അരി കിട്ടാനില്ല; ഉച്ചക്കഞ്ഞി വിതരണം അവതാളത്തില്‍; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അധ്യാപകരും രക്ഷിതാക്കളും

EKM-KANJIപാലാ :  സ്കൂളുകളില്‍ ഉച്ചക്കഞ്ഞി തയാറാക്കുന്നതിനായി നല്‍കേണ്ട അരിയുടെ വിതരണം താളം തെറ്റുന്നന്നു. അരി വാങ്ങാനായി സപ്ലൈകോ ഓഫീസിലെത്തുന്ന പ്രഥമാധ്യാപകര്‍ക്ക് അരിയില്ലാത്തതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന വിലകൊടുത്തു വാങ്ങിക്കേണ്ട അവസ്ഥയാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് എഫ്‌സിഐക്ക് പണം നല്‍കി എഫ്‌സിഐ വഴിയാണ് സ്കൂളുകളിലേക്കുള്ള അരി നല്‍കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്്ടറുടെ ഓഫീസില്‍ നിന്നും കൃത്യമായി പണം എഫ്‌സിഐക്ക് ലഭിക്കുന്നുണ്ട്.

എഫ്‌സിഐ  ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്ന ക്വാട്ടയായ 37 ടണ്‍ അരി എത്തിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതിനു ശേഷം ഡിപ്പോകളിലെത്തുന്ന അരി അപ്രത്യക്ഷമാവുകയാണ്. സപ്ലൈകോ മാനേജര്‍മാരുടെ തിരിമറിയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് അധ്യാപകര്‍ പറയുന്നു. പാലാ ഡിപ്പോയിലായിരുന്നു ആദ്യം അരി ദൗര്‍ലഭ്യമൈങ്കിലും ഇപ്പോള്‍ അത് കോട്ടയം ഡിപ്പോയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഒരു ദിവസം ഹൈസ്കൂള്‍തലത്തിലുള്ള ഒരു സ്കൂളിലേക്ക് ശരാശരി 2000 രൂപയുടെ അരിയാണ് വേണ്ടത്.

സര്‍ക്കാരില്‍ നിന്നും ന്യായമായി ലഭിക്കേണ്ട അരി ലഭിക്കാത്തതിനാല്‍ ഉച്ചക്കഞ്ഞി വേണ്ടെന്ന് വയ്ക്കാന്‍ പല ഹെഡ്മാസ്റ്റര്‍മാര്‍ക്കും തോന്നിയിട്ടുണ്ടെങ്കിലും കുട്ടികള്‍ വിശന്നിരിക്കുന്നത് കാണാന്‍ കഴിയാത്തതിനാല്‍ മാസ ശമ്പളത്തിന്റെ വലിയൊരു പങ്ക് പുറത്ത് നിന്ന് അരിവാങ്ങാനായി നീക്കി വയ്ക്കുകയാണ് ചെയ്യുന്നത്്.സപ്ലൈകോ മാനേജര്‍മാരുടെ തിരിമറികളെ കുറിച്ച് സിവില്‍ സപ്ലൈസ് മന്ത്രിക്ക് പരാതികള്‍ നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്ന് അധ്യാപകര്‍ പറയുന്നു. പരാതി നല്‍കിയ വിവരം അറിഞ്ഞതുമുതല്‍ സപ്ലൈകോ മാനേജര്‍മാരില്‍ പലരുടെയും പെരുമാറ്റം വളരെ പരുഷമായിക്കുകയാണ്.

അരി യുടെ വിവരങ്ങള്‍ തിരക്കിയെത്തുന്ന സ്ത്രീകളായ പ്രധമാധ്യാപികമാര്‍ക്കുനേരെ പോലും ഇവര്‍ തട്ടിക്കയറിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് കൊച്ചു കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കഞ്ഞിയില്‍ കയ്യിട്ടുവാരുന്ന സപ്ലൈകോ മാനേജര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും എഫ്‌സിഐ ഡിപ്പോള്‍ എത്തിച്ചിട്ടും കാണാതായ 37 ടണ്‍ അരി കണ്ടെത്തുന്നതിനും ്അരി വിതരണ രംഗത്തെ മാഫിയ പ്രവര്‍ത്തങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെട്ടു.

Related posts