അപകടം പതിയിരിക്കുന്ന തിപ്പിലിക്കയത്ത് മുന്നറിയിപ്പ് ബോര്‍ഡുകളില്ല

pkd-kayamമംഗലംഡാം: വന്‍ദുരന്തങ്ങള്‍ മറഞ്ഞിരിക്കുന്ന കടപ്പാറയ്ക്കടുത്തെ തിപ്പിലിക്കയം ഭാഗത്ത് അപകട മുന്നറിയിപ്പു നല്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. പത്തും പതിനഞ്ചും വയസുള്ള സ്കൂള്‍ കുട്ടികളാണ് ഇവിടത്തെ നിലയില്ലാക്കയങ്ങളില്‍ കുളിക്കാനും നീരാടാനുമായി എത്തുന്നത്. ഒഴിവുസമയം സ്കൂളില്‍നിന്നും കൂട്ടുകാരുമൊത്ത് സ്കൂട്ടറിലും ബൈക്കുകളിലുമായാണ് കുട്ടികള്‍ രക്ഷിതാക്കളോ സ്കൂള്‍ അധികൃതരോ അറിയാതെ ഇവിടേക്കു വരുന്നത്. ഉച്ചത്തില്‍ നിലവിളിച്ചാല്‍പോലും ഇവിടെ ആരും കേള്‍ക്കില്ല.

സമീപത്തൊന്നും വീടുകളോ ആള്‍താമസമോ ഇല്ലാത്ത വനത്തിലാണ് ഏതു കൊടുവേനലില്‍പോലും വറ്റാത്ത കയങ്ങളുള്ളത്. ചുറ്റും പാറക്കൂട്ടങ്ങളാല്‍ ചുറ്റപ്പെട്ടാണ് തിപ്പിലിക്കയമുള്ളത്. നീന്തല്‍ അറിയുന്നവര്‍ക്കുപോലും ചിലപ്പോള്‍ ഇവിടെ അപകടം സംഭവിക്കാം. നല്ലതോതില്‍ വഴുക്കലുള്ള പാറകളാണ് ചുറ്റും. വെള്ളത്തിനടിയിലേക്ക് പോകുംതോറും അസഹ്യമായ തുണുപ്പുമാണ്.വനംവകുപ്പോ പഞ്ചായത്ത് അധികൃതരോ മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം. സ്കൂള്‍ തുറന്നാല്‍ ഇനി ഇവിടേക്ക് കുട്ടികളുടെ വരവുകൂടും. അപകടം സംഭവിക്കുന്നതിനുമുമ്പേ മുന്‍കരുതല്‍ നടപടി വേണമെന്നാണ് പ്രദേശത്തുകാര്‍ ആവശ്യപ്പെടുന്നത്.

Related posts