുന്നിൽക്കണ്ട് 100 ആശുപത്രികളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും അരലക്ഷം ടണ്‍ ഓക്സിജൻ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പ്ലാന്റുകൾ സ്ഥാപിക്കാൻ പിഎം കെയേഴ്സ് ഫണ്ടിൽനിന്ന് സഹായം എത്തിക്കും.