അവഗണനയുടെ ഭാരവുംപേറി ചുമടുതാങ്ങികള്‍ അന്യമാകുന്നു

pkd-chumaduthangiമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കില്‍ ഉടനീളം കണ്ടുവന്നിരുന്ന ചുമടുതാങ്ങികള്‍ അന്യമാകുന്നു. മണ്ണാര്‍ക്കാട്, തെങ്കര, കരിങ്കല്ലത്താണി എന്നിവിടങ്ങളിലാണ് കരിങ്കല്ലില്‍ തീര്‍ത്ത ഇത്തരം ചുമടുതാങ്ങികള്‍ ഉണ്ടായിരുന്നത്. ഒറ്റക്കല്ലില്‍ ആറടിമുതല്‍ 12 അടി നീളത്തില്‍ തീര്‍ത്ത ചുമടുതാങ്ങികള്‍ തെങ്കര, പുഞ്ചക്കോട്, അരക്കുറിശി എന്നിവിടങ്ങളിലും ഏറെയുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ യാത്ര ചെയ്തു ക്ഷീണിച്ചുവരുന്നവര്‍ക്ക് ഇരിക്കാനും ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് ആരുടെയും സഹായമില്ലാതെ ചുമട് ഇറക്കിവയ്ക്കുന്നതിനുമാണ് ഇത്തരം ചുമടുതാങ്ങികള്‍ സ്ഥാപിച്ചത്.

എന്നാല്‍ കാലം കടന്നുപോയതോടെ വാഹനങ്ങള്‍ പെരുകി ജീപ്പും ഓട്ടോകളുമെത്തിയതോടെ ഈ സൗകര്യം ആരും ഉപയോഗിക്കാതായി. ചിലയിടത്ത് ചുമടുതാങ്ങികള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും തെങ്കരയിലുള്ള ചുമടുതാങ്ങിക്ക് ഏറെ പ്രാധാന്യമുണ്ട്. അട്ടപ്പാടിയില്‍നിന്നും ചരക്കുകള്‍ തലച്ചുമടായാണ് മുന്‍കാലങ്ങളില്‍ മണ്ണാര്‍ക്കാട് എത്തിച്ചിരുന്നത്. ഇവരെല്ലാം ഇടയ്ക്കുവച്ച് ചരക്ക് ഇറക്കിയിരുന്നത് ഈ ചുമടുതാങ്ങിയിലാണ്.

ഒറ്റക്കല്‍പാലവും ചുമടുതാങ്ങികളും പുതിയ തലമുറയ്ക്ക് ഇന്നു കൗതുകകാഴ്ചയാണ്. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന ചുമടുതാങ്ങികള്‍ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.

Related posts