എല്‍ഡിഎഫിന്റേത് നശീകരണ ശൈലി: ഉമ്മന്‍ ചാണ്ടി

EKM-UMMANCHANDYപിറവം: എല്‍ഡിഎഫിന്റേത് നശീകരണ ശൈലിയാണന്നും, എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കിത്താരാമെന്ന് പറയുന്നത് അവരുടെ ഭരണത്തിലെ മൂന്നാര്‍ ശൈലി ആവര്‍ത്തിക്കാനാണന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാട്ടില്‍ അനധികൃത കയ്യേറ്റമുണ്ടെങ്കില്‍ അത് നിയമവിധേയമായി ഏറ്റെടുക്കുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ നശീകരണ മനോഭാവമല്ല വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗജന്യ അരി വിതരണമടക്കമുള്ള വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന് നിറവേറ്റാന്‍ കഴിഞ്ഞു.

സൗജന്യമായി അരി വിതരണം ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിലൂടെ ജനം ആഗ്രഹിക്കുന്നത് ഭരണതുടര്‍ച്ചയാണ്. യുഡിഎഫ് അധികാരത്തിലേറിയപ്പോള്‍ 12.9 ലക്ഷം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 34 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇങ്ങനെ സമസ്ത മേഖലകളിലും സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. ഇതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വിജയിക്കാനായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 245 പാലങ്ങള്‍ പൂര്‍ത്തിയാക്കിയതില്‍ അഞ്ചെണ്ണം പിറവത്താണ്. ഇതില്‍ രണ്ടെണ്ണം നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണവും, ഇതിന് ശേഷമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഭരണവും താരതമ്യം ചെയ്ത് ശേഷം ജനം തീരുമാനിക്കാന്‍ പോകുന്നത് യുഡിഎഫ് വീണ്ടും അധികാരത്തിലെത്തണമെന്നായിരിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പിറവം പാറപ്പാലില്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എന്‍.പി. പൗലോസ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി അനൂപ് ജേക്കബ്, ജോസ് കെ. മാണി എംപി, വി.ജെ. പൗലോസ്, ജോണി നെല്ലൂര്‍, എം.ഒ. ജോണ്‍, ഡെയ്‌സി ജേക്കബ്, ജെയ്‌സണ്‍ ജോസഫ്, ഐ.കെ. രാജു, ഏലിയാസ് മങ്കിടി, വില്‍സണ്‍ കെ. ജോണ്‍, റീസ് പുത്തന്‍വീട്ടില്‍, വിന്‍സന്റ് ജോസഫ്, സുനില്‍ ഇടപ്പലക്കാട്ട്, സാബു കെ. ജേക്കബ്, ആശ സനില്‍, ബിജു മ്യാലില്‍, കെ.ആര്‍. പ്രദീപ്കുമാര്‍, പ്രിന്‍സ് പോള്‍ ജോണ്‍, ടോമി കെ. തോമസ്, ജോണി അരീക്കാട്ടില്‍, ജില്‍സ് പെരിയപ്പുറം, സി. മോഹനന്‍ പിള്ള, ജെസി പീറ്റര്‍, രാജു പാണാലിക്കല്‍, ജയ സോമന്‍, കെ.എം. ജോര്‍ജ് മുളന്തുരുത്തി, പ്രഫ. സി. പൗലോസ്, ജോര്‍ജ് ജോസഫ്, തോമസ് മല്ലിപ്പുറം, തോമസ് തെക്കുംമൂട്ടില്‍, ഐഷ മാധവന്‍, ഏലിയാസ് ഈനാകുളം, മെബിന്‍ ബേബി, അരുണ്‍ കല്ലറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts