ഈച്ചകള്‍ സൂക്ഷിക്കുക..! വരുന്നൂ ഫ്‌ളൈ ട്രാപ്പുമായി ടോം തോമസ്

fb-flytrap

ബിജു ഇത്തിത്തറ
കടുത്തുരുത്തി: തൊഴുത്തിലും മാര്‍ക്കറ്റിലും വീടുകളിലുമെല്ലാം ഈച്ചയെ കൊണ്ട് പൊറുതി മുട്ടിയവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഈച്ചയെ പിടിക്കാന്‍ ലളിതവും ചെലവ് കുറഞ്ഞതുമായ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത് കപിക്കാട് കുറ്റടിയില്‍ ടോം തോമസ് (55) എന്ന ക്ഷീരകര്‍ഷകനാണ്. കപിക്കാട് ക്ഷീരസംഘത്തില്‍ വര്‍ഷം ഏഴായിരത്തോളം ലിറ്റര്‍ പാലളക്കുന്ന കര്‍ഷകനാണ് ഇദ്ദേഹം. കാലിവളര്‍ത്തലിന് ഈച്ചകള്‍ ശല്യമായതോടെയാണ് ഇദ്ദേഹം പുതിയ കണ്ടുപിടിത്തത്തിനു തീരുമാനിച്ചത്. പഴയ കന്നാസ് മുറിച്ചെടുത്താണ് വലയും പ്ലാസ്റ്റിക്ക് ചരടും കൊണ്ടുള്ള തന്ത്രം പരീക്ഷിച്ചത്. ഫ്‌ളൈ ട്രാപ്പ് എന്നാണ് ഈച്ച പിടിക്കുന്ന ഉപകരണത്തിന്  പേരിട്ടിരിക്കുന്നത്.

കന്നാസിന്റെ അടിഭാഗം വട്ടത്തില്‍ മുറിച്ചു മാറ്റും. തുടര്‍ന്ന് മത്സ്യങ്ങളുടെയോ, കോഴിയുടെയോ മാലിന്യങ്ങളോ, ചക്കപ്പഴം തുടങ്ങിയ ഈച്ചയെ ആകര്‍ഷിക്കുന്ന ഭക്ഷണവസ്തുക്കള്‍ പ്ലേറ്റ് പോലുള്ള മറ്റൊരു പാത്രത്തില്‍ വയ്ക്കും. ഈ പാത്രത്തിന്റെ മുകളിലായി മുറിച്ചെടുത്ത കന്നാസ് താഴ്ത്തി വയ്ക്കും. അടപ്പ് പോലുള്ള കന്നാസിന്റെ ഭാഗം മുകളിലോട്ടായിട്ടായിരിക്കും വയ്ക്കുന്നത്. തുടര്‍ന്ന് പാത്രത്തില്‍ വച്ചിരിക്കുന്ന കന്നാസിന്റെ അടിയിലൂടെ ഈച്ചകള്‍ ഭക്ഷണവസ്തുക്കള്‍ തിന്നാന്‍ കയറുന്നതിനായി കമ്പുപയോഗിച്ചു കന്നാസ് ഭക്ഷണം ഇരിക്കുന്ന പാത്രത്തില്‍ നിന്നും അല്‍പം ഉയര്‍ത്തി വയ്ക്കും.

കന്നാസിന്റെ മധ്യഭാഗത്തുവച്ചു  മൂന്നുവശവും കൂട്ടിതുന്നിയ നെറ്റ് പ്ലാസ്റ്റിക് ചരടുപയോഗിച്ചു കെട്ടിയുറപ്പിച്ച ശേഷം മുകളിലായി ഇരുവശങ്ങളിലേക്കും വലിച്ചു കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് ചരടിലേക്കു ഈ നെറ്റ് വലിച്ചു കെട്ടും.   ഭക്ഷണത്തിന്റെ മണം കിട്ടുന്നതോടെ ഈച്ചകള്‍ ഇങ്ങോട്ടേക്കു ഇരച്ചെത്തും. പുറത്തുനിന്നും പുതിയ ഈച്ചകള്‍ എത്തുന്നതോടെ പാത്രത്തിലുള്ള ഈച്ചകള്‍ തുറന്നിരിക്കുന്ന കന്നാസിന്റെ വാ ഭാഗത്തുകൂടി മുകളിലേക്കു പറക്കും.

ഇതോടെ മുകളില്‍ കെട്ടിയിരിക്കുന്ന നെറ്റിലകപ്പെടുന്ന ഈച്ചകള്‍ രക്ഷപ്പെടാനായി പറന്നു, പറന്നു ചത്തൊടുങ്ങുമെന്ന് ടോം തോമസ് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഇതുപയോഗിച്ചു തന്റെ തൊഴുത്തില്‍ നിന്നും ചാക്കുകണക്കിന് ഈച്ചകളെ പിടിച്ചിട്ടുണ്ടെന്നും ഇദേഹം പറഞ്ഞു.

പലസ്ഥലത്തും ടോം ഫ്‌ളൈ ട്രാപ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്. കാലുറയ്ക്കാതെ കിടന്നു പോകുന്ന പശുക്കളെ ഉയര്‍ത്തിയെടുക്കാന്‍ ഉപയോഗിക്കുന്ന കൗ ലിഫ്റ്റ്, അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നും ചെത്തിയെടുക്കുന്ന പുല്ല് വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്ത് കൂടി ചെളി പറ്റാതെ കരയിലേക്കു കൊണ്ടു വരാന്‍ സഹായിക്കുന്ന എയര്‍ ബോട്ട്, ചവിട്ടുകയും വാല്‍ വീശിയടിക്കുകയും ചെയ്യുന്ന പശുക്കളെ കറക്കാന്‍ സഹായിക്കുന്ന മൊബൈല്‍ കുറുന്തൊഴുത്ത്, തൊഴുത്തില്ലാത്തവര്‍ ആദ്യം പശുക്കളെ വാങ്ങിയാല്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ പുല്‍ക്കൂട്, കുഴല്‍ കിണറില്‍ നിന്നും മോട്ടോര്‍ പൊക്കുന്നതിനും ഇറക്കുന്നതിനും ഉപോയഗിക്കുന്ന ടോംസ് ട്യൂബ് വെല്‍ പ്രോട്ടക്റ്റര്‍ എന്നിങ്ങനെയുള്ള വിജയകരമായ നിരവധി പരീക്ഷണങ്ങളും ടോം നടത്തിയിട്ടുണ്ട്.

തളര്‍ന്നുകിടക്കുന്ന കന്നുകാലികളെ ഉയര്‍ത്തി നിര്‍ത്തി ചികിത്സ നല്‍കാന്‍ സഹായിക്കുന്ന ടോമിന്റെ കൗ ലിഫ്റ്റ് എന്ന ഉപകരണത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് എത്തുന്നത്. വെറ്റിനറി ഡോക്ടര്‍മാരും ടോമിന്റെ ഉപകരണത്തെ കുറിച്ചു ഇത്തരം ആവശ്യങ്ങള്‍ വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് വിവരം നല്‍കാറുണ്ട്. കൗ ലിഫ്റ്റ് യന്ത്രത്തിന്റെ ടെക്‌നോളജി നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ടോം പറഞ്ഞു. പരിസര മലിനീകരണമോ, പരിസ്ഥിതി പ്രശ്‌നങ്ങളോ ഇല്ലാതെ ടോമും ഭാര്യ ഷൈലയും നടത്തുന്ന ഫാമിനെ കുറിച്ചു നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമാണ്.

Related posts