ഓച്ചിറയില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

KLM-ACCIDENTകരുനാഗപ്പള്ളി: ദേശീയപാതയില്‍ ഓച്ചിറ പ്രീമീയര്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട നാഷണല്‍ പെര്‍മിറ്റ്  ലോറിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്. തൃശൂര്‍ സ്വദേശി വിദീഷ്, ചൂനാട് വള്ളികുന്നം സ്വദേശി ദേവദര്‍ശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദീഷിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജിലും ദേവദര്‍ശനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6.30ഓടെയാണ്  അപകടം. കായംകുളം ഭാഗത്തേക്ക് വന്ന ലോറി ചൂനാട് ഭാഗത്തേക്ക് ദേശീയപാത മുറിച്ച് കടന്ന ബൈക്ക് യാത്രക്കാരനായ ദേവദര്‍ശനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരനായ വിദീഷിനെയും ഇടിച്ച് ബൈക്കിലും തട്ടിയശേഷം റോഡിന്റെ വലതുവശത്തെ താഴ്ചയിലേക്ക് ലോറി ഇറങ്ങുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട വിദീഷിനെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയശേഷമാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

തൃശൂര്‍ സ്വദേശിയായ വിദീഷ് ചൂനാട് ഫര്‍ണീച്ചര്‍ കടയിലെ ജീവനക്കാരനാണ്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന പിഎസ്‌സി പരീക്ഷയെഴുതാനായി തൃശൂരിലേക്ക് പോകാനായി ദേശീയപാത മുറിച്ച് കടക്കുന്നതിനായി നില്‍ക്കവെയാണ് അപകടം.

Related posts